സ്ഥലംമാറ്റം: പരാതികള്‍ മുന്നൂറോളം
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
ഡോക്റ്റര്‍മാരുടെ സ്ഥലംമാറ്റം സംബന്ധിച്ചു 300 പരാതികള്‍. സ്പെഷ്യാലിറ്റി കേഡര്‍ സംവിധാനം നടപ്പാക്കിയതിനു ശേഷം നടത്തിയ സ്ഥലമാറ്റങ്ങളെക്കുറിച്ചുള്ള പരാതികളാണിവ. പരാതി നല്‍കേണ്ട സമയം ഇന്നലെ വൈകിട്ട് അഞ്ചിന് അവസാനിച്ചു. കെജിഎംഒഎ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റത്തെ സംബന്ധിച്ച ആക്ഷേപങ്ങള്‍ സ്വീകരിച്ചു പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതികളാണ് അധികവും. മറ്റു ജില്ലകളിലേക്കു പോകേണ്ടിവന്നതു കൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ ചില ഡോക്റ്റര്‍മാര്‍ ഉന്നയിച്ചു. ഇവരോട് വിശദവിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്റ്റര്‍ ഡോ. ജീവനാണു പരാതികള്‍ സ്വീകരിച്ചത്.
സ്ഥലംമാറ്റപ്പെട്ട ഡോക്റ്റര്‍മാരില്‍ ഭൂരിഭാഗവും പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. സ്ഥലംമാറ്റുന്നതിനു മുന്‍പേ അവധിയിലായിരുന്നവരും സ്ഥലംമാറ്റം തീരുമാനിച്ചതിനു ശേഷം അവധിയെടുത്തവരുമാണ് ഇനി ജോലിയില്‍ പ്രവേശിക്കാനുള്ളത്. ഇവര്‍ക്ക് അടിയന്തര നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 1600ഓളം ഡോക്റ്റര്‍മാരെയാണു സ്ഥലംമാറ്റിയിരുന്നത്. അഞ്ചുശതമാനത്തില്‍ താഴെ ഡോക്റ്റര്‍മാരാണ് ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിക്കാതിരിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങള്‍, അടുത്ത ബന്ധുക്കളുടെ ചികിത്സ തുടങ്ങിയ കാരണങ്ങളാല്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തുടരുന്നതാണ് സൗകര്യമെന്നുള്ളവരുടെ സ്ഥലംമാറ്റം റദ്ദാക്കും. വ്യക്തമായ പരിധോനകള്‍ക്കു ശേഷമേ ഈ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. പരാതി ഉന്നയിച്ച ഡോക്റ്റര്‍മാരില്‍നിന്നു നേരിട്ടു വിവരങ്ങള്‍ ശേഖരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Close...
Maximum Character Allowed -
4000