അരൂരിലെ ലക്ഷം വീട് പദ്ധതി ലക്ഷ്യം തെറ്റുന്നു
അരൂര്‍
അരൂരിലെ ലക്ഷം വീട് പദ്ധതി ലക്ഷ്യത്തിലേക്കു നീങ്ങുന്നില്ല. എംഎന്‍ പദ്ധതി എന്ന പേരില്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷം വീട് ഭവന നിര്‍മാണ പദ്ധതിയാണ് അരൂര്‍ പഞ്ചായത്തില്‍ തടസങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.
മാടവന, കിളിയന്തറ എന്നീ ലക്ഷം വീട് കോളനികളിലായി അരൂരില്‍ 50 വീടുകളാണ് ഉള്ളത്. ഇതില്‍ പലതും ഇരട്ട വീടുകളാണ്. നൂറിലേറെ കുടുംബങ്ങളാണ് ഇതില്‍ താമസിക്കുന്നത്. 1973ല്‍ നടപ്പാക്കിയ ഈ പദ്ധതിപ്രകാരം ലഭിച്ച പലരുടേയും വീടുകള്‍ ഇന്നു ജീര്‍ണാവസ്ഥായിലാണ്. കുടംബങ്ങളിലെ അംഗസംഖ്യ വര്‍ധിച്ചതുമൂലമുള്ള അസൗകര്യങ്ങളും ഏറെയുണ്ട്. ഇതിനെല്ലാം ആശ്വാസമായാണ് എട്ട് സെന്‍റ് സ്ഥലം രണ്ടാക്കി നാലു സെന്‍റ് വീതമുള്ള സ്ഥലത്ത് ഓരോ വീട് വീതം നിര്‍മിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ 50,000 രൂപയാണ് ഇതിനു സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നത്. ഇതാണു പദ്ധതി നടപ്പാക്കുന്നതില്‍ പഞ്ചായത്ത് അധികൃതരെ പിന്നോട്ടു നയിക്കുന്നത്. വീടും നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പദ്ധതിക്കു രൂപം നല്‍കുമ്പോള്‍ 10,000 രൂപ അടച്ചാല്‍ വീട് നിര്‍മിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടു സര്‍ക്കാര്‍ നിലപാടു മാറ്റി. വീട് ഓരോരുത്തരും സ്വന്തമായി നിര്‍മിക്കണമെന്നും ഇതിനായി 50,000 രൂപ നല്‍കാമെന്നുമായി.
എന്നാല്‍ ഈ തുകകൊണ്ട് ഇന്നത്തെ നിലയില്‍ വീട് നിര്‍മാണം സാധ്യമല്ല. സിമെന്‍റിനും ഇരുമ്പിനും വില കുതിച്ചുയരുകയും, മണല്‍ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. രണ്ടു മുറിയും അടുക്കളയും മാത്രമുള്ള വീട് നിര്‍മിച്ചു തന്നാല്‍ മതിയെന്ന നിലപാടിലാണു ലക്ഷം വീട് ഉടമകള്‍.
പഞ്ചായത്ത് നിര്‍ദേശപ്രകാരം പൊളിച്ച വീടുകള്‍ നിര്‍മിക്കാന്‍ തുക മതിയാകാതെ വരുമ്പോള്‍ , പൊളിച്ചിട്ട വീടുകളെച്ചൊല്ലി നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസില്‍ എത്തുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. 75,000 രൂപയായി ധനസഹായം ഉയര്‍ത്താമെന്നാണു പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പുറത്തു നിന്നു പണം ശേഖരിക്കാനുള്ള ആലോചനയും പഞ്ചായത്ത് അധികൃതര്‍ നടത്തുന്നുണ്ട്.
Close...
Maximum Character Allowed -
4000