തിയെറ്റര്‍ അഭയകേന്ദ്രമോ?
വെറുതെ ഒരു ടൈം പാസ്. മിക്കവാറും ആളുകള്‍ സിനിമയ്ക്കു പോകുന്നത് വെറുതെ സമയം കളയാന്‍ മാത്രമാണോ? അല്ലെ ന്നു പറയുന്നു പ്രശസ്ത വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് നടത്തിയ സര്‍വെ. സിനിമ ഒരു സെയ്ഫ് പാസേജാണെന്നാണ് സര്‍വെ കണ്ടെത്തുന്നത്. ജീവിതത്തിന്‍റെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് കുറച്ചു നേരത്തേക്കെങ്കിലും ഒരു മോചനം. രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞാല്‍ തിരിച്ചു ജീവിതത്തിലേയ്ക്കു തന്നെ എന്നറിഞ്ഞു കൊണ്ടു തന്നെ.
ഇന്ത്യയടക്കം ഇരുപത്തിമൂന്നു രാജ്യങ്ങളില്‍, പ്രായപൂര്‍ത്തിയായ ഇരുപത്തിനാലായിരം ആളുകളോടാണ് അഭിപ്രായം ആരാഞ്ഞത്. തിങ്കളാഴ്ച ഓസ്കര്‍ പുരസ്കാരങ്ങള്‍ സമ്മാനിരിക്കെ ഈ സര്‍വെയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. സിനിമ കാണാന്‍ പോകുന്നത് ജീവിതത്തിന്‍റെ കഷ്ടപ്പാടുകളില്‍ നിന്നു കുറച്ചു നേരത്തേക്കു മാറി നില്‍ക്കാനാണെന്ന് നാല്‍പ്പത്തിരണ്ടു ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.
ഇത്തരത്തില്‍ രക്ഷപെടലിന്‍റെ ഭാഗമായി സിനിമകാണുന്നവര്‍ കൂടുതലുള്ളത് തുര്‍ക്കിയിലാണ്, 67 ശതമാനം. രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. നമ്മുടെ രാജ്യത്ത് 61 ശതമാനം ജനങ്ങള്‍ ജീവിതത്തില്‍ നിന്നു രക്ഷപെടാന്‍ തിയെറ്ററുകളില്‍ അഭയം തേടുന്നുണ്ട് എന്നാണ് സര്‍വെ പറയുന്നത്. സിനിമ ജീവിതത്തില്‍ നിന്നു രക്ഷപെടലാണോ എന്നായിരുന്നു ചോദ്യം. ഇന്ത്യയില്‍ 61 ശതമാനം അതെ എന്നുത്തരം നല്‍കിയപ്പോള്‍ 39 ശതമാനം വിയോജിച്ചു. അമേരിക്കയില്‍ 49 ശതമാനത്തിന് തിയെറ്റര്‍ രക്ഷാകേന്ദ്രമാണ്.
ജീവിതത്തെ സിനിമ കൊണ്ടു നേരിടാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളുമുണ്ട്-ജര്‍മനി, സ്വീഡന്‍, മെക്സിക്കോ, നെതര്‍ലന്‍ഡ്സ്, ഹംഗറി. ലിസ്റ്റില്‍ ഏറ്റവും ഒടുവില്‍ പറയുന്നത് ഹംഗറിയുടെ കാര്യമാണ്. അവിടെ ജീവിതത്തില്‍ നിന്നു രക്ഷതേടി തിയെറ്ററില്‍ കയറുന്നത് ഇരുപത്തിനാലു ശതമാനം മാത്രം. ബാക്കി എഴുപത്താറു ശതമാനവും സിനിമ ജീവിതത്തില്‍ നിന്നു രക്ഷപെടലല്ല എന്നു വിധിയെഴുതി.
Close...
Maximum Character Allowed -
4000