Saturday, September 04, 2010   5:51 AM IST
Supplements
Home>> Headlines
Latest News
എന്തിനെന്നല്ല,എന്തുകൊണ്ട്‌ : ഫാരിസ്‌
Monday, October 20, 2008
|
|
|
നൂറുകണക്കിന്‌ അച്ചടിപ്രസിദ്ധീകരണങ്ങള്‍. ഒരു ഡസനിലധികം ദിനപത്രങ്ങള്‍. നിരവധി സായാഹ്നപത്രങ്ങള്‍. അതിലെല്ലാമുപരി, പ്രതിനിമിഷം ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തകള്‍ എത്തിച്ചുകൊണ്ടേയിരിക്കുന്ന ചാനലുകള്‍.

ഇവയുടെയെല്ലാമിടയിലേക്ക്‌ പുതിയ ഒരു ദിനപത്രം കൂടി എന്തിന്‌ എന്ന ചോദ്യം എത്രയും സ്വാഭാവികം. എന്നാല്‍ വാര്‍ത്താബാഹുല്യത്തിന്റെ ഈ കാലത്തിലേക്ക്‌ പുതിയ ഒരു ദിനപത്രം കൂടി എന്തിന്‌ എന്ന ചോദ്യത്തെക്കാള്‍, എന്തുകൊണ്ട്‌ എന്ന ചോദ്യം; അതാണ്‌ ഏറെ പ്രസക്തം എന്നു ഞങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.

ഒരു പുതിയദിനപത്രം അവശ്യം ആവശ്യമാവുന്ന ഒരു 'സ്പെയ്സ്‌ ', അഥവാ ഇടം, നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ നിശ്ചയമായും നിലനില്‍ക്കുന്നു എന്ന വസ്തുതയാണ്‌, ഈ വിശ്വാസത്തിനാധാരം.

നിലവിലുള്ള വാര്‍ത്താസ്രോതസുകള്‍ അപ്രസക്തമെന്നോ അപര്യാപ്തമെന്നോ വിധിയെഴുതാനുള്ള വൃഥാശ്രമമല്ല ഈ പത്രം. മറിച്ച്‌, രാഷ്ട്രീയ, സാമുദായിക, സാമ്പത്തിക താത്പര്യങ്ങള്‍ക്കു തെല്ലും അടിമപ്പെടാത്ത ഒരു ശബ്ദം;അങ്ങനെയൊന്നിന്റെ ആവശ്യം നമ്മുടെ കാലഘട്ടത്തിനും സമൂഹത്തിനും ഉണ്ട്‌ എന്ന തിരിച്ചറിവുതന്നെയാണ്‌, പുതിയ ഒരു പത്രം എന്തിന്‌ എന്ന കൗതുകത്തിനു മറുപടി. പത്രങ്ങളുടെ അവകാശം എന്ന പേരില്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ളതും, ആരൊക്കെയോ ചിലര്‍ അനുഭവിച്ച്‌ ആസ്വദിച്ചുപോരുന്നതുമായ പ്രത്യേക പരിരക്ഷകള്‍, യഥാര്‍ഥത്തില്‍ അറിയുവാനും പറയുവാനുമുള്ള ഭരണഘടനാലബ്ധമായ പൗരാവകാശം തന്നെയാണ്‌.

ഈ പരിരക്ഷകളോരോന്നിന്റെയും യഥാര്‍ഥ അവകാശി വായനക്കാരന്‍ മാത്രം എന്ന ഉത്തമബോധ്യമാണ്‌ സത്യത്തില്‍ എന്തുകൊണ്ട്‌ ഒരു പുതിയപത്രം എന്ന ചോദ്യത്തിനു ഞങ്ങളുടെ ഉത്തരം. പത്രത്തിന്റെ പക്ഷം നിശ്ചയമായും വായനക്കാരന്റെതന്നെ പക്ഷമാണ്‌. അതു വായനക്കാരന്റെ മാത്രം പക്ഷമായിരിക്കണം. അങ്ങനെയൊരു പക്ഷപാതത്തിലുറച്ച ബോധപൂര്‍വമായ ഉദ്യമം തന്നെയാണ്‌ മെട്രൊവാര്‍ത്ത എന്ന ഈ പുതിയപത്രം.

ഒപ്പം ഇതുകൂടി പറയട്ടെ. ഇതിനോടകം ചിലരെങ്കിലും മന:പൂര്‍വം പ്രചരിപ്പിച്ചിട്ടുള്ളതുപോലെ, ഏതെങ്കിലുമൊരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ തേജോഹത്യ ചെയ്യുക എന്ന തു ലോം നിസാരമായ ലക്ഷ്യത്തിലല്ല ഈ പത്രം സ്ഥാപിതമാകുന്നത്‌. ഏതെങ്കിലുമൊരു വ്യക്തിയെ ലക്ഷ്യംവച്ച്‌ ഒരു പത്രംതന്നെ തുടങ്ങിക്കളയാം എന്ന മഹാമൗഢ്യം, അങ്ങനെ പ്രചാരം ചെയ്യുന്നവര്‍ക്ക്‌ ഒരു പക്ഷേ, സങ്കല്‍പിക്കാന്‍ കഴിഞ്ഞേക്കും.

എന്നാല്‍, നിക്ഷിപ്തതാത്പര്യങ്ങളെ മുന്‍നിര്‍ത്തി വിശ്വാസ്യത കളഞ്ഞുകുളിക്കാന്‍ പോന്ന ഭോഷത്വം ഒരു പത്രത്തിനുണ്ടായാല്‍, അതിനെ നിര്‍ദാക്ഷിണ്യം നിരാകരിക്കാന്‍തക്ക വിവേചന ബുദ്ധി കേരളമെന്ന പ്രബുദ്ധസമൂഹത്തിലെ ഓരോ പത്രവായന ക്കാരനിലും ഉണ്ട്‌ എന്ന വലിയ സത്യം ഞങ്ങള്‍ക്കു ബോധ്യമുണ്ട്‌.

ഒപ്പംതന്നെ, വ്യക്തിയെക്കാള്‍ മഹത്വം പ്രസ്ഥാനത്തിന്‌; പ്രസ്ഥാനത്തെക്കാള്‍ പ്രസക്തിയും പ്രാധാന്യവും ജനത്തിന്‌ എന്ന തത്വത്തിലാണു ഞങ്ങള്‍ക്ക്‌ അടിയുറച്ച വിശ്വാസം. അതുകൊണ്ടു തന്നെ സധൈര്യം പറയട്ടെ; കൃത്രിമമായ ഒരാള്‍ക്കൂട്ടത്തിന്റെ ഒച്ചപ്പാടുകള്‍ നിര്‍ലജ്ജം ഏറ്റുപിടിക്കലല്ല ഞങ്ങള്‍ക്കു പത്രധര്‍മം. ആരുടെയെങ്കിലും വ്യാജ ജനസമ്മതിയെ അവതാരമെന്നു ഭയക്കാനോ സ്തുതിവചനങ്ങള്‍ ഏറ്റുപാടാനോ ഒരു കാലത്തും ഞങ്ങള്‍ തയാറുമല്ല. കപടമായ താന്‍പോരിമകള്‍ക്കും കാലഹരണപ്പെട്ട ആള്‍ദൈവപരിവേഷങ്ങള്‍ക്കും സമക്ഷം സാഷ്ടാംഗപ്രണാമമല്ല ഞങ്ങള്‍ക്കു പത്രപ്രവര്‍ത്തനം.

ആരൊക്കെയോ ചിലര്‍ ചേര്‍ന്ന്‌, ആരുടെയൊക്കെയോ ആഗ്രഹപൂര്‍ത്തികള്‍ക്കായി കെട്ടിപ്പൊക്കിയ പൊയ്ക്കാല്‍ വിഗ്രഹങ്ങള്‍ക്ക്‌ ജനമനസുകളില്‍ പ്രാണപ്രതിഷ്ഠ നിര്‍വഹിക്കാനുള്ള പാഴ്വേലയുമല്ല മെട്രൊവാര്‍ത്തയുടെ പത്രധര്‍മം.

ഒരു പത്രവും ജനത്തെക്കാള്‍ വലുതല്ല എന്ന വലിയ ശരിയുടെ അടിത്തറയില്‍ ഞങ്ങള്‍ ഈ പത്രത്തെ പടുക്കുന്നു. സമൂഹത്തിന്റെ ശരികള്‍ക്കൊപ്പം നിലകൊള്ളാന്‍ ഞങ്ങളെ സജ്ജരാക്കുക. പിഴവുകളില്‍ ഞങ്ങളെ നിര്‍ദയം വിമര്‍ശിക്കുക. തിരുത്തുക.

എന്തിനു പുതിയ പത്രം എന്ന ചോദ്യത്തിന്‌ കൃത്യവും ഉത്തരവാദിത്വപൂര്‍ണവുമായ മറുപടി തന്നെയായിരിക്കും നിത്യേന നിങ്ങളുടെ കൈകളിലെത്തുന്ന മെട്രൊവാര്‍ത്തയുടെ ഓരോ പ്രതിയും എന്നു ഞങ്ങള്‍ ഉറപ്പുതരുന്നു.

ഈ പത്രത്തിനും വരുംനാളുകളില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രഭാതദിനപത്രത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹാശിസുകളും തേടുന്നു. ഒരുപക്ഷേ, മാധ്യമചരിത്രത്തിലാദ്യമായി ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ, നാടമുറിക്കാന്‍ വിശിഷ്ടസാന്നിധ്യങ്ങളുമില്ലാതെ ഒരു പത്രം നേരിട്ടു വായനക്കാരുടെ കൈകളിലേക്കെത്തുകയാണ്‌. ജനങ്ങളാല്‍ പ്രകാശിതമാകുന്ന ജനങ്ങളുടെ പത്രം, അഥവാ നിങ്ങളോരോരുത്തരാലും പ്രകാശിതമാവുന്ന പത്രം എന്ന വലിയ അഭിമാനം ഞങ്ങള്‍ നിങ്ങളോടൊപ്പം പങ്കുവയ്ക്കട്ടെ. ഈ പത്രം ഇടത്തോട്ടല്ല... വലത്തോട്ടുമല്ല...വാര്‍ത്തയുടെ നേര്‍വഴിക്ക്‌.

സ്നേഹാദരങ്ങളോടെ

എം.എ. ഫാരിസ്‌



|
|
|
Comments
mr. faris ,its a very intresting matter, we want the straight line news paper,not protected political,cast and religionilist mentality. with best wishes ... Read
thulaseedharan.m, kasaragod
In the way of Truth that seems to be the mission of this new venture. Congrats to the team of Vartha. If they stand by the truth, it will surely take ... Read
Fai, Bangalore
I have read the editorial. It is very good and deserves appreciations. I really admire Mr. Faris for writing such a honest ediorial by which he try to ... Read
M.A. Abdulrehman, Manama
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code