അഭയ കേസില്‍ കൂടുതല്‍ പ്രതികള്‍
Published : Thursday,
November 20,
2008
അഭയ കേസില്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയിലേക്ക്. ലോക്കല്‍ പൊലീസിന്റെ അന്വേഷണ സമയത്ത് എഫ്‌ഐആര്‍ തിരുത്തിയതിനും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലിരിക്കെ തെളിവു നശിപ്പിച്ചതിനും അന്നത്തെ പൊലീസ് ഉദ്യേഗസ്ഥരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കും. ഇതുസംബന്ധിച്ചു തെളിവു ശേഖരിക്കല്‍ സിബിഐ ആരംഭിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 1992 മാര്‍ച്ച് 27നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം കോണ്‍വെന്റിന്റെ സമീപവാസിയായ സഞ്ജു പി. മാത്യുവില്‍ ചെന്നെത്തി. വെസ്റ്റ് പൊലീസ് എഎസ്‌ഐ അഗസ്റ്റിനാണ് എഫ്‌ഐആര്‍ തയാറാക്കിയത്. 17 ദിവസത്തിനുശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്നു ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്ന പി.ജെ അലക്സാണ്ടറുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി കെ.ടി. മൈക്കിള്‍ അന്വേഷണമേറ്റെടുത്തു.
ഇക്കാലയളവിലാണ് തെളിവുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതെന്നു സിബിഐ വിവിധ രേഖകളില്‍ പറഞ്ഞിട്ടുണ്ട്. അഭയയുടെ കുടുംബത്തില്‍ ആത്മഹത്യാപ്രവണതയെന്ന രോഗമുണ്ടെന്നും അതിന്റെ തുടര്‍ച്ചയായാണ് അഭയ ആത്മഹത്യചെയ്തതെന്നും മൈക്കിള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസ്- രാഷ്ട്രീയ ഉന്നതതലങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതായി ആരോപണമുയര്‍ന്നിരുന്നു. ഇതും സിബിഐ അന്വേഷിക്കും. തെളിവുകള്‍ നശിപ്പിക്കാന്‍ ആരൊക്കെയാണു കൂട്ടുനിന്നതെന്ന് ഒരാഴ്ചയ്ക്കകം വ്യക്തമാകുമെന്നു സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ പ്രാഥമികതെളിവുകള്‍ പോലും ലഭിക്കാതെ തങ്ങളെ പ്രതിപ്പട്ടികയില്‍ചേര്‍ത്തു 14 ദിവസം റിമാന്‍ഡില്‍ വാങ്ങിയെന്നാരോപിച്ചു സിബിഐക്കെതിരെ വൈദികരും കന്യാസ്ത്രീയും ഹൈക്കോടതിയെ സമീപിക്കും.
Close...
Maximum Character Allowed -
4000