കോഴിക്കോട്
തുള്ളിക്കൊരുകുടംപോലെ പെയ്തിറങ്ങി നാശംവിതയ്ക്കുന്ന മഴയ്ക്കു നഗര-ഗ്രാമ വ്യത്യാസമില്ല. മലയോര മേഖല മലവെള്ളപ്പാച്ചില്‍ കുത്തിയൊഴുകുമ്പോള്‍ നഗരം ഒഴുകാന്‍ ഇടമില്ലാതെ വെള്ളാത്താല്‍ ചുറ്റപ്പെട്ടു. ഗതാഗത സ്തംഭനവും നാശനഷ്ടങ്ങളും ഒരുപോലെ. ഗ്രാമങ്ങളിലെ കൃഷി ഭൂമിയില്‍ വെള്ളംനിറയുമ്പോള്‍ നഗരങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപംകൊള്ളുന്നത് റോഡുകളിലും വീട്ടുമുറ്റങ്ങളിലുമാണെന്ന വ്യത്യാസം മാത്രം.
കര്‍ക്കിടകം പിറന്നതോടെ പ്രകൃതിയുടെ രൂപംമാറി. മഴയൊന്നു ചാറിയാല്‍ നഗരവീഥികള്‍ പുഴകള്‍ക്കു സമമാകുന്നു. മാവൂര്‍ റോഡ്, പാവമണി റോഡ്, ചിന്താവളപ്പ്, റെയ്ല്‍വേ സ്റ്റേഷന്‍റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണു സ്ഥിതി രൂക്ഷം. മഴയുടെ ശക്തി കൂടിയാല്‍ കഥയങ്ങുമാറി. ദീര്‍ഘ വീക്ഷണമില്ലാതെ നിര്‍മിച്ച ഡ്രൈനെജുകള്‍ക്കാണു റോഡുകള്‍ കുളമാക്കുന്നതില്‍ മുഖ്യപങ്ക്.
നഗരത്തിന്‍റെ സമീപ പ്രദേശങ്ങളായ വേങ്ങേരി, കക്കോടി, തടമ്പാട്ടുതാഴം, കണ്ണാടിക്കല്‍, പൂളക്കടവ്, നരിക്കുനി, പാലാഴി, ഒളവണ്ണ, അത്തോളി, പന്നിയങ്കര, തുടങ്ങി സ്ഥലങ്ങളുടെയെല്ലാം സ്ഥിതി ഇതുതന്നെ. റോഡില്‍ വെള്ളം കയറുന്നതോടെ ബസുകള്‍ ട്രിപ്പുകള്‍ നിര്‍ത്തും. യാത്രക്കാര്‍ പെരുവഴിയില്‍ കുടുങ്ങും. മഴയൊന്നു തോരാന്‍ കാത്തിരിക്കുകയായി പിന്നെ. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേര്‍ വീടെത്താന്‍ മാര്‍ഗംതേടി വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നതു കഴിഞ്ഞ ദിവസങ്ങളില്‍ കാണാമാ യിരുന്നു.
മേയ് 25 നുശേഷം ജില്ലയില്‍ 87.19 കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായാണു കണക്ക്. 360 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 10 പേരുടെ നില ഗുരുതരം.
Close...
Maximum Character Allowed -
4000