ന്യൂഡല്‍ഹി
ഇന്ത്യാ ഗേറ്റില്‍ അമര്‍ ജവാന്‍ ജ്യോതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്നലെ ഇങ്ങനെ എഴുതി. “ കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ രാജ്യത്തെ മുഴുവന്‍ ജനതയോ ടൊപ്പം ഞാനും ചേരുന്നു. രാഷ്ട്രത്തെ സംരക്ഷിക്കാനും അഖണ്ഡത കാത്തു സൂക്ഷിക്കാനുമാണ് അവര്‍ ജീവന്‍ നല്‍കിയത്. ധീരജവാന്‍മാര്‍ക്കു പകരം കൊടുക്കാന്‍ ചെയ്യാനാകുന്നത് ഒന്നുമാത്രം. രാഷ്ട്രപുനര്‍നിര്‍മാണത്തിലും അതിന്‍റെ ഐക്യം കാ ത്തു സൂക്ഷിക്കുന്നതിലും പങ്കാളികളാകുക’’
കാര്‍ഗില്‍യുദ്ധത്തിന്‍റെ പത്താംവാര്‍ഷികത്തില്‍ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ബലികുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം സൈനികരുടെ അഭിവാദ്യം സ്വീകരിച്ചു. രാവിലെ ആറരയോടെ അമര്‍ജവാന്‍ ജ്യോതിയിലെത്തിയ അദ്ദേഹത്തിനൊ പ്പം പ്രതിരോധമന്ത്രി എ. കെ. ആന്‍റണിയുമുണ്ടായിരുന്നു. നാവികസേന മേധാവി സുരീഷ് മേത്ത, കരസേന ഉപമേധാവി ചീഫ്. ലഫ്. ജനറല്‍ നോബിള്‍ തമ്പുരാജ്, വ്യോമസേന ഉപമേധാവി ചീഫ് എയര്‍മാര്‍ഷല്‍ പി. കെ. ബാര്‍ബോറ എന്നിവരും അനുഗമിച്ചു. യുപിഎ സര്‍ക്കാര്‍ ഭരണത്തിലേറിയശേഷം മന്‍മോഹന്‍സിങ് കാര്‍ഗില്‍ദിനാഘോഷമായ “വിജയ് ദിവസില്‍’ പങ്കെടുക്കുന്നത് ഇതാദ്യം. യുദ്ധസമയത്തു പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. കാര്‍ഗില്‍ദിനാഘോഷങ്ങളില്‍ യുപിഎ നേതാക്കളാരും പങ്കെടുക്കാറുമില്ല.
രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു. മകനെ നഷ്ടപ്പെട്ടതിന്‍റെ ദുഃഖം ഞാനിപ്പോള്‍ മറക്കുന്നുവെന്നായിരുന്നു വീരമൃത്യു വരിച്ച ലെഫ്. സൗരഭ് കാലിയയുടെ പിതാവ് എസ്. പി. കാലിയയുടെ പ്രതികരണം. കാര്‍ഗിലിലെ ആദ്യ രക്തസാക്ഷികളിലൊരാളായ ലെഫ്. സൗരഭിന്‍റെ മൃതദേഹം ശത്രുരാജ്യം വികൃതമാക്കിയായിരുന്നു തിരിച്ചയച്ചത്.
1999ല്‍ കാര്‍ഗില്‍ മേഖല തിരിച്ചുപിടിക്കുന്നതിനിടയില്‍ 533 സൈനികര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.
13 ഹില്‍ പോയ്ന്‍റുകളിലായിരുന്നു ഓപ്പറേഷന്‍. യുദ്ധം നീണ്ടത് 60 ദിവസം. ഓപ്പറേഷന്‍ വിജയിന്‍റെ ഓര്‍മ പുതുക്കി കാര്‍ഗില്‍- ദ്രാസ് സെക്റ്ററില്‍ മൂന്നു സൈനിക വിഭാഗങ്ങളുംചേര്‍ന്ന് അഭ്യാസപ്രകടനങ്ങള്‍ നടത്തി.
Close...
Maximum Character Allowed -
4000