ചാലിയാറിലേക്കു വീണ്ടും വിഷജലം
മാവൂര്‍
ഗ്രാസിം ഫാക്റ്ററിയില്‍ നിന്നു സള്‍ഫര്‍ ശേഖരം വന്‍തോതില്‍ ഇന്നലെയും ചാലിയാറിലേക്ക് ഒഴുക്കി. വെള്ളപ്പൊക്കത്തിന്‍റെ മറവില്‍ ഞായറാഴ്ച ഫാക്റ്ററിയി ലെ മലിനജല സംഭരണി തകര്‍ത്തു വിഷജലം ചാലിയാറിലേ ക്കും സമീപത്തെ വയലുകളിലേക്കും ഒഴുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഫൈബര്‍ ഡിവിഷന്‍ ഗെയ്റ്റിനു സമീപത്തെ സള്‍ഫര്‍ ശേഖരവും ഒഴുക്കിയത്.
ചാലിയാറിലൂടെ കവണക്കല്ല് റഗുലേറ്ററില്‍ എത്തിച്ചേരുന്ന സള്‍ഫര്‍ കലര്‍ന്ന വെള്ളം കൂളിമാട് പമ്പ് ഹൗസിലെത്താന്‍ സാധ്യതയുണ്ട്. ഇവിടെ നിന്നാണു നഗരം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലേക്കു കുടിവെള്ളം എത്തിക്കുന്നത്. വിഷജലം കുടിവെള്ളത്തി ല്‍ കലരാനും സാധ്യത ഏറെയെന്നു നാട്ടുകാര്‍ പറയുന്നു.
ചാലിയാറിലേക്ക് ഒഴുക്കിവിട്ട വിഷജലത്തിന്‍റെ സാംപിള്‍ ശേഖരിക്കാനെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദേ്യാഗ സ്ഥര്‍ സള്‍ഫര്‍ കലര്‍ന്ന ഭാഗ ത്തെ വെള്ളമെടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജയശ്രീ, അസിസ്റ്റന്‍റ് എന്‍ജിനിയര്‍ ബിജു എന്നിവരാണു സാംപിള്‍ ശേഖരിച്ചത്.
1974ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ സാന്നിധ്യത്തില്‍ കമ്പനി മാനെജ്മെന്‍റ് ഉണ്ടാക്കിയ കരാറിനു വിരുദ്ധമായാണു രാസമാലിന്യങ്ങള്‍ ഒഴുക്കിവിട്ടതെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കരാര്‍ പ്രകാരം, മലിനജലം ശുദ്ധീകരിച്ചശേഷം ആറരക്കിലോമീറ്റര്‍ അകലെയുള്ള ചുങ്കപ്പള്ളിയിലാണ് ഒഴുക്കേണ്ടത്.
1995ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കീഴിലുള്ള സെന്‍ ഗുപ്ത കമ്മിറ്റി പഠന റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ലഗൂണിലെ വിഷജലം ശുദ്ധീകരിച്ച ശേഷം ഇരട്ടക്കുഴല്‍ മാര്‍ഗം കടലില്‍ മാത്രമേ ഒഴുക്കാവൂ. ഫാക്റ്ററി കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്‍റെ മറവില്‍, കമ്പനി കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ മാരക വിഷജലം ചാലിയാറിലേക്ക് ഒഴുക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.
ഒക്റ്റോബറിലും വിഷജലം പുഴയിലേക്ക് ഒഴുക്കിയിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ പുഴവെള്ളത്തില്‍ വന്‍തോതില്‍ വിഷാംശങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജനപ്രതിനിധികളുടേയും കമ്പനി മാനെജ്മെന്‍റിന്‍റേയും യോഗം ജില്ലാ കലക്റ്റര്‍ വിളിച്ചു. ലഗൂണിലെ വിഷജലം നാട്ടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ പെട്ടെന്നു നശിപ്പിക്കണമെന്നായിരുന്നു അന്നത്തെ തീരുമാനം. ഈ ധാരണയും ലംഘിക്കുന്ന നടപടിയാണു കമ്പനി മാനെജ്മെന്‍റിന്‍റേതെന്നു ചാലിയാര്‍ സമരസമിതി കണ്‍വീനര്‍ പി.കെ.എം. ചേക്കു പറഞ്ഞു.
Close...
Maximum Character Allowed -
4000