അഭയ: അഗസ്റ്റിന്റെ അറസ്റ്റ് ഉടന്‍
Published : Tuesday,
November 25,
2008
കൊച്ചി
അഭയ കേസ് അന്വേഷണം അട്ടിമറിച്ചു എന്നാരോപിച്ചു സിബിഐ കസ്റ്റഡിയിലെടുത്ത കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മുന്‍ എഎസ്‌ഐ വി.വി. അഗസ്റ്റിന്റെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. കേസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തിയതിനാണ് അഗസ്റ്റിന്തിരായ നടപടി. അഗസ്റ്റിന്‍ ചോദ്യം ചെയ്തതില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ സിബിഐക്കു ലഭിച്ചു. ജോയിന്റ് ഡയറക്റ്റര്‍ അശോക് കുമാറിന്റെ നേതൃത്വത്തില്‍ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഗസ്റ്റ് ഹൗസിലായിരുന്നു ചോദ്യംചെയ്യല്‍.
സംഭവം നടക്കുന്ന സമയത്ത് കോട്ടയം റസ്റ്റ് ഹൗസിലെ ജീവനക്കാരനായിരുന്ന ബാലുവിനെയും സിബിഐ ചോദ്യംചെയ്തു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കൃതിമം നടന്നതായി സിബിഐക്ക് ബോധ്യമായിട്ടുണ്ട്. നേരത്തേ കേസ് അന്വേഷിച്ച സിബിഐ ചെന്നൈ യൂനിറ്റ് അഗസ്റ്റിന്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നു മുന്‍കൂര്‍ ജാമ്യത്തിനായി അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് വി. രാംകുമാര്‍ അന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
അതിനുശേഷമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന കൊച്ചി ഘടകം അഗസ്റ്റിന്തിരെ നടപടിക്കൊരുങ്ങുന്നത്. ആരുടെ പ്രേരണയാലാണ് ഇന്‍ക്വസ്റ്റ് തിരുത്തിയതെന്ന് ഉദ്യോഗസ്ഥരോട് അഗസ്റ്റിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അഭയ കൊല്ലപ്പെടുമ്പോള്‍ പയസ് ടെന്ത് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ ലിസ്യൂവിനെ സിബിഐ ചോദ്യംചെയ്യും. ഇവരില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും കേസിലെ മറ്റു പ്രതികളെ തീരുമാനിക്കുക.
ഒന്നും രണ്ടും മൂന്നും പ്രതികളായി ഫാ. കോട്ടൂരിനെയും ഫാ. പൂതൃക്കയെയും സിസ്റ്റര്‍ സെഫിയെ യും സിബിഐ തീരുമാനിച്ചിരുന്നെങ്കിലും കൂടുതല്‍ സാക്ഷിമൊഴികളില്‍നിന്ന് പ്രതിപ്പട്ടികയിലെ ഇവരുടെ സ്ഥാനത്തിനു മാറ്റമുണ്ടായേക്കും.അഭയയുടെ മരണം കിണറ്റിലെ വെള്ളം ശ്വാസനാളത്തില്‍ പോയിട്ടാണു സംഭവിച്ചതെന്ന് അന്നു പൊലീസ് സര്‍ജനായിരുന്ന ഡോ. സി. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കിണറ്റിലെ 30 മില്ലിലിറ്റര്‍ വെള്ളം ശ്വാസനാളത്തിലെത്തിയതാണു മരണകാരണമെന്നും അഭയയുടെ തലയ്ക്കു മുകളില്‍ ക്ഷതമേറ്റിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതികളെ നാര്‍ക്കോ അനാലിസിസ് നടത്തിയിതില്‍നിന്നു ലഭിച്ച തെളിവനുസരിച്ച് കഴുത്തിനു പിറകില്‍ മാരകമായ പ്രഹരം ഏറ്റിരുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. സിബിഐയുടെയും സര്‍ജന്റെയും പരസ്പര വിരുദ്ധമായ ഈ റിപ്പോര്‍ട്ട് സിബിഐക്കു തലവേദനയാകുകയാണ്. ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ പ്രിന്‍സിപ്പലായ ഡോ. സി. രാധാകൃഷ്ണന്‍ ഇക്കാര്യത്തില്‍ പഴയ നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നു.
Close...
Maximum Character Allowed -
4000