ഓങ്കോള്‍
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് ആന്ധ്രപ്രദേശിലെ വിമത നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി പ്രകാശം ജില്ലയി ല്‍ ഉദര്‍പ്പു യാത്ര തുടങ്ങി. മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പ്രസംഗ- പ്രവര്‍ത്തന ശൈലികളെ പരമാവധി അനുകരിക്കാന്‍ ശ്രമിച്ചാണ് ഇത്തവണ നീക്കം. അച്ഛന്‍റെ കാലത്തെ ഭരണനേട്ടങ്ങളെക്കുറിച്ചാണ് പ്രസംഗത്തിലേറെ സമയവും വിശദീകരണം. യാത്ര തുടങ്ങിയതാകട്ടെ, ഗിഡലൂരില്‍ വൈ.എസ്.ആറിന്‍റെ പ്രതിമ അനാവരണം ചെയ്തുകൊണ്ടും.
യാത്ര തുടര്‍ന്നാല്‍ കടുത്ത നടപടിയെടുക്കുമെന്നു കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ജഗനു മുന്നറിയിപ്പു നല്‍കിയിരുന്നു. വൈ.എസ്.ആറിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ലക്ഷം രൂപ സഹായധനം അനുവദിച്ചു ജഗന്‍ പക്ഷത്തേക്ക് ഒഴുക്കു തടയാനും ശ്രമം തുടങ്ങി ആന്ധ്ര സര്‍ക്കാര്‍. ഇതോടെ, ജഗനെതിരേ നടപടിയും ആന്ധ്ര കോണ്‍ഗ്രസില്‍ പിളര്‍പ്പും ഏറെക്കുറെ ആസന്നം.
ഉദര്‍പ്പു യാത്രയുടെ ആദ്യ ഘട്ടങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനമുന്നയിച്ച ജഗന്‍ തനിക്കെതിരായ ആരോപണങ്ങള്‍ക്കു ശക്തമായ മറുപടി പറയാനും തയാറായിരുന്നു. ഇത്തവണ കൂടുതല്‍ വൈകാരികതയുണര്‍ത്തി പരമാവധി പിന്തുണ ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു വിലയിരുത്തല്‍. സംസ്ഥാന ഖനന മന്ത്രിയും അടുത്ത അനുയായിയുമായ ബലിനെനി ശ്രീനിവാസ റെഡ്ഡിക്കൊപ്പം യാത്ര ഉദ്ഘാടനം ചെയ്യുമ്പോള്‍ തന്നെ ജഗന്‍, അച്ഛന്‍റെ പ്രസംഗ ശൈലിയെ അനുസ്മരിപ്പിച്ചു.
പ്രസംഗവേദിക്കു സമീപത്തുകൂടി കടന്നു പോയ ആംബുലന്‍സിലേക്കു ചൂണ്ടി ഓര്‍മപ്പെടുത്തല്‍-108 മെഡിക്കല്‍ എമര്‍ജന്‍സി ആംബുലന്‍സ് നോക്കൂ. വൈ.എസ്.ആറിന്‍റെ സംഭാവനയാണത്. ആരോഗ്യശ്രീ ഹെല്‍ത്ത് സ്കീം വഴി പാവപ്പെട്ടവര്‍ക്കും എല്ലാ വിധ ചികിത്സയും ഉറപ്പാക്കിയതും അദ്ദേഹം തന്നെ.
രാവിലെ ഇഡുപ്പുലപ്പയിലെ എസ്റ്റേറ്റില്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയശേഷമാണ് ജഗന്‍ ഗിഡലൂരിലെത്തിയത്.
പതിനഞ്ചു ദിവസമാണു പ്രകാശം ജില്ലയില്‍ പര്യടനം. ഇവിടെ 41 പേരാണു വൈ.എസ്.ആര്‍ മരിച്ചതിനെത്തുടര്‍ന്നു ജീവനൊടുക്കിയത്. നേരത്തേ, വെസ്റ്റ് ഗോദാവരി, ശ്രീകാകുളം, ഖമ്മം, ഈസ്റ്റ് ഗോദാവരി ജില്ലകളില്‍ പര്യടനം നടത്തിയിരുന്നു ജഗന്‍.
Close...
Maximum Character Allowed -
4000