നിയമങ്ങള്‍ നോക്കുകുത്തി, ബോട്ടിങ് വീണ്ടും സജീവം
Tuesday,
February 16,
2010
പാറശാല
തേക്കടി ബോട്ട് ദുരന്തത്തെ തുടര്‍ന്നു നിയമങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ നിര്‍ത്തിവച്ചിരുന്ന ബോട്ടിങ് വീണ്ടും പൂവാറില്‍ സജീവമാകുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണു ബോട്ടിങ്. ഒരു പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പാണ് ഇപ്പോള്‍ ഇവിടെ ബോട്ടിങ് നടത്തുന്നത്. വിദേശികളും സ്വദേശികളും അടങ്ങുന്ന നൂറുകണക്കിനു ടൂറിസ്റ്റുകളാണു ദിവസേന ഇവിടെ ബോട്ടിങ്ങിനായി എത്തുന്നത്.
പൂവാര്‍ പാലത്തിനു സമീപം നിന്നു മുന്‍പു നടത്തിയിരുന്ന ബോട്ടിങ് അധികാരികളുടെ ഇടപെടല്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ റോഡ്വക്കില്‍ നിന്നു മാറ്റി സ്വകാര്യവ്യക്തിയുടെ ഭൂമി വാടകയ്ക്കെടുത്താണു നടത്തുന്നത്. സ്പീഡ് ബോട്ടും ചെറിയ വള്ളങ്ങളുമാണ് ഇവിടെ ബോട്ടിങ്ങിനായി ഉപയോഗിക്കുന്നത്. ബോട്ടിങ്ങ് നടത്തുന്ന സഞ്ചാരികള്‍ക്കു ലൈഫ് ജാക്കറ്റ് നല്‍കാറില്ല. കുറച്ചു ലൈഫ് ജാക്കറ്റ് ബോട്ടിങ് ആരംഭിക്കുന്ന സ്ഥലത്തു തറയില്‍ കൂട്ടിയിട്ടിരിക്കുക മാത്രമാണു ചെയ്യുന്നത്. സഞ്ചാരികള്‍ ഇവ ആവശ്യപ്പെട്ടാല്‍പ്പോലും ജീവനക്കാര്‍ ലൈഫ് ജാക്കറ്റ് നല്‍കില്ല.
അധികാരികളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഇവ കരയില്‍ വച്ചിരിക്കുന്നതെന്നു നാട്ടുകാര്‍. നെയ്യാര്‍ കടലുമായി ചേരുന്ന പ്രദേശമായ പൂവാറില്‍ പുഴയ്ക്കു താഴ്ച കൂടുതല്‍. ചെറു വള്ളങ്ങളില്‍ പ്ലാസ്റ്റിക് കസേരകള്‍ നിരത്തിയാണു ബോട്ടിങ് നടത്തുന്നത്. ഈ കസേരകള്‍ ഒന്നുംതന്നെ വള്ളങ്ങളില്‍ ഉറപ്പിച്ചിട്ടില്ല. സഞ്ചാരികള്‍ വള്ളത്തിലിരുന്ന് അനങ്ങിയാല്‍പോലും വള്ളം മറിയുന്ന സാഹചര്യമാണ് ഇവിടെ.
ബോട്ടിങ്ങിനായി എത്തുന്ന സഞ്ചാരികളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്. ഒരു മണിക്കൂര്‍ ബോട്ടിങ്ങിനു മലയാളികളില്‍ നിന്നും 500 രൂപയും അന്യ സംസ്ഥാനക്കാരില്‍ നിന്നു 1000 രൂപയും വിദേശികളില്‍ നിന്ന് 1500 രൂപയും അതിനു മുകളിലുമാണ് ഈടാക്കുന്നത്. സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ച് ഇതു നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥര്‍ ഒന്നുകില്‍ ഇത് അറിയുന്നില്ല അല്ലെങ്കില്‍ അറിഞ്ഞതായി ഭാവിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
Close...
Maximum Character Allowed -
4000