അഭയ കേസ് അന്വേഷണം പുനരാരംഭിച്ചു
കൊച്ചി
അഭയ കേസിന്റെ അന്വേഷണം സിബിഐ പുനരാരംഭിച്ചു. പ്രതികള്‍ക്കു ജാമ്യം അനുവദിച്ചു ജസ്റ്റിസ് കെ. ഹേമ പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്തതയെത്തുടര്‍ന്ന് അന്വേഷണം നിലച്ചിരുന്നു. നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനെ മാറ്റി കഴിവും പക്വതയുമുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ജാമ്യ ഉത്തരവില്‍ സിബിഐയോടു നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ ഉദ്യോഗസ്ഥന്‍ വരുന്നതുവരെ അന്വേഷണം നിര്‍ത്താന്‍ സിബിഐ തീരുമാനിച്ചത്. ഉത്തരവിലെ അവ്യക്തത തീര്‍ക്കാന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ഇന്നു രാവിലെ അന്വേഷണം പുനഃരാരംഭിച്ച സിബിഐ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങി. തെളിവുകള്‍ നശിപ്പിച്ചവര്‍ക്കെതിരേ വൈകാതെ നടപടിയാരംഭിക്കും. അന്വേഷണച്ചുമതല വഹിക്കുന്ന നന്ദകുമാര്‍ നായരാണ് ഇക്കാര്യം അറിയിച്ചത്.
തെളിവു നശിപ്പിച്ചതിനു മുന്‍ എസ്പി കെ.ടി. മൈക്കിള്‍, ഡിവൈഎസ്‌പിയായിരുന്ന മാത്യു സാമുവല്‍ എന്നിവര്‍ക്കെതിരേയാണു നടപടിയെടുക്കേണ്ടത്. എന്നാല്‍, അനാരോഗ്യം കണക്കിലെടുത്ത് മാത്യു സാമുവലിനെ ഒഴിവാക്കിയേക്കും. ജസ്റ്റിസ് ഹേമയുടെ ഉത്തരവിലെ പരാമര്‍ശങ്ങളെ വ്യാഖ്യാനിക്കാതെതന്നെ സിബിഐക്ക് ഏതറ്റം വരെയും അന്വഷിക്കാനുള്ള സ്വാതന്ത്ര്യം ജസ്റ്റിസ് ആര്‍. ബസന്ത് നല്‍കി. നീതിയുടെ വഴിയില്‍ കേസ് അന്വേഷണത്തിന് ആരെങ്കിലും തടസം നിന്നിട്ടുണ്ടെങ്കില്‍ അക്കാര്യം കണ്ടുപിടിക്കാനും നിര്‍ദേശിച്ചു.
ഇതോടെ പ്രതിഭാഗത്തിനു പരോക്ഷമായി നിയമോപദേശം നല്‍കിയിരുന്ന മുന്‍ ന്യായാധിപനേയും അന്വേഷണ പരി ധിയില്‍ കൊണ്ടുവരാന്‍ കഴി ഞ്ഞേക്കും.ജാമ്യ കോടതിയുടെ പരാമര്‍ശങ്ങള്‍ കേട്ട് വിറങ്ങലിച്ച് നില്‍ക്കാനല്ല സിബിഐയെ കേസ് അന്വേഷണം ഏല്‍പ്പിച്ചതെന്ന് ജ സ്റ്റിസ് ബസന്ത് ചൂണ്ടിക്കാട്ടി.
അന്വേഷണത്തിന്റെ മേല്‍നോട്ടം തന്റെ കോടതിയിലാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച ജസ്റ്റിസ് ബസന്ത് വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്ന് സിബിഐക്ക് തോന്നേണ്ടെന്നും പറഞ്ഞു. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണോയെന്നും ആണെങ്കില്‍ അതില്‍ ഉള്‍പ്പെട്ടവര്‍ ആരെന്നും തെളിവു നശിപ്പിച്ചവര്‍ ആരൊക്കെയെന്നും നീതിനിര്‍വഹണത്തില്‍ തടസം നിന്നിട്ടുണ്ടെങ്കില്‍ അവരെക്കുറിച്ചും ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. സത്യസന്ധമായി കേസ് അന്വേഷിച്ചു ജനങ്ങളുടെ ഈ അവകാശം സംരക്ഷിക്കാന്‍ സിബിഐയോടു ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികള്‍ക്കു സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരു സാധ്യത കൂടി ഇന്നലെ ജസ്റ്റിസ് ബസന്തിന്റെ മറ്റൊരു ഉത്തരവോടെ ഇല്ലാതായി. 15 ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ട സിജെഎമ്മിന്റെ ഉത്തരവിനെ ചോദ്യം ചെയ്തു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിജെഎമ്മിന്റെ നടപടി ശരിവച്ചുകൊണ്ട് ജസ്റ്റിസ് ബസന്ത് ഇറക്കിയ ഉത്തരവ് പ്രതികള്‍ക്ക് അഭിഭാഷകരുമായി സ്വതന്ത്രമായി സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് ഇത് അനുവദിച്ചത്. ഇതുപ്രകാരം നവംബര്‍ അവസാനം അഭിഭാഷകര്‍ സിബിഐയുടെ സാന്നിധ്യത്തില്‍ പ്രതികളുമായി സംസാരിച്ചു. ജസ്റ്റിസ് ബസന്തിന്റെ ഉത്തരവില്‍ ഈ ഭാഗം പരാമര്‍ശിക്കുന്നിടത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം എന്നു സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അഭിഭാഷകരുമായി സംസാരിക്കുന്നതു ശ്രദ്ധിക്കരുതെന്നു ചേര്‍ത്തിരുന്നില്ല. ഇതു മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സഭ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ കോടതിയിലെത്തിയ ജസ്റ്റിസ് ബസന്ത് പ്രതിഭാഗം അഭിഭാഷകനായ ഉദയഭാനുവിനോടു തന്റെ ഉത്തരവിലെ ഈ ന്യൂനത എന്തുകൊണ്ടു ചൂണ്ടിക്കാട്ടിയില്ലെന്നു ചോദിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അടുത്ത വ്യാഴാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. പ്രതികളുമായി സ്വതന്ത്രമായി സംസാരിക്കാന്‍ സാധിച്ചില്ലെന്ന് ജാമ്യഹര്‍ജി പരിഗണിക്കവെ അഭിഭാഷകര്‍ ജസ്റ്റി സ് കെ. ഹേമയെ അറിയിച്ചിരുന്നു.
ജസ്റ്റിസ് ഹേമ ഇക്കാര്യം ഉത്തരവിലും പരാമര്‍ശിച്ചിരുന്നു. ജാ മ്യം നല്‍കിയ കോടതിയുടെ ഉത്തരവ് വായിച്ചപ്പോഴാണ് താന്‍ ഇക്കാര്യം ശ്രദ്ധിച്ചതെന്ന് ജസ്റ്റിസ് ബസന്ത് ചൂണ്ടിക്കാട്ടി. ഇതോടെ ഇക്കാര്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള അവസരം പ്രതികള്‍ക്കു നഷ്ടപ്പെടുകയായിരുന്നു.
Close...
Maximum Character Allowed -
4000