കൊച്ചി
സി പി എമ്മിന്റെ സമുന്നത നേതാവും തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളില്‍ എന്നും അവര്‍ക്കൊപ്പം നിന്ന അടിസ്ഥാനവര്‍ഗത്തിന്റെ അമരക്കാരനുമായ ഇ ബാലാന്ദന്റെ മൃതദേഹം സംസ്കരിച്ചു. സി പി എമ്മിന്റെ കളമശേരി ഏരിയ കമ്മറ്റി ഓഫീസ് വളപ്പില്‍ നടന്ന സംസ്കാര ചടങ്ങില്‍ ആയിരങ്ങള്‍ പ്രിയസഖാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആദരസൂചകമായി സായുധസേനാംഗങ്ങള്‍ ഇരുപത്തിയൊന്നു തവണ ആകാശത്തേയ്ക്കു നിറയൊഴിച്ചു. തുടര്‍ന്നു നടന്ന സംസ്കാര ചടങ്ങില്‍ ഏകമകന്‍ സുനില്‍ ചിതയ്ക്കു തീകൊളുത്തി. ദിഗംന്തങ്ങള്‍ മുഴങ്ങുന്ന മുദ്രാവാക്യം വിളികള്‍ക്കിടയില്‍ പ്രിയപ്പെട്ടവരാല്‍ സ്വാമി എന്നു വിളിക്കുന്ന ബാലാനന്ദന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
വിടവാങ്ങിയ പ്രിയനേതാവിനെ പ്രിയനേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍. പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം കെ പാന്ഥേ എന്നിവര്‍ ഡല്‍ ഹിയില്‍ നിന്നെത്തിയിരുന്നു. നേരത്തെ സി പി എം ജില്ലാ കമ്മറ്റി ഓഫീസായ ലെനിന്‍ സെന്ററിലും കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പതിനായിരങ്ങള്‍ സഖാവിനു അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. സിപി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ പി കെ ഗുരുദാസന്‍, പാലൊളി മുഹമ്മദ്കുട്ടി, എസ് ശര്‍മ, മുല്ലക്കര രത്നാകരന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, തോമസ് ഐസക്, എം വിജയകുമാര്‍, എം എ ബേബി, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം പിമാരായ എ വിജയരാഘവന്‍, സി എസ് സുജാത, കെ ചന്ദ്രന്‍പിള്ള, ടി സതീദേവി, വര്‍ക്കല രാധാകൃഷ്ണന്‍, പി രാജേന്ദ്രന്‍, എം എല്‍ എമാരായ സൈമണ്‍ ബ്രിട്ടോ, ടി യു കുരുവിള, ആനത്തലവട്ടം ആനന്ദന്‍, എം എം മോനായി, വി ഡി സതീശന്‍, എം കെ പുരുഷോത്തമന്‍, എ പ്രദീപ്കുമാര്‍, ഡിവൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ്, ജി സി ഡി എ ചെയര്‍പേഴ്സന്‍ എം ഡി ജോസഫൈന്‍, കൊച്ചി മേയര്‍ പ്രൊഫ. മേഴ്സി വില്യംസ്, ബി ജെ പി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് മേരി, സി പി എം നേതാക്കളായ കടകം മ്പിള്ളി സുരെന്ദ്രന്‍, ഇ പി ജയരാജന്‍, അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ്, പ്രൊഫ. എം കെ സാനു, കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എസ് ആര്‍ ശക്തീധരന്‍, മുന്‍ എം പി വി എം സുധീരന്‍, എം സി പി ഐ നേതാവ് വി ബി ചെറിയാന്‍, ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം പി എസ് ശ്രീധരന്‍പിള്ള, സി പി എം സംസ്ഥാന സമിതി അംഗങ്ങളായ ടി പി രാമകൃഷ്ണന്‍, എം എം മണി, ഗോപി കോട്ടമുറിയ്ക്കല്‍, പി രാജീവ്, എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ ജനിച്ച ബാലാനന്ദന്റെ ബാല്യ കൗമാരങ്ങള്‍ ദാരിദ്രത്തിന്റെ കയ്പ്പുനീര്‍ നിറഞ്ഞതായിരുന്നു. ഔപചാരിക വിദ്യഭ്യാസം എട്ടാം ക്ലാസില്‍ അവസാനിപ്പിച്ച അദ്ദേഹം തൊഴിലാളി യൂനിയന്‍പ്രവര്‍ത്തകനും മികച്ച സംഘാടകനുമായി വളര്‍ന്ന് എ കെ ജിക്കും ഇ എം എസിനും ശേഷം പോളിറ്റ്ബ്യൂറോയില്‍ എത്തിയ മലയാളിയായി.
ആലുവയിലെ വ്യവസായത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കി കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ബാലാനന്ദന്‍ പുന്നപ്ര വയാലാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ഐ എ സി കമ്പനിയിലെ ജോലി നഷ്ടമായി. നിരവധി തവണ പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിനു ഇരയായ ബാലാനന്ദന്‍ പലതവണ ജയില്‍വാസവും ഒളിവു ജീവിതവും അനുഭവിച്ചു.
സി പി എം രൂപീകരണത്തിനു ശേഷം ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗമായി ബാലാനന്ദനെ തിരഞ്ഞെടുത്തു. 1972ല്‍ മധുരയില്‍ നടന്ന ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മറ്റി അംഗമായും 78-ലെ ജലന്ധര്‍ പത്താം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ്ബ്യൂറോ അംഗവുമായി. 2005ല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ പോളിറ്റ്ബ്യൂറോയില്‍ നിന്നും ഒഴിവായി. 1970-ല്‍ സി ഐ ടിയു രൂപീകരിച്ചപ്പോള്‍ ബാലാനന്ദനായിരുന്നു ആദ്യത്തെ സംസ്ഥാന സെക്രട്ടറി. ബി ടി രണദിവയുടെ മരണത്തെതുടര്‍ന്നു 1990-ല്‍ സി ഐ ടിയു അഖിലേന്ത്യാ സെക്രട്ടറിയായി. 2002 വരെ ബാലാനന്ദന്‍ ആ സ്ഥാനത്തു തുടര്‍ന്നു.1967 മുതല്‍ 77 വരെ എറണാകുളത്തെ വടക്കേക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരളാ നിയമസഭയില്‍ അംഗമായിരുന്നു. 80 മുതല്‍ നാലുവര്‍ഷം മുകുന്ദപുരത്തു നിന്നും ലോക്സഭാംഗമായിരുന്നു. 88 മുതല്‍ 94 വരെ രാജ്യസഭാംഗവുമായി പ്രവര്‍ത്തിച്ചു.
സി പി എം സംസ്ഥാന കമ്മറ്റി അംഗം സരോജിനി ബാലാനന്ദനാണ്‍ ഭാര്യ, സുശീല, സുലേഖ, സരള, സുനില്‍ എന്നിവര്‍ മക്കളാണ്.