Wednesday, February 08, 2012   9:31 PM IST
Supplements
Home>> Cinema>> Reviews
Reviews
സിനിമ കണ്ടു നേരെ ധാരാവിയിലേക്ക്‌
Sunday, February 01, 2009
|
|
|
ബോണി തോമസ്‌

ഒരു സിനിമ ഇഷ്ടപ്പെട്ടാല്‍ എത്രയും വേഗം ആ സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ മോഹം തോന്നുന്നത്‌ അപൂര്‍വം. ഇപ്പോള്‍ സ്ലം ഡോഗ്‌ മില്യനെയര്‍ കണ്ടവര്‍ നേരേ ധാരാവിയിലെ ചേരിയിലേക്കു പോകുന്നു. വിദേശത്തു നിന്നുള്ള ടൂറിസ്റ്റുകള്‍ ധാരാവിലെത്തി ചോദിക്കുന്നു ''സ്ലം ഡോഗ്‌ മില്യനെയറിലെ സലിം എവിടെയാണു താമസിക്കുന്നത്‌? ലതിക എവിടെയാണു താമസിക്കുന്നത്‌ ?''

മൂന്നു വര്‍ഷം മുമ്പ്‌ റിയാലിറ്റി ടൂര്‍സ്‌ എന്ന സ്ഥാപനമാണ്‌ സ്ലം ടൂറിസത്തി നു തുടക്കമിട്ടത്‌. ഗൈഡുകളുടെ സഹായത്തോടെ ടൂറിസ്റ്റുകളെ ചേരി ജീവിതം പരിചയപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. സ്വാഭാവികമായും വിമര്‍ശനങ്ങളുമുയര്‍ന്നു. വിദേശത്തു നിന്നെത്തുന്നവര്‍ക്കായിരുന്നു ധാരാവി കാണാന്‍ ആവേശം. വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതും നേരിട്ടറിയാനുള്ള ആഗ്രഹമായിരുന്നു അവര്‍ ക്ക്‌. സ്ലം ഡോഗ്‌ മില്യനെയറിന്റെ പ്രശസ്തി ധാരാവിയെക്കൂടി സുപ്രസിദ്ധമോ കുപ്രസിദ്ധമോ ആക്കി. ചേരികാണാനെത്തുന്നവരുടെ എണ്ണം കൂടി. ഒപ്പം സ്ലം ടൂറിസം മാര്‍ക്കറ്റു ചെയ്യാന്‍ കൂടുതല്‍ സ്ഥാപനങ്ങളും.

ഒരിക്കല്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായിരുന്നു ധാരാവി. പാക്കിസ്ഥാനിലെ കറാച്ചിയിലെ ഓറാംഗി പിന്നീടു ധാരാവിയെ പിന്നിലാക്കി. ഏതാണ്ട്‌ 175 ഹെക്ടര്‍ പ്രദേശത്ത്‌ ആറു ലക്ഷം പേരോളം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണു ധാരാവി. മുംബൈയില്‍ മാഹിമിനും സയണിനും ഇടയില്‍. കുറഞ്ഞ വാടക, രണ്ടു പ്രാദേശിക തീവണ്ടിപ്പാതകളുമായുള്ള അടുപ്പം ധാരാവിയിലേക്കു താമസക്കാരെ ആകര്‍ഷിക്കുന്ന ത്‌ ഇതു രണ്ടും.

ചേരിയിലെ ദാരിദ്ര്യം വിറ്റു കാശാക്കുകയാണു സ്ലംഡോഗ്‌ മില്യനെയര്‍ എന്ന്‌ അമിതാഭ്‌ ബച്ചനും പറഞ്ഞു. സിനിമയ്ക്കെതിരെ മാത്രമല്ല, സ്ലം ടൂറിസത്തിനെതിരെ യും വിമര്‍ശനം ശക്തമായിട്ടുണ്ട്‌. എന്നാല്‍ ഈ രംഗ ത്തു പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം വെബ്സൈറ്റിലൂടെ നല്‍കിയ മറുപടി ഇങ്ങനെ, മുംബൈയില്‍ രണ്ടു തര ക്കാര്‍ ജീവിക്കുന്നുണ്ടെന്നാ ണ്‌ പൊതുവെ ധാരണ. പണക്കാരും പാവപ്പെട്ടവരും. ചേരികള്‍ മൂന്നാമത്തെ മുംബൈജീവിതമാണ്‌. ചേരി എന്ന മുംബൈയുടെ വ്യത്യസ്തമായ മുഖം കാണിക്കാനാണു ടൂറിസത്തിലൂടെ ശ്രമിക്കുന്നത്‌. ചേരിയെപ്പറ്റി വ്യക്തതയില്ലാത്തവരാണ്‌ ഇതിനെ വിമര്‍ശിക്കുന്നത്‌.

ധാരാവിയെന്നു കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്നതെന്തൊക്കെയാണ്‌?പട്ടിണി, അധോലോകം, അരാജകത്തം,അരുതായ്മകള്‍, അറപ്പു തോന്നുന്ന ഇടം...ഈ വിചാരങ്ങളെ തിരുത്താന്‍ സ്ലം ടൂറിസം പ്രയോജനപ്പെടുന്നുണ്ടെന്ന്‌ ഇതിനെ പ്രോത്സാ ഹിപ്പിക്കുന്നവര്‍ പറയുന്നു. ധാരാവി കണ്ടവര്‍ ചില ധാരണകള്‍ തിരുത്തും, അസൗകര്യങ്ങള്‍ ഏറെയുണ്ടാകും. എന്നാല്‍ പണിയില്ലാത്തവ രും പട്ടിണിക്കാരും ഇല്ല.

ധാരാവിക്ക്‌ അറിയപ്പെടാത്ത മുഖങ്ങളുമുണ്ട്‌. പതിനയ്യായിരത്തോളം ഒറ്റമുറി ഫാക്ടറികളുണ്ട്‌ ധാരാവിയില്‍. പണിയെടുക്കാന്‍ മനസുണ്ടോ, ധാരാവിയില്‍ പണിയുറപ്പ്‌. ലോകത്തിന്റെ വിവിധയിടങ്ങളിലേക്കു ധാരാവിയിലെ ഈ ഒറ്റമുറി ഫാക്ടറികളിലെ ഉല്‍പ്പന്നങ്ങള്‍ കയറിപ്പോകുന്നു. വന്‍ ഷോപ്പുകളില്‍ നിന്ന്‌ ഷോപ്പിങ്‌ നടത്തിയിറങ്ങിപ്പോകുന്നവര്‍ അറിയുന്നുണ്ടോ, പലതും ധാരാവിലുണ്ടാക്കി വന്‍ കമ്പനികള്‍ വാങ്ങി അവരുടെ ബ്രാന്‍ഡ്‌ മുദ്രകുത്തി മനോഹരങ്ങളായ പേരുകളിലും പാക്കറ്റുകളിലും വില്‍ക്കുന്നതാണെന്ന്‌.

ഒരിക്കല്‍ മീന്‍പിടിത്തക്കാരായ കോളികളുടെ താമസസ്ഥലമായിരുന്നു ധാരാവി. സമീപത്തെ ഉള്‍ക്കടലുകളില്‍ കോളികള്‍ മീന്‍പിടിച്ചു. ദ്വീപുകളെ കൂട്ടിച്ചേര്‍ത്തു മുംബൈ നഗരം രൂപീകരിച്ചപ്പോള്‍ ഉള്‍ക്കടല്‍ ഉണങ്ങി. അതോടെ ധാരാവി കോളികളുടെ ആവാസ സ്ഥലമല്ലാതായി. ഗുജറാത്തില്‍ നിന്നു കുടിയേറിയ കുശവന്മാര്‍ പിന്നീടു ധാരാവിയെ മണ്‍പാത്ര കേന്ദ്രമാക്കി, തമിഴ്‌നാട്ടില്‍ നിന്നുള്ള തോല്‍പ്പണിക്കാര്‍ തോല്‍ ഉല്‍പ്പന്നകേന്ദ്രമാക്കി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള തുന്നല്‍പ്പണിക്കാര്‍ ചെറുകിട വ്യവസായ കേന്ദ്രമാക്കി. വന്നവരെല്ലാം ധാരാവിയെ അവരുടേതാക്കി.

ആളുകള്‍ വന്നടുങ്ങിയതോടെ അഴുക്കിന്റെയും പകര്‍ച്ചവ്യാധികളുടെയും കേന്ദ്രം കൂടിയായി ധാരാവി. പ്രാഥമികകൃത്യങ്ങള്‍ക്കു ധാരാവിക്കാര്‍ ആശ്രയിക്കുന്നതു സമീപത്തുള്ള മിഥി നദിയെ. പൊതു കക്കൂസുകളാണു ധാരാവിയില്‍. നൂറുകണക്കിനു പേര്‍ക്ക്‌ ഒരു കക്കൂസ്‌. ശുദ്ധജല ദൗര്‍ലഭ്യത മറ്റൊരു പ്രശ്നം.

ധാരാവിയില്‍ ചേരി പുനരധിവാസ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ടുവന്നു. 57,000 പേരെ കുടിയൊഴിപ്പിച്ചു ബഹുനിലക്കെട്ടിടങ്ങളില്‍ പാര്‍പ്പിക്കാനും ധാരാവി ആധുനികവല്‍ക്കരിക്കാനുമായിരുന്നു പദ്ധതി. ചേരി ഇല്ലാതാകും. ചേരി നിവാസികള്‍ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളില്‍ പുനരധിവസിപ്പിക്കപ്പെടും. എന്നാല്‍ അനേകം ചെറുകിട ഉല്‍പ്പാദന - കച്ചവട സ്ഥാപനങ്ങളാണ്‌ ഇല്ലാതാവുന്നത്‌. അതുകൊ ണ്ടുതന്നെ ധാരാവിക്കാര്‍ പുനരധിവാസ പദ്ധതിയെ എതിര്‍ക്കുന്നു. പ്രധാനമന്ത്രിയെ വരെ അവര്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നു.

സ്ലം ഡോഗ്‌ മില്യനെയര്‍ ധാരാവിയുടെ അഴുക്കും അസൗകര്യങ്ങളും പ്രദര്‍ശിപ്പിക്കുന്നു. സിനിമ കണ്ടശേഷം ടൂറിസ്റ്റുകളായെത്തുന്നവര്‍ ധാരാവിയുടെ ബഹുമുഖതകണ്ട്‌ മടങ്ങുന്നു. ധാരാവിയില്‍ അനധികൃതമായി കൊച്ചു സിനിമാശാല നടത്തുന്ന റഷീദ്‌ ഭായിയെപ്പോലുള്ളവര്‍ സ്ലം ഡോഗ്‌ എന്ന പ്രയോഗത്തില്‍ ആശങ്കാകുലരാണ്‌. ഖരക്ക്പ്പൂരില്‍ നിന്നും ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹവുമായി മുംബൈയിലെത്തി പരാജയപ്പെട്ടു ധാരാവിയില്‍ ഒതുങ്ങിക്കൂടിയ റഷീദ്‌ ഭായ്‌ ചോദിക്കുന്നു. മുംബൈയില്‍ എല്ലാവര്‍ക്കുമറി യാം മില്ല്യനെയര്‍ എന്താ ണെന്ന്‌, ഡോഗ്‌ എന്നാല്‍ പട്ടിയാണെന്ന്‌. എന്നാല്‍ സ്ലംഡോഗ്‌ എന്നാല്‍ എന്താണ്‌?
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code