കെ.ആര്‍. ഹരി
160 രാജ്യങ്ങളിലായി 200 കോടി ജനങ്ങള്‍ക്കു പന്നിപ്പനി ബാധിച്ചു കഴിഞ്ഞു. അതായത് ലോകജനസംഖ്യയില്‍ മൂന്നിലൊന്നുപേരും ഇതിന്‍റെ ഭീതിയില്‍. പനി ബാധിച്ച 124 രാജ്യങ്ങളിലും മലയാളി സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പന്നിപ്പനി പടരാനുള്ള സാധ്യതയും കൂടുതല്‍.
ജനിതക മാറ്റംവന്ന ഇന്‍ഫ്ളുവന്‍സ എ ഇനത്തില്‍പ്പെട്ട എച്-1 എന്‍-1 വൈറസുകളാണ് പന്നിപ്പനിക്കു കാരണം. സംസ്ഥാനത്ത് 34 കേസുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിദേശത്തു നിന്നു വരുന്നവരിലാണു പനി കണ്ടത്തിയത്. ഇവരിലൂടെ സംസ്ഥാനത്തു പനി പടര്‍ന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം ഇരുന്നൂറിലേറെ.
പന്നിപ്പനി മനുഷ്യന്‍റെ ശ്വസന വ്യൂഹത്തെയാണു പ്രതികൂലമായി ബാധിക്കുന്നത്. പനിയുടെ വൈറസ് പന്നികളില്‍ നിന്നു മനുഷ്യരിലേക്കും, പിന്നീട് അവരില്‍നിന്നു മറ്റു മനുഷ്യരിലേക്കും പകരുന്നതായി കണ്ടത്തിയിട്ടുണ്ട്.
പനി, ചുമ, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയവയാണു മുഖ്യ ലക്ഷണങ്ങള്‍. മൂക്കൊലിപ്പ്, തൊണ്ടകാറല്‍, ഛര്‍ദ്ദി, വയറിളക്കം എന്നിവയും കണ്ടുവരുന്നു. രോഗബാധയുടെ ആദ്യത്തെ നാലു ദിവസങ്ങളില്‍ ശ്വാസനാളസ്രവം പരിശോധിച്ചാണു രോഗം സ്ഥിരീകരിക്കുന്നത്. പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി, ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് എന്നിവടങ്ങളിലാണു രോഗം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജിയനുകളായി തിരിച്ചാണ് സംസ്ഥാനത്തു പന്നിപ്പനി നിരീക്ഷണം. മൂന്നു വിമാനത്താവളങ്ങളിലും നിരീക്ഷണകേന്ദ്രങ്ങളുണ്ട്.
തിരുവനന്തപുരം ജനറല്‍ ആശുപത്രി, ആലുവ സര്‍ക്കാര്‍ ആശുപത്രി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി എന്നിവടങ്ങളിലാണു പന്നിപ്പനി നിരീക്ഷണ സെല്‍ ഒരുക്കിയിട്ടുള്ളത്. ഐസൊലേറ്റഡ് വാര്‍ഡുകളും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകള്‍ ഡല്‍ഹിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കബിള്‍ ഡിസീസസില്‍ നിന്ന് എത്തിക്കുന്നു. രോഗികളെ ചികിത്സി ക്കുന്ന ഡോക്റ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആവശ്യമായ എന്‍ 95 വിഭാഗത്തില്‍പ്പെടുന്ന മാസ്കുകള്‍ ഉള്‍പ്പടെയുള്ള പ്രതിരോധ സാമഗ്രികളും ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. എയര്‍പോര്‍ട്ടിലെത്തുന്ന ദിവസം തന്നെ പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ കാണുന്ന യാത്രക്കാരെയാണ് നിരീക്ഷണത്തിനു വിധേയമാക്കുന്നത്. എന്നാല്‍ രോഗം ബാധിച്ച് ഏഴു മുതല്‍ 14 ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങള്‍ പുറത്തുകാണുന്നത്. വീട്ടിലെത്തി ബന്ധുക്കളുമായി ഇടപഴകിയ ശേഷമാകും രോഗം കലശലാകുന്നത്. ഇത് കൂടുതല്‍ പേരിലേക്കു ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
നിലവില്‍ പന്നിപ്പനിക്കെതിരായുള്ള വാക്സിന്‍ രൂപപെടുത്തിയിട്ടില്ല. സാധാരണ വൈറല്‍ പനിക്കുപയോഗിക്കുന്ന മരുന്നുകളാണ് പന്നിപ്പനിക്കു നല്‍കുന്നത്. ചികിത്സാ സമയത്ത് രോഗികളുമായി ഇടപഴകുന്നതു രോഗം പിടിപെടാനുള്ള സാധ്യത കൂട്ടുന്നു. പ്രായപൂര്‍ത്തിയായ രോഗികള്‍ക്ക് ഏഴു ദിവസത്തെ ചികിത്സയും കുട്ടികള്‍ക്ക് 14 ദിവസത്തെ ചികിത്സയും ആവശ്യം. രോഗികളോട് ഇടപഴകുന്നവര്‍ക്കു 10 ദിവസം പ്രതിരോധ മരുന്നുകള്‍ നല്‍കണം. എന്നാല്‍, പന്നിപ്പനിക്കായി നല്‍കുന്ന മരുന്നുകള്‍ രോഗികളുടെ പ്രതിരോധശേഷി കുറയ്ക്കുമെന്നും ഒരു വിഭാഗം ഡോക്റ്റര്‍മാര്‍ പറയുന്നു.
രോഗം ബാധിച്ചു നാലു ദിവസം കഴിഞ്ഞാണു ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ഏഴ് ദിവസത്തിനും പത്ത് ദിവസത്തിനുമിടയില്‍ മറ്റുള്ളവരിലേക്കു പകരാന്‍ സാധ്യത ഏറെ.
രോഗം പകരാതിരിക്കാന്‍:
* രോഗികള്‍ മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകാതെ വീട്ടില്‍ത്തന്നെ കഴിയുക.
* വായും മൂക്കും തൂവാലയോ ടിഷ്യൂ പേപ്പര്‍ മാസ്കുകളോ ഉപയോഗിച്ച് മൂടിക്കെട്ടുക.
* മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലെനിന്നു സംസാരിക്കണം.
* രോഗികളെ ചികിത്സിക്കുന്ന ഡോക്റ്റര്‍മാരും നഴ്സിങ് സ്റ്റാഫും എന്‍ 95 വിഭാഗത്തിലുള്ള മാസ്കുകള്‍ ധരിക്കണം.
* 70% ഫീനോള്‍, 5% ലൈസോള്‍, 10% ബ്ലീച്ചിങ് പൗഡര്‍ എന്നിവ ഉപയോഗിച്ചുള്ള അണുനാശിനി ഉപയോഗിച്ചാവണം ശരീര ഭാഗ ങ്ങള്‍ കഴുകി വൃത്തിയാക്കേണ്ടത്.
Close...
Maximum Character Allowed -
4000