ആസിയാന്‍ കരാര്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി
ആശങ്കകളും പ്രതീക്ഷകളും ഒരേ സമയം സമ്മാനിച്ച് ആസിയാന്‍ കരാര്‍ പ്രാബല്യത്തില്‍. ആസിയാന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര കരാറനുസരിച്ചു വിവിധ ഉത്പന്നങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനു നികുതി ഇളവുകള്‍ നല്‍കും. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കരാര്‍ വന്‍ ഭീഷണിയായിത്തീരുമെന്ന ആശങ്കകള്‍ക്കിടെയാണു പ്രാബല്യത്തിലാകുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 13 നു തായ്ലന്‍ഡില്‍ ആസിയാന്‍ സാമ്പത്തികകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മയാണു കരാര്‍ ഒപ്പുവച്ചത്. സിംഗപ്പുര്‍, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, വിയറ്റ്നാം, ബ്രൂണെ, കംബോഡിയ, ലാവോസ് എന്നിവയാണ് ആസിയാന്‍ രാജ്യങ്ങള്‍.
കരാര്‍ യാഥാര്‍ഥ്യമായതോടെ 170 കോടി ഡോളറിന്‍റെ ഉപഭോക്തൃവിപണി തുറന്നുകിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. ചരക്കുകൈമാറ്റത്തിനു മാത്രമായാണ് ഇപ്പോഴത്തെ കരാര്‍. കരാറില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവ 2013-2016 ല്‍ പൂര്‍ണമായി ഇല്ലാതാകും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് റബര്‍ ഉള്‍പ്പെടെയുള്ള 489 ഉത്പന്നങ്ങള്‍ നെഗറ്റിവ് ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് തീരുവ ഇളവ് നല്‍കില്ല. നെഗറ്റിവ് പട്ടികയെച്ചൊല്ലി ഏറെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും ഇതു പ്രാവര്‍ത്തികമാക്കുമെന്നു തന്നെയാണു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം.
തേയില, കാപ്പി, കുരുമുളക്, മത്സ്യഉത്പന്നങ്ങള്‍, നാളികേരം, കശുവണ്ടി, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയവയെ പരിരക്ഷിത ഉത്പന്നങ്ങളുടെ പട്ടികയും പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് ആദ്യ ഘട്ടത്തില്‍ ഇറക്കുമതി തീരുവയി ല്‍ ഇളവ് നല്‍കില്ലെങ്കിലും 2019 ആകുമ്പോഴേക്കും 40 ശതമാനം വരെ കുറവ് അനുവദിക്കും.
ഭാവിയില്‍ ആസിയാന്‍ രാജ്യങ്ങളുമായി സേവന, ഫിനാന്‍സ് രംഗത്തു സഹകരിക്കുന്നതിനുള്ള കരാറിലും എത്താന്‍ സാധ്യത.
Close...
Maximum Character Allowed -
4000