പ്രഭാത ഭക്ഷണം കഴിക്കാതെ
സ്കൂളിലെത്തുന്നവര്‍ 44%'
കോഴിക്കോട്
വിനോദ് താമരശേരി
കോര്‍പ്പറേഷന്‍ പരിധിയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ 44 ശതമാനം വിദ്യാര്‍ഥികളും പ്രഭാത ഭക്ഷണം കഴിക്കാതെയാണു സ്കൂളുകളിലെത്തുന്നതെന്നു റിപ്പോര്‍ട്ട്. നടക്കാവ് അര്‍ബന്‍ റിസോഴ്സ് സെന്‍റര്‍ നടത്തിയ പഠനത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. നഗരത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ഥികളുടെ പഠന പിന്നാക്കാവസ്ഥയെക്കുറിച്ചു കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ പഠനമാണിത്. നൂറു വിദ്യാര്‍ഥികളെ പഠന വിധേയമാക്കി.
നഗരത്തിലെ കടലോര ചേരി പ്രദേശങ്ങളിലാണ് ഇത്തരം വിദ്യാര്‍ഥികളേറെയുള്ളത്. ഈ സമൂഹത്തിലെ ആണ്‍കുട്ടികള്‍ കൂടുതലായി ഇടയ്ക്കുവച്ചു പഠനം നിര്‍ത്തുന്നതായും കണ്ടെത്തി. അമ്മമാര്‍ ജോലിക്കു പോയാണ് കുടുംബം പോറ്റുന്നത്. പിതാക്കന്മാര്‍ കുടുംബത്തെ നല്ലനിലയില്‍ സംരക്ഷിക്കുന്നില്ല. അതിനാല്‍ വളരെ ചെറുപ്പത്തില്‍ ത്തന്നെ ജോലിക്കു പോയി വീടിനെ സംരക്ഷിക്കാനായാണു വിദ്യാര്‍ഥികള്‍ ഇടയ്ക്കു പഠനം നിര്‍ത്തുന്നതെന്നു റിപ്പോട്ട് പറയുന്നു. പഠനം തുടരുന്നവരി ല്‍ രാത്രികാലങ്ങളില്‍ കടകളില്‍ ജോലി ചെയ്യുന്നവരും കടലേരത്തു പട്ടം നിര്‍മിച്ചു വില്‍ക്കുന്നവരുമുണ്ട്.
അടുക്കള ഉള്‍പ്പെടെയുളള ഒറ്റമുറി വീടുകളിലാണ് ഇത്തരത്തിലുളള 22 ശതമാനവും താമസിക്കുന്നത്. ആറില്‍ കൂടുതല്‍ കുടുംബാംഗങ്ങളുള്ള 44 ശതമാനമുണ്ട്. 44 ശതമാനത്തിനും 1500 രൂപയില്‍ താഴെയാണു മാസവരുമാനം. അമ്മമാര്‍ ജോലിക്കു പോകുന്നതോടെ വീടിന്‍റെ ചുമതലയും മറ്റു കുട്ടികളെ നോക്കേണ്ട ചുമതലയും മൂത്ത പെണ്‍കുട്ടിക്കാണ്. അതിനാല്‍ മൂത്ത പെണ്‍കുട്ടികള്‍ പലരും പാതിവഴിയില്‍ പഠനം നിര്‍ത്തിയവരാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികളെ മുഖ്യധാരയിലെത്തിച്ചു വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കണമെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.
ഇത്തരത്തിലുളള വിദ്യാര്‍ഥികള്‍ക്കു ഭക്ഷണം ഉള്‍പ്പെടെ നല്‍കി ഷെല്‍ട്ടര്‍ഹോമുകളില്‍ താമസിപ്പിച്ചു പഠിപ്പക്കണം. ഏപ്രില്‍ ആറിനു നടക്കാവ് അര്‍ബന്‍ റിസോഴ്സ് സെന്‍ററില്‍ നടക്കുന്ന ജില്ലയിലെ ബിആര്‍സി ട്രെയ്നര്‍മാരുടെ സെമിനാറില്‍ ഈ പഠന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Close...
Maximum Character Allowed -
4000