തിരുവനന്തപുരം
സ്വന്തം ലേഖകന്‍
ബിഹാര്‍ മോഡല്‍ ആക്രമണ പദ്ധതികള്‍ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ മൂന്നു സംസ്ഥാനങ്ങള്‍ക്കു നല്‍കിയ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രത.
കേരളത്തിനു പ്രത്യേക മുന്നറിയിപ്പു നല്‍കിയിട്ടില്ല. എങ്കിലും സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണങ്ങളും ശക്തമാക്കാന്‍ ഇന്‍റലിജന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വാതന്ത്ര്യദിനം, ഓണാഘോഷം എന്നിവയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന അതീവ ജാഗ്രത പിന്‍വലിച്ചിരുന്നു. അതേ ജാഗ്രത മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലും വേണമെന്നാണു സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ ആവശ്യം. ബിഹാര്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതയ്ക്കു കേന്ദ്ര ഇന്‍റലിജന്‍സ് നിര്‍ദേശിച്ചത്.
കേരളത്തില്‍ മാവോയിസ്റ്റ് ബന്ധമുള്ള സംഘടനകളും വ്യക്തികളുമുണ്ടെന്നു നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കേരളത്തിന്‍റെ അതിര്‍ത്തി വനങ്ങളില്‍ ക്യാംപ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാവോയിസ്റ്റുകളുടെ പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന മല്ലരാജ റെഡ്ഡിയും ഭാര്യയും എറണാകുളത്ത് ഒളിവില്‍ താമസിച്ചിരുന്നു.
ആന്ധ്രപ്രദേശ് പൊലീസ് ഇവിടെയെത്തി നാടകീയമായി അറസ്റ്റ് ചെയ്തു. അന്ന് ഇവരെ സഹായിച്ച സംഘടനകളെയോ വ്യക്തികളെയോ കണ്ടെത്താന്‍ പൊലീസിനിതുവരെ കഴിഞ്ഞിട്ടില്ല.
ചില സംഘടനകള്‍ക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്നു വ്യക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണു കേരളത്തിലും മാവോയിസ്റ്റ് ഭീഷണിക്കെതിരേ ജാഗ്രത പുലര്‍ത്തുന്നത്.
വനമേഖലകളില്‍ ശക്തമായ നിരീക്ഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദിവാസി മേഖലകളും തീരദേശ മേഖലകളും നിരീക്ഷിക്കും. മാവോയിസ്റ്റ് ബന്ധമുണ്ടെന്നു കേന്ദ്ര ഇന്‍റലിജന്‍സ് കണ്ടെത്തിയ സംഘടനകളുടെ പ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നുണ്ട്.
തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുടെ സാനിധ്യത്തില്‍, തീവ്രവാദ സംഭവങ്ങളെ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്തു ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും മാവോയിസ്റ്റ് ഭീഷണി ചര്‍ച്ച ചെയ്യും. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ആ യോഗത്തിലുണ്ടാകുമെന്നാണു സൂചനകള്‍.
Close...
Maximum Character Allowed -
4000