Wednesday, February 08, 2012   7:18 PM IST
Supplements
Home>> Headlines
Latest News
പൊലീസ് ഉദ്യോഗസ്ഥരെ വധിച്ചിട്ടില്ല
Monday, December 21, 2009
|
|
|
മുംബൈ

മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ത് കര്‍ക്കരെ, അഡീഷനല്‍ കമ്മിഷണര്‍ അശോക് കാംതെ, ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വിജയ് സലാസ്കര്‍ എന്നിവരെ വധിച്ചതു താനല്ലെന്നു പാക് ഭീകരന്‍ അജ്മല്‍ കസബ്. കാമ ആശുപത്രിക്കകത്തു നടന്ന ഏറ്റുമുട്ടലിലും തനിക്കു പങ്കില്ലെന്നു കസബ്. ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്നു നേരത്തേ മൊഴി മാറ്റിയിരുന്നു.

ഉദ്യോഗസ്ഥരെ വെടിവച്ചോയെ ചോദ്യത്തിനു പ്രസക്തിയില്ലെന്നും ആ സമയത്തു താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും കസബ് പ്രത്യേക കോടതിയില്‍ അവകാശപ്പെട്ടു. സിഎസ്ടിയിലോ കാമ ആശുപത്രി പരിസരത്തോ അറസ്റ്റ് ചെയ്തെന്നു പറയപ്പെടുന്ന ഗിര്‍ഗാം ചൗപതി പ്രദേശത്തോ ഞാന്‍ ഉണ്ടായിരുന്നില്ല. നേരത്തേതന്നെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ആക്രമണം കഴിഞ്ഞശേഷം പൊലീസ് വാഹനത്തില്‍ സ്ഥലത്തെത്തിച്ചു. അവര്‍ക്ക് ഒരു കുറ്റവാളി വേണമായിരുന്നു. അതുകൊണ്ട് എന്നെ അങ്ങനെയാക്കി- കസബ് ആരോപിച്ചു.

ഏറ്റുമുട്ടല്‍ ഉണ്ടായില്ലെങ്കില്‍ കൈയില്‍ വെടിയുണ്ടയേറ്റ പാട് എങ്ങനെയുണ്ടായെന്നു കോടതി ചോദിച്ചു. പൊലീസ് കസ്റ്റഡിയില്‍ കൈ മരവിപ്പിച്ച ശേഷം വെടിവച്ചുണ്ടാക്കിയതാണെന്നു മറുപടി. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ തനിക്കു സുഖമില്ലെന്നും മൊഴിയെടുക്കുന്നതു മറ്റൊരുദിവസത്തേക്കു മാറ്റണമെന്നും കസബ് ആവശ്യപ്പെട്ടു. എന്നാല്‍ നടപടികള്‍ മാറ്റാനാവില്ലെന്നും ഒന്നും പറയാനില്ലെങ്കില്‍ അങ്ങനെയാവാമെന്നും ജഡ്ജി എം. എല്‍ തഹലിയാനി അറിയിച്ചു.

അതേസമയം കസബ് രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നും അയാള്‍ക്കു മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം പറഞ്ഞു. പാക്കിസ്ഥാനിലെ പരിശീലനത്തിനിടെ കസബ് അല്‍ക്വയ്ദയുടെ മാന്വല്‍ വളരെ സൂക്ഷ്മമായി പഠിച്ചിട്ടുണ്ടാകാം. ഇതിന്‍റെ ബലത്തിലാണ് അയാള്‍ ഇത്രയും പ്രതിരോധിക്കുന്നത്.

26/11 ആക്രമണത്തിന്‍റെ കുറ്റമേറ്റുപറഞ്ഞ കസബ് ഏതാനും ദിവസം മുന്‍പാണു മൊഴി മാറ്റി പറഞ്ഞത്. നവംബര്‍ 25നു താന്‍ ജുഹുവിലൂടെ കറങ്ങി നടക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായതെന്നാണ് മാറ്റിയ മൊഴിയില്‍ പറഞ്ഞത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code