Saturday, September 04, 2010   4:29 AM IST
Supplements
Home>> News>> Kerala News
Kerala News
സകലകലാവല്ലഭ
Thursday, December 03, 2009
|
|
|
ദീപ്തി ശൈലജ

ജീവിതം ഡ്രൈവിങ് പോലെയാണ്. മുന്നോട്ടു നോക്കി ശ്രദ്ധയോടെ പോവുക, ഇടയ്ക്കു റിയര്‍വ്യൂ മിററില്‍ നോട്ടം വേണം. രസകരമായ ആ യാത്ര ആസ്വദിച്ചങ്ങനെ മുന്നോട്ട്. പറയുന്നത് അനിത പീറ്റര്‍. നര്‍ത്തകി, അഭിനേത്രി, മോഡല്‍, അവതാരക, ലാംഗ്വേജ് ട്രെയ്നര്‍... അക്ഷരാര്‍ഥത്തില്‍ മള്‍ട്ടി ടാലന്‍റഡ് എന്ന വിശേഷണം യോജിക്കും ഈ വീട്ടമ്മയ്ക്ക്. ബോണ്‍ ആന്‍ഡ് ബോട്ടപ്പ് ഇന്‍ കുവൈറ്റ്. ഹൈസ്കൂള്‍ വരെ പഠനവും അവിടെ. പിന്നീട് കേരളത്തില്‍. കൊച്ചിയായിരുന്നു അരങ്ങ്. മിമിക്രി, പാട്ട്, നൃത്തം... കോളെജ് കാലത്ത് ക്യാംപസില്‍ അനിതയില്ലാത്ത വേദികളില്ല. എല്ലാത്തിനുമിടയിലും, വളരെ ചെറുപ്പം മുതല്‍ തന്നെ നൃത്തത്തോട് പ്രത്യേക താല്‍പ്പര്യം സൂക്ഷിച്ചിരുന്നു മനസില്‍.

1998ല്‍ വിവാഹം കഴിഞ്ഞതോടെ എല്ലാത്തിനും ഒരു അര്‍ധവിരാമം. മൂത്തമകള്‍ നേഹ ജനിച്ചതിനു ശേഷം, 2001ല്‍ പ്രശസ്ത നര്‍ത്തകി ശ്രീദേവി ഉണ്ണിയുടെ ശിഷ്യയായി മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. പാചകത്തിന്‍റെ ഇടവേളകളിലും രാത്രി മകള്‍ ഉറങ്ങിയതിനു ശേഷവും പ്രാക്റ്റീസ്. അനിതയ്ക്കു നൃത്തത്തോടുള്ള താല്‍പ്പര്യവും ഡെഡിക്കേഷനും മനസിലാക്കാന്‍ ശ്രീദേവി ഉണ്ണിക്ക് അധിക കാലം വേണ്ടിവന്നില്ല. എല്ലാ പ്രോത്സാ ഹനവും നല്‍കി കഴിഞ്ഞ എട്ടു വര്‍ഷമായി ശിഷ്യയ്ക്കൊപ്പമുണ്ട് ഗുരു.

മകന്‍ നേതന്‍ പിറന്ന ശേഷമായിരുന്നു അനിതയുടെ അരങ്ങേറ്റം, ബംഗളൂരുവില്‍. പിന്നീട് അവിടുത്തെ ഐസിസിആറില്‍ പെര്‍ഫോമന്‍സ്. മോനിഷ ആര്‍ട്സിനൊപ്പം നിരവധി ഡാന്‍സ് ഫെസ്റ്റിവലുകള്‍. കഴിഞ്ഞ വര്‍ഷം ദൂരദര്‍ശന്‍റെ അംഗീകാരം. ഇതിനിടെ ആകസ്മികമായി കെ.കെ. രാജീവിന്‍റെ മഴയറിയാതെ പരമ്പരയിലൂടെ മിനിസ്ക്രീനിലേക്ക്. താനേറെ ഇഷ്ടപ്പെട്ട സീരിയല്‍ സംവിധായകന്‍റെ പരമ്പരയില്‍ത്തന്നെ അഭിനയിക്കാന്‍ അവസരം കിട്ടിയതും ഭാഗ്യമായി കരുതുന്നു അനിത. അതും സ്വന്തം പേരു തന്നെയുള്ള കഥാപാത്രം. അനിത പീറ്റര്‍ എന്ന ഐപിഎസ് ഓഫിസറായാണ് അനിത അഭിനയിക്കുന്നത്. ഡബ്ബിങ്ങും സ്വന്തമായിത്തന്നെ.

അടുത്ത വര്‍ഷം ഏപ്രിലില്‍ സോളോ പെര്‍ഫോമന്‍സിനായുള്ള ഒരുക്കത്തിലാണ് അനിത. നൃത്തത്തെക്കുറിച്ച് ഒരുപാട് പഠിക്കുക, ശാസ്ത്രീയനൃത്തത്തെ ലളിതമായി അവതരിപ്പിച്ച് നൃത്തം കൂടുതല്‍ ജനകീയമാക്കുക തുടങ്ങിയ സ്വപ്നങ്ങളാണ് അനിതയെ നയിക്കുന്നത്.

ഡ്രൈവിങ്ങും വൈല്‍ഡ് ലൈഫും അഡ്വഞ്ചറസ് സ്പോര്‍ട്സുമൊക്കെയാണ് ഈ കലാകാരിയുടെ ഇതര താല്‍പ്പര്യങ്ങള്‍. ബംഗളൂരുവിലെ അറിയപ്പെടുന്ന മാസ്റ്റര്‍ ഒഫ് സെറിമണി കൂടിയാണ് അനിത. അന്‍പത്തഞ്ചില്‍പ്പരം ഷോകള്‍ അവതരിപ്പിച്ചു. ഒഴിവ് സമയങ്ങളില്‍ കൂട്ടിന് മോഡലിങ്ങും. കോര്‍പ്പറേറ്റ് ട്രെയ്നര്‍, കസ്റ്റമര്‍ സര്‍വീസ് ആന്‍ഡ് ലാംഗ്വേജ് ട്രെയ്നര്‍... അനിത പരീക്ഷിക്കാത്ത മേഖലകള്‍ നന്നേ കുറവ്.

ഭര്‍ത്താവ് പീറ്റര്‍ ജേക്കബ് നോക്കിയ സീനിയര്‍ കമ്യൂണിക്കേഷന്‍ മാനെജര്‍. ഏറ്റവും വലിയ ഭാഗ്യം സ്വന്തം കുടുംബവും ഏറ്റവും വലിയ നേട്ടം മള്‍ട്ടി ടാസ്ക് എബിലിറ്റിയുമാണെന്ന് അനിത. വിവാഹശേഷം കരിയറിന് അവസാനമായി എന്നു കരുതുന്നവരോട് അനിത ഇങ്ങനെ പറയും. ജീവിതവും കരിയറും ആരംഭിക്കുക വിവാഹശേഷമാണ്. പ്രത്യേകിച്ച് അമ്മയായതിനു ശേഷം. ജീവിതത്തിന്‍റെ അഴകു തിരിച്ചറിയുന്ന നര്‍ത്തകിയുടെ അഴകാര്‍ന്ന ചലനങ്ങള്‍ക്കായി വേദികള്‍ കാത്തിരിക്കുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code