Thursday, February 09, 2012   8:06 AM IST
Supplements
Home>> Cinema>> Interviews
Interviews
എന്നും അവളുടെ രാവുകള്‍
Sunday, May 30, 2010
|
|
|
അനൂപ് മോഹന്‍

മദ്രാസ്

എഴുപതുകളില്‍ ഒരു സിനിമയു ടെ പ്രിവ്യൂ. സിനിമയിലെ തലതൊട്ടപ്പന്മാര്‍ക്കു മുന്നില്‍ ആദ്യ അവതര ണം. ചിത്രം കണ്ടിറങ്ങിയ പ്രമുഖ വിതരണക്കാരന്‍ തിരക്കഥാകൃത്തിനോടു പറഞ്ഞു, തിയെറ്ററില്‍ ചെയറുണ്ടെങ്കില്‍ നാട്ടുകാരത് അടിച്ചു പൊളിച്ചു കളയും, പടം അത്രയ്ക്കു ബോര്‍. സിനിമ റിലീസ് ആയി. വിവിധയിടങ്ങളില്‍ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകരുടെ ആദ്യപ്രതികരണമറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. മാറ്റിനി ഫുള്‍ അല്ല, ഫസ്റ്റ് ഷോ കുറച്ച് ആളുണ്ട്... സെക്കന്‍ഡ് ഷോയുടെ വിധിയറിയിച്ചു കൊണ്ട് ഫോണ്‍ ബെല്‍ മുഴങ്ങി. കണ്ണൂര്‍, തലശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ തിയെറ്ററുകള്‍ക്കു മുന്നില്‍ ലാത്തിച്ചാര്‍ജ്, ആലപ്പുഴയില്‍ തിരക്കില്‍ ടിക്കറ്റ് കൗണ്ടര്‍ ഇടിഞ്ഞുവീണു..... ഒരു തലമുറ ആരാധിച്ച ചിത്രത്തിന്‍റെ വിജയസൂചനകളായിരുന്നു അത്. സിനിമാക്കൊട്ടകകളുടെ നിശബ്ദതയില്‍, ആള്‍ക്കൂട്ടത്തിന്‍റെ ശ്വാസോച്ഛാസത്തിന്‍റെ അനിയന്ത്രിതമായ വേഗതയില്‍, ഉയര്‍ന്ന നെഞ്ചിടിപ്പില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. കേട്ടറിവിന്‍റെ ആകാംക്ഷ നിറയുന്ന കണ്ണുകള്‍ക്കു മുന്നില്‍, സ്ക്രീനില്‍ തെളിഞ്ഞു... അവളുടെ രാവുകള്‍.

ആലപ്പുഴ. സക്കറിയ ബസാര്‍

മുപ്പത്തിരണ്ടു വര്‍ഷത്തിനു ശേഷം. മദ്രാസിലെ ആ പ്രിവ്യൂ ഷോയില്‍ നിന്ന് ആലപ്പുഴ സക്കറിയ ബസാറിലെ വൃന്ദാവനം ഹെറിറ്റേ ജ് ഹോമിലേക്ക്. ഒരു തലമുറയ്ക്ക്, നിദ്രാവിഹീനങ്ങളായ രാവുകള്‍ സമ്മാനിച്ച കഥാകൃത്തിനെ കാത്തിരിക്കുകയാണ്. ഷര്‍ട്ട് മാത്രമിട്ടു നില്‍ക്കുന്ന രാജിയുടെ നഗ്നതയ്ക്കപ്പുറം, സെക്സിന്‍റെ സ്ഥിരം ആവേശക്കാഴ്ചകള്‍ക്കപ്പുറം അസാമാന്യമായ ക്രാഫ്റ്റ് കൈമുത ലാക്കിയ ആലപ്പുഴക്കാരന്‍ ഷെറീഫ്. ഇടനാഴിയുടെ അപ്പുറത്ത് ഒരു ലോങ്ഷോട്ടില്‍, ബൈക്കിന്‍റെ ശബ്ദം. കഥാകാരന്‍ കാലുകുത്തുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറത്തും സിനിമയോടുള്ള ആവേശം നിറയുന്ന കാല്‍വയ്പ്പുകള്‍ അടുത്തടുത്തു വന്നു. ഇരുപത്തിരണ്ടു വര്‍ഷത്തെ സര്‍ഗാത്മക നിശബ്ദതയ്ക്കു ശേഷം, അവളുടെ രാവുകളുടെ രണ്ടാം ഭാഗമുണ്ട് ഷെറീഫിന്‍റെ മനസില്‍. ഷെറീഫ് പറഞ്ഞുതുടങ്ങുന്നു. പതിയെ പെയ്തുതുടങ്ങി യ ഓര്‍മയുടെ മഴ, പിന്നെ പെരുമഴയായ്...

ബാല്യം സാഹിത്യമയം

ഒരു നല്ല കാലത്തിന്‍റെ ഉമ്മറത്തായിരുന്നു ഷെറീഫിന്‍റെ ബാല്യം. ആലപ്പുഴ സക്കറിയ ബസാറില്‍ കൊപ്രാക്കട തറവാട്ടിലെ ഹമീദ് ബാവയുടെയും റഹ്മ ബീവിയുടെയും മകന്‍ ആ സാഹിത്യവസന്തകാലം ആഘോഷിച്ചു. ഡ്രൈ ഫിഷ് എക്സ്പോര്‍ട്ടറായിരുന്നു അച്ഛന്‍. മകന്‍റെ സാഹിത്യജീവിതം ഒരിക്കല്‍പ്പോലും ഡ്രൈ ആയിരുന്നില്ല. ബിസിനസാണെങ്കി ലും കലാപരമായ അഭിരുചികളുണ്ടായിരുന്ന കുടുംബം. വായന ലഹരിയായി. കഥകള്‍ ആവേശമാ യി. പഠിക്കുമ്പോള്‍ത്തന്നെ മലയാളരാജ്യം, കൗമുദി എന്നിവയില്‍ എഴുതിത്തുടങ്ങി. മനസില്‍ വെള്ളിത്തിരകള്‍ക്കും തിരശീല ഉയര്‍ന്ന കാലം. ശിവാജിഗണേശന്‍റെയും ദിലീപ്കുമാറിന്‍റെയും രാജകാലം. നല്ല സിനിമയെന്നു മാധ്യമങ്ങളോ, നിരൂപകരോ വിധിയെഴുതും മുന്‍പേ പഥേര്‍ പാഞ്ചാലി പോലുള്ള സിനിമകളും കണ്ടിരുന്നു. ആയിടയ്ക്കാണു നടന്‍ സത്യന്‍റെ ഒരു പ്രസംഗം കേള്‍ക്കുന്നത്, സത്യജിത്ത് റായുടെ പഥേര്‍ പാഞ്ചാലിയെക്കുറിച്ച്. ഈ പ്രസംഗത്തെക്കുറിച്ചുള്ള അഭിപ്രായം പത്രാധിപര്‍ കെ.ബാലകൃഷ്ണനെ എഴുതി അറിയിച്ചു. മറുപടിയും വന്നു, ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല, ഒരു തിരക്കഥ എഴുതണം...

വൈകിയില്ല. കൊച്ചിയില്‍ നിന്നിറങ്ങിയിരുന്ന ചിത്രസാഗരം എന്ന സിനി വീക്കിലിയില്‍ ഷെറീഫിന്‍റെ തിരക്കഥ വെളിച്ചം കണ്ടു, ഒരു ഗോസ്റ്റ് സ്റ്റോറി. തിരക്കഥ വായിച്ചു സിനിമയാക്കാന്‍ പലരുമെത്തിയെങ്കിലും ഷെറീഫിനായി കാലം കരുതിവച്ച അഭ്രപാളിയിലെ അരങ്ങേറ്റം അതൊന്നുമായിരുന്നില്ല.

നീ വാ ഒരു സിനിമ ഉണ്ടാക്കാം, മദ്രാസില്‍ നിന്നു വിളിച്ചത്, സുഹൃത്തും നടനുമായ കോട്ടയം ചെല്ലപ്പന്‍. ചൂതു കളിച്ചു കാശുണ്ടാക്കാന്‍ മദ്രാസിലേക്കു പോകുന്നൊരു കൂട്ടുകാരന്‍റെയൊപ്പം ഷെറീഫ് യാത്രയാകുന്നു. കൂട്ടുകാരനു ചിലപ്പോള്‍ ലക്ഷങ്ങള്‍ നഷ്ടം വന്നേക്കാം, ഷെറീഫിനു നഷ്ടപ്പെടാന്‍ ഒന്നുമില്ല.

റോയാപേട്ട

റോയാപേട്ടയിലെ നളന്ദാ ഹോട്ടല്‍. മലയാള സിനിമയിലെ പ്രമുഖരായ ബഹദൂര്‍, ശശികുമാര്‍, അടൂര്‍ ഭവാനി തുടങ്ങിയവര്‍ താമസിക്കുന്നയിടം. ഷെറീഫ് അവിടെയിരുന്ന് സ്ക്രിപ്റ്റ് എഴുതിത്തുടങ്ങി. സ്ക്രിപ്റ്റ് പൂര്‍ത്തിയായപ്പോഴേക്കും സിനിമാക്കമ്പനി പൂട്ടി. ഹോട്ടല്‍ ബില്‍ കമ്പനി നല്‍കി. തിരികെപ്പോന്നേ പറ്റൂ എന്ന അവസ്ഥ. അതു പറഞ്ഞപ്പോള്‍ ഹോട്ടല്‍ ഉടമ പന്തിയില്‍ നടരാജന്‍ പറഞ്ഞു, നീ നില്‍ക്ക് എങ്ങും പോകണ്ട, നമുക്കൊരു സിനിമയെടുക്കാം.

അങ്ങനെ ആദ്യമായി ഒരു സിനിമയുടെ ടൈറ്റിലില്‍ ഷെറീഫ് എന്നു തെളിയുന്നു. എ.ബി രാജിന്‍റെ സംവിധാനത്തില്‍...കളിപ്പാവ. ചിത്രം വന്‍ ഹിറ്റ്. എന്നിട്ടും ഷെറീഫ് ഒരു തീരുമാനമെടുത്തു....ഈ ഇന്‍ഡസ്ട്രി എനിക്കു വേണ്ട. ശരിയാവില്ല. വേറെ എന്തെങ്കിലും ചെയ്യാം. നാട്ടില്‍ നിന്നൊരു ഓഫറുമുണ്ടായിരുന്നു, കെ.സി. ഈപ്പന്‍റെ തീരദേശം മാസിക നോക്കി നടത്തണം. നല്ല ശമ്പളം.

റോയാപേട്ടില്‍ നിന്ന് താമസം നാടാര്‍സ് ഗാര്‍ഡനിലേക്കു മാറിയിരുന്നു. നാട്ടിലേക്കുള്ള ടിക്കറ്റും പോക്കറ്റിലിട്ട് മുറിയില്‍ കിടക്കുകയായിരുന്നു ഷെറീഫ്. പഴയ തമിഴ് സിനിമാനടനും, ഓര്‍ഗനൈസറുമായ രഘുവീര്‍ കാണാനെത്തി. ഒരു പുതിയ പ്രൊജക്റ്റ്. ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച നിറങ്ങള്‍ എന്ന ഷെറീഫിന്‍റെ നോവല്‍ സിനിമയാക്കിയാല്‍ കൊള്ളാം. ക്രിസ്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സര്‍വീസിനു ( സിഎസിഎസ്) വേണ്ടിയാണു രഘുവീറിന്‍റെ വരവ്. സിനിമ ഉപേക്ഷിച്ച ഷെറീഫിനു താല്‍പ്പര്യമില്ലായിരുന്നു, വേറെ ആരെയെങ്കിലും നോക്കാന്‍ പറഞ്ഞു. രഘുവീര്‍ വിടുന്നില്ല. മറ്റാരെയെങ്കിലും കൊണ്ട് എഴുതിക്കാന്‍ പറഞ്ഞുനോക്കി, രക്ഷയില്ല.

ഒടുവില്‍ രഘുവീറിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി സിഎസിഎസ്ന്‍റെ ഓഫിസിലെത്തി. ഡയറക്റ്റര്‍ സുവിശേഷമുത്തുവിനെ ( സുവി എന്ന പേരില്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്) കണ്ടു. കാര്യങ്ങളെല്ലാം സംസാരിച്ചു. എത്ര രൂപ വേണമെന്നു സുവിശേഷമുത്തുവിന്‍റെ ചോദ്യം. ഒഴിഞ്ഞുപോകുന്നെങ്കില്‍ പോകട്ടെ എന്നു കരുതി, ഒട്ടും മടിക്കാതെ ഷെറീഫ് പറഞ്ഞു പതിനായിരം രൂപ. റെഡി ക്യാഷ് കൈയിലെത്തി. ഏതു ഹോട്ടലില്‍ മുറി വേണം എന്നൊരു ചോദ്യവും. അവിടുത്തെ ലൈബ്രറി ഉപയോഗിക്കാമെന്നും പറഞ്ഞു. കാറ്റു വിതച്ചവന്‍ എന്ന പേരില്‍ ചിത്രം പുറത്തിറങ്ങി.

മോസ്റ്റ് പ്രൊളിഫിക് വുമണ്‍ ഡയറക്റ്റര്‍ ഇന്‍ ഇന്ത്യ എന്നു ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്സ് വിശേഷിപ്പിച്ച വിജയനിര്‍മല സംവിധാനം ചെയ്ത കവിത ആയിരുന്നു അടുത്ത ചിത്രം. വന്‍ ഹിറ്റ്. തെലുങ്കില്‍ ടാക്സ് ഫ്രീ ആയി ഓടി ഈ ചിത്രം. കെ.നാരായണ്‍ സംവിധാനം ചെയ്ത നാത്തൂന്‍. ഐ.വി ശശി ആദ്യമായി സംവിധാനം ചെയ്ത ഉത്സവം. പിന്നെ അനുഭവം, ആലിംഗനം, ആശിര്‍വാദം, അയല്‍ക്കാരി....ഹിറ്റുകളുടെ തുടര്‍ച്ച.

അവളുടെ ആ രാവുകള്‍...

ഷെറീഫിന്‍റെ അവളുടെ രാവുകള്‍ പകലുകള്‍ എന്ന നോവല്‍ വന്നത് കുങ്കുമം വാരികയില്‍. സിനിമയാക്കണം എന്നാവശ്യപ്പെട്ടു പലരും വന്നു. നാടാര്‍സ് ഗാര്‍ഡന്‍റെ അക്കൗണ്ട്സ് ബുക്കിനു പുറകില്‍ തിരക്കഥ എഴുതി പൂര്‍ത്തിയാക്കി. അവളുടെ രാവുകള്‍ പകലുകള്‍, ഹെര്‍ നൈറ്റ്സ് ആന്‍ഡ് ഡെയ്സ് എന്നായിരുന്നു ആദ്യപേര്. സെക്സ് കൊണ്ടു പ്രതികാരം ചെയ്യുന്ന പെണ്‍കുട്ടിയുടെ കഥ പക്ഷേ സ്ക്രിപ്റ്റായപ്പോള്‍ പലര്‍ക്കും മടി, ഓടുമോ എന്നു സംശയം. ഒടുവില്‍ മുരളി മൂവീസിന്‍റെ രാമചന്ദ്രന്‍ അവളെ അഭ്രപാളിയിലെത്തിച്ചു. കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ എ സര്‍ട്ടിഫിക്കറ്റ് ചിത്രം തിയെറ്ററുകളെ കിടിലം കൊള്ളിച്ചു. ഈ സിനിമ ഒരു മനുഷ്യനും കാണില്ലെന്നു പറഞ്ഞവര്‍ നയം മറ്റി. സഭ്യതയുടെ വരമ്പുകളില്‍ തൂലികയിടറാതെ സെക്സ് എങ്ങനെ എഴുതാം എന്നു കാട്ടിത്തന്നു ഷെറീഫ്. ആവിഷ്കാരത്തിലും പാളിച്ച പറ്റിയില്ല. 1978ല്‍ കറുപ്പിലും വെളുപ്പിലും രാജി എന്ന പെണ്‍കുട്ടി തിയെറ്ററുകളെ ഹരം കൊള്ളിച്ചു, ക്ലൈമാക്സില്‍ അവളുടെ ജീവിതത്തിന്‍റെ നൊമ്പരം നിറഞ്ഞു.

ജീവിതത്തിലെ കഥാപാത്രങ്ങള്‍ പിന്നെ സിനിമയില്‍ കയറിച്ചെന്നിട്ടുണ്ട്. ഷെറീഫിന്‍റെ അനുഭവം മറിച്ചാണ്. അവളുടെ രാവുകളില്‍ സീമ അവതരിപ്പിച്ച രാജിയെ പിന്നെ നേരില്‍ കാണേണ്ടി വന്നിട്ടുണ്ട് തിരക്കഥാകൃത്തിന്. മദ്രാസിലെ ഒരു ഹോട്ടല്‍. രാത്രി. പെട്ടെന്നു ഷെറീഫിന്‍റെ മുറിയിലേക്കൊരു സ്ത്രീ കയറിവന്നു. അപ്രതീക്ഷിതമായൊരു സ്ത്രീയുടെ സാന്നിധ്യം. ഒന്നും മനസിലായില്ല. അവള്‍ക്കു മുറി മാറിയതാണെന്നു പിന്നെ മനസിലായി. കസ്റ്റമറല്ലെന്നു മനസിലായ അവളോടു ഷെറീഫ് വെറുതെ ചോദിച്ചു, ഒരു രാത്രിക്ക് എന്തു കിട്ടും..? അവള്‍ പുറത്തേക്കിറങ്ങി ബ്രോക്കര്‍മാരെ പറഞ്ഞുവിട്ടു. അവളില്‍ താല്‍പ്പര്യമുണ്ടായിട്ടു ചോദിച്ചതാണെന്നു കരുതി ബ്രോക്കര്‍, ഷെറീഫിനെ സമീപിച്ചു. സ്ത്രീയുടെ ദേഹത്തിന്‍റെ വില പതിനായിരത്തില്‍ത്തുടങ്ങി ആയിരം വരെ പറഞ്ഞു, ആ ബ്രോക്കര്‍. അയാളെ മുറിയില്‍ നിന്നിറക്കി വിട്ടു. പോകുന്നതിനു മുമ്പ് ബ്രോക്കര്‍ ഒരു വിസിറ്റിങ് കാര്‍ഡ് നീട്ടി പറഞ്ഞു...തേവയിരുന്താ കൂപ്പിട്...? തന്‍റെ കഥാപാത്രം ഇതാ ഒരു ജീവിതമായി മുന്നില്‍ വന്നു നില്‍ക്കുന്നു.

അവളുടെ രാവുകള്‍ നല്‍കിയ അനുഭവങ്ങള്‍ അവസാനിക്കുന്നില്ല. ഒരിക്കല്‍ ഹോട്ടല്‍ പാംഗ്രോവില്‍ താമസിക്കുന്ന സമയം. ഒരു തെലുങ്കന്‍ ഓടിവന്നു കാലില്‍ വീണു. നിങ്ങളുടെ പേനയാണ് എന്നെ രക്ഷിച്ചതെന്നു പറഞ്ഞു. ഷെറീഫിനൊന്നും മനസിലായില്ല. ഒരു സിനിമാക്കമ്പനിയിലെ പ്യൂണായിരുന്നു അയാള്‍. മുതലാളി നല്‍കിയ പണം കൊണ്ട് ആദ്യമായി ഒരു സിനിമ വിതരണത്തിനെടുത്തു. ആ ചിത്രം മൂന്നു വര്‍ഷം ഒരേ തിയെറ്ററില്‍ ഓടി കോടികള്‍ സമ്പാദിച്ചു. അവളുടെ രാവുകളുടെ തെലുങ്ക് വേര്‍ഷനായിരുന്നു ചിത്രം. മകളുടെ വിവാഹത്തിന്‍റെ ചെലവു വരെ നടത്തിത്തരാമെന്നു വരെ തെലുങ്കന്‍റെ ഓഫര്‍. ഒപ്പമിരുന്ന് ഒരു ചായ കുടിച്ച്, ആ നന്ദിപ്രകടനം ഷെറീഫ് അവസാനിപ്പിച്ചു.

ഇന്നും അവളുടെ രാവുകള്‍

സക്കറിയ ബസാറിനു പുറത്തു മഴയില്‍ ഇരുട്ടു പടരുന്നു. ഓര്‍മകള്‍ പക്ഷേ പ്രകാശം ചൊരിയുക തന്നെയാണ്. സിനിമ എന്‍റെ ഹരമാണ്. അനുരാഗിക്കു ശേഷം പടം ചെയ്തില്ല. പ്രായം തളര്‍ത്തുന്നില്ല. വൃന്ദാവന്‍ ഹെറിറ്റേജ് ഹോമില്‍ ഷെറീഫിന്‍റെ മുറിയുടെ പരിസരത്തെവിടെയോ വീണ്ടും കഥാപാത്രങ്ങള്‍ വന്നു നില്‍ക്കുന്നുണ്ട്. രാജിയുടെ ഹരം കൊള്ളിക്കുന്ന കാല്‍പ്പെരുമാറ്റമുണ്ട്. നേരിയ ശബ്ദത്തില്‍ രാഗേന്ദു കിരണമുണ്ട്. അക്ഷരങ്ങള്‍ വന്നു വീഴുന്നതും കാത്ത് എ4 പേപ്പറിന്‍റെ വെളുത്തപ്രതലം. അവളുടെ രാവുകളുടെ രണ്ടാം ഭാഗം എഴുതിത്തുടങ്ങുകയായി.

മനസിലിപ്പോള്‍ നാട്ടിലെ പഴയൊരു സിനിമാക്കൊട്ടകയുണ്ട്, അവളുടെ രാവുകള്‍ക്കു ടിക്കറ്റെടുക്കാന്‍ നിന്ന കൗമാരക്കാരനുണ്ട്. ആ കൗമാരക്കാരനെ ഹരം കൊള്ളിച്ച സിനിമയെഴുതിയ മനുഷ്യനോടാണ് ഇത്രയും നേരം സംസാരിച്ചു പിരിയുന്നത്. ജീവിതത്തില്‍ നിന്നു സിനിമയിലേക്കും, സിനിമയില്‍ നിന്നു ജീവിതത്തിലേക്കും വഴിമാറിയ സംഭാഷണത്തിന്‍റെ അവസാന രംഗമായി. പക്ഷേ ഷെറീഫിന്‍റെ സിനിമാജീവിതത്തിന്‍റെ സ്ക്രീനില്‍ ദ് എന്‍ഡ് എന്നു തെളിഞ്ഞിട്ടില്ല ഇപ്പോഴും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code