കൊച്ചി സ്വര്‍ണത്തിന്‍റെ കോംപൗണ്ടിങ് നികുതി വര്‍ധിപ്പിക്കാനുള്ള ബജറ്റ് തീരുമാനത്തോടെ ഈ മേഖലയില്‍ വീണ്ടും വില വര്‍ധനവിനു സാധ്യത. ആഭരണ വില്‍പ്പന നടത്തുന്ന വന്‍കിട സ്ഥാപനങ്ങളില്‍ നിന്നു കൂടുതല്‍ നികുതി പിരിക്കുക എന്ന ലക്ഷ്യത്തോടെയാണു ധനമന്ത്രി തോമസ് ഐസക് നികുതി ഉയര്‍ത്തിയത്. സ്വര്‍ണവ്യാപാരികളെ മുഴുവന്‍ കോംപൗണ്ടിങ് സമ്പ്രദായത്തിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യമാണു സര്‍ക്കാരിന്. ഇതിനായി വിവിധ നടപടികള്‍ ധനവകുപ്പ് കൈക്കൊണ്ടിരുന്നു. ഇതിന്‍റെ ഫലമായി സ്വര്‍ണാഭരണ മേഖലയില്‍ നിന്നു ലഭിക്കുന്ന നികുതി ഗണ്യമായി വര്‍ധിച്ചതായി ധനമന്ത്രി അറിയിക്കുന്നു. 2005-2006 ല്‍ ഈ മേഖലയില്‍ നിന്നുള്ള നികുതി 21 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2008-2009) ഇത് 150 കോടി രൂപയായി. നടപ്പു വര്‍ഷം ജനുവരി വരെ ലഭിച്ച നികുതി 132 കോടി രൂപയാണ്. സ്വര്‍ണ വ്യാപാരമേഖലയില്‍ വന്‍കിട സ്ഥാപനങ്ങള്‍ പിടിമുറുക്കുന്നതായി സര്‍ക്കാര്‍. ചെറിയ സ്ഥാപനങ്ങള്‍ക്ക് വലിയ കമ്പനികളുടെ പ്രഭയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നും കണ്ടെത്തല്‍. സ്വര്‍ണാഭരണ മേഖലയില്‍ നിന്നു കൂടുതല്‍ വരുമാനം നേടുന്നതിനു വിറ്റുവരവിന്‍റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കും. ആകെ വിറ്റുവരവ് 10 ലക്ഷം രൂപ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നല്‍കേണ്ട നികുതി 105 ശതമാനമാണ്. 10 ലക്ഷം-40 ലക്ഷം രൂപ വരെ 110%, 40 ലക്ഷം-1 കോടി 115%, 1 കോടിക്കു മുകളില്‍ 125%. സ്വര്‍ണാഭരണങ്ങളുടെ നികുതി കണക്കാക്കുമ്പോള്‍ മുന്‍വര്‍ഷം പൂര്‍ണമായി പ്രവര്‍ത്തിച്ചിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഇളവു നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.