Thursday, September 09, 2010   11:23 PM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
ജിപിആര്‍എസ്‌ എന്ത്‌? എന്തിന്‌?
Tuesday, December 02, 2008
|
|
|
മുംബൈ സംഭവത്തിന്റെ അണിയറക്കഥകളിലാകെ നിറഞ്ഞു നിന്നത്‌ ഒരു ജിപിആര്‍എസ്‌. കറാച്ചിയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രയില്‍ ഭീകരര്‍ക്കു വഴികാട്ടിയതും മുംബൈ നഗരത്തിന്റെ മാപ്പ്‌ ഉള്‍പ്പെടെ വിശദവിവരങ്ങള്‍ അവര്‍ക്കു നല്‍കിയതും ഈ സംവിധാനം. മനുഷ്യനന്മയ്ക്കുപകരിക്കേണ്ട മഹത്തായ കണ്ടുപിടിത്തങ്ങള്‍ നാശത്തിനുപയോഗിക്കുന്നതിന്റെ ദുരന്തഫലം, ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ ഊര്‍ജസിദ്ധാന്തം ജപ്പാന്‍ജനതയ്ക്കു മേല്‍ മരണമായി വര്‍ഷിച്ചതുപോലെ... എന്താണ്‌ ജിപിആര്‍എസ്‌?

എറ്റിഎം, ഹോട്ടല്‍, ആശുപത്രി, എന്‍ക്വയറി തുടങ്ങി ഏതു സ്ഥലത്തെക്കുറിച്ചുമുള്ള മാപ്പ്‌, കാലാവസ്ഥ, ദൂരം, റോഡ്‌ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ എല്ലാം വിരല്‍ത്തുമ്പിലെത്തുന്ന ഒരു സംവിധാനം. ആദ്യമായി ഒരു നഗരത്തില്‍ച്ചെന്നാല്‍ സാധാരണ പൗരനുപോലും സ്ഥലമറിയാതെ ചുറ്റിത്തിരിയേണ്ടി വരരുതെന്ന ഉദ്ദേശ്യത്തോടെ രൂപപ്പെടുത്തിയ സാങ്കേതിക വിദ്യ.ഉപഗ്രഹങ്ങളുടെ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനമാണ്‌ ജിപിആര്‍എസ്‌ അഥവാ ഗ്ലോബല്‍ പൊസിഷനിങ്‌ റിമോട്ട്‌ സിസ്റ്റം. ജിഐഎസ്‌ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജ്യോഗ്രാഫിക്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ്‌ ഇതിന്റെ അടിസ്ഥാനം.

ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിച്ച്‌ ആവശ്യമായ വിവരണങ്ങള്‍ ലഭ്യമാകും. ഇതിനായി ജിപിആര്‍എസ്‌ ഉള്ള ഒരു ഉപകരണം വേണം. മിക്കവാറും മൊബെയില്‍ ഫോണുകളിലും ഈ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ മൊബെയില്‍ ഫോണുകളില്‍ ജിപിആര്‍എസ്‌ പ്രവര്‍ത്തിക്കണമെങ്കില്‍ ഇതേപേരില്‍ത്തന്നെ മറ്റൊരു സാങ്കേതികസംവിധാനം കൂടി വേണം. ജനറല്‍ പാക്കറ്റ്‌ റേഡിയോ സര്‍വീസ്‌ എന്ന സാങ്കേതികവിദ്യയാണിത്‌. ജിപിആര്‍എസ്‌ എന്നു തന്നെ ചുരുക്കപ്പേര്‌.

വിവിധ ഡിജിറ്റല്‍ ഡാറ്റകളുടെ ഒരു ശേഖരമാണിത്‌. ഹൈസ്പീഡ്‌ ഡാറ്റാ ട്രാന്‍സ്ഫറിങ്ങാണ്‌ ജിപിആര്‍എസ്‌ നല്‍കുന്നത്‌. ജിപിആര്‍എസ്‌ നെറ്റ്‌വര്‍ക്കിനു പുറമേ സര്‍വീസ്‌ തരുന്ന കമ്പനി നെറ്റ്‌വര്‍ക്കിലെ ഡാറ്റകള്‍ വിനിമയം നടത്താനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. രണ്ടാം തലമുറയില്‍പ്പെട്ട 2-ജി മൊബെയില്‍ ഫോണുകളിലാണ്‌ ഇതുള്ളത്‌. ജിഎസ്‌എം (ഗ്ലോബല്‍സിസ്റ്റം ഫോര്‍ മൊബെയില്‍ കമ്യൂണിക്കേഷന്‍) ഫോണുകളില്‍ മാത്രമേ തുടക്കത്തില്‍ ഇതുണ്ടായിരുന്നുള്ളു. ശബ്ദവും വീഡിയോയും ടെക്സ്റ്റും അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന എംഎംഎസ്‌ (മള്‍ട്ടിമീഡിയ മെസേജ്‌ സര്‍വീസിങ്‌) സൗകര്യം ഇതിന്റെ ഭാഗമാണ്‌.

56 മുതല്‍ 114 കിലോബൈറ്റ്സ്‌ ഡാറ്റകള്‍ വരെ ഒരു സെക്കന്‍ഡില്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. എന്നാല്‍, ജിപിആര്‍എസ്‌ മാത്രമായുള്ള ഉപകരണങ്ങളില്‍ ഇതിന്റെ ശേഷി പ്രശ്നമല്ല.വാപ്‌ (വയര്‍ലെസ്‌ ആപ്ലിക്കേഷന്‍ പ്രോട്ടോകോള്‍) ഇന്റര്‍നെറ്റ്‌ കമ്യൂണിക്കേഷന്‍ സര്‍വീസ്‌ എന്നിവ സ്വീകരിക്കാനാണു കൂടുതലും ജിപിആര്‍എസ്‌ ഫോണുകളില്‍ ഉപയോഗിക്കുന്നത്‌. വെബ്പേജുകള്‍ കാണാനും ബ്രൗസ്‌ ചെയ്യാനും ഇ-മെയില്‍ നോക്കാനുമൊക്കെ വളരെ കുറഞ്ഞ ചെലവില്‍ ഇതു സാധ്യമാക്കുന്നു.

ഇന്‍സ്റ്റന്റ്‌ മെസേജ്‌, ചാറ്റ്‌ എന്നിവയ്ക്കും സൗകര്യം നല്‍കുന്നു. കൂടുതല്‍ വേഗത്തില്‍ ഡാറ്റ കൈമാറ്റത്തിനായി ഇപ്പോള്‍ മൂന്നാം തലമുറയില്‍പ്പെട്ട ത്രി-ജി ഫോണുകളില്‍ എഡ്ജ്‌ എന്ന സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ജിപിആര്‍എസിന്റെ ഇരട്ടിശേഷിയാണ്‌ ഇതിനുള്ളത്‌.24 ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ്‌ ജി.പി.എസ്‌ സംവിധാനം നിലനില്‍ക്കുന്നത്‌. ഭൂമിയില്‍ നിന്നു 20,200 കിലോമീറ്റര്‍ അകലത്തിലുള്ള ഈ ഉപഗ്രഹങ്ങളിലെ കമ്യൂണിക്കേഷന്‍ സംവിധാനത്തിലൂടെ വിവിധ കാര്യങ്ങള്‍ ഉപയോക്താവിന്‌ അറിയാനാവും. ലോകത്തിലെ സ്ഥലങ്ങള്‍, മാപ്പ്‌, അവിടേക്കുള്ള വഴി, ലൊക്കേഷന്‍ എന്നിവയെല്ലാം ജിപിആര്‍എസ്‌ സംവിധാനത്തിലൂടെ നിരീക്ഷിക്കാം. കാലാവസ്ഥാ വ്യതിയാനങ്ങളോ ഡാറ്റാ ട്രാഫിക്കോ ഒന്നും പ്രശ്നമല്ല. ആദ്യകാലത്ത്‌ സൈനികോപകരണം മാത്രമായിരുന്ന ഇത്‌.

2000 മെയ്‌ ഒന്നിനാണു പൊതുജനങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ അനുമതി കൊടുത്തത്‌. രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ക്കേ ഇതിനു ശ്രമം തുടങ്ങിയിരുന്നുവെങ്കിലും ശീതയുദ്ധത്തോടെയാണ്‌ റിമോട്ട്‌ സെന്‍സിങ്‌ പരീക്ഷണങ്ങള്‍ തുടങ്ങിയത്‌. 1970-ല്‍ത്തന്നെ യു.എസ്‌ മിലിട്ടറി ഇതു ഉപയോഗിച്ചിരുന്നു. 1991-ല്‍ ഗള്‍ഫ്‌ യുദ്ധത്തില്‍ ഓപ്പറേഷന്‍ ഡെസേര്‍ട്ട്‌ സ്റ്റോമില്‍ യു.എസ്‌ സേനയ്ക്കു വിജയമൊരുക്കിയതും ജിപിആര്‍എസ്‌ തന്നെ. മരുഭൂമിയില്‍ രാത്രിയിലെ സൈനിക മുന്നേറ്റത്തില്‍ വളരെ കൃത്യമായി ദിശ നിര്‍ണയിച്ചത്‌ ഉപഗ്രഹസംവിധാനത്തിലെ നാവിഗേറ്ററായിരുന്നു.

ഉപഗ്രഹങ്ങള്‍ ഇന്‍ഫ്രാറെഡ്‌ ഉപയോഗിച്ചു റിമോട്ട്‌ സെന്‍സിങ്‌ ഇമേജുകള്‍ എടുക്കുകയും ഉപയോക്താവിന്റെ ആവശ്യാനുസരണം നല്‍കുകയും ചെയ്യുന്നു. ജിപിആര്‍എസ്‌ സംവിധാനം മാത്രമുള്ള വിവിധ ഉപകരണങ്ങള്‍ ഇന്നു വിപണിയിലുണ്ട്‌. വലിപ്പത്തിനനുസരിച്ച്‌ വിലയിലും മാറ്റം. ജിപിആര്‍എസ്‌ ഘടിപ്പിച്ച വാച്ചുകള്‍ പോലുമുണ്ട്‌. ഇപ്പോള്‍ ആഡംബര കാറുകളില്‍ ബില്‍റ്റ്‌ ഇന്‍ ആയും ഇതു ഘടിപ്പിച്ചിരിക്കുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code