ന്യൂഡല്‍ഹി
കോണ്‍ഗ്രസ് അധ്യക്ഷയായി തുടര്‍ച്ചയായ നാലാം തവണയും സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇതോടെ, ഈ പദവി ഏറ്റ വും കൂടുതല്‍ കാലം വഹിച്ചതിന്‍റെ റെക്കോഡും സോണിയയ്ക്കു സ്വന്തം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ 12 വര്‍ഷം പിന്നിട്ടു സോണിയ.
1998ല്‍ സീതാറാം കേസരിക്കു പകരം പാര്‍ട്ടി നേതൃത്വമേറ്റെടുത്ത സോണിയ ഇത്തവണയും അധ്യക്ഷയാകുമെന്നു നേരത്തേ വ്യക്തമായിരുന്നു. മറ്റാരും പത്രിക സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ വ്യാഴാഴ്ച ഇക്കാര്യം ഉറപ്പിച്ചു. ഇന്നലെ ഔദ്യോഗിക ഫല പ്രഖ്യാപനമായി.
2000ല്‍ ജിതേന്ദ്ര പ്രസാദ സോണിയയെക്കെതിരേ മത്സരിച്ചതൊഴികെ എല്ലാ തവണയും തെരഞ്ഞെടുപ്പ് ഏകകണ്ഠം. ഇത്തവണ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെ പ്രമുഖരുടെ 56 നാമനിര്‍ദേശ പത്രികകളാണു സോണിയയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടത്. ചണ്ഡിഗഡില്‍ നിന്നുള്ള ഒരു സെറ്റ് പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളപ്പെട്ടു.
ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്, നാലെണ്ണം. പ്രവര്‍ത്തക സമിതിയുള്‍പ്പെടെ പാര്‍ട്ടി സമിതികള്‍ പുനഃസംഘടിപ്പിക്കുകയാണ് അടുത്തഘട്ടമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി.
മുഖ്യ പ്രതിപക്ഷം ബിജെപി, രണ്ടിലേറെ തവണ ഒരാള്‍ തന്നെ പാര്‍ട്ടിയധ്യക്ഷ സ്ഥാനത്തു തുടരുന്നതു വിലക്കിയിരിക്കുമ്പോള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നില്ല എന്ന ചോദ്യത്തിന് ദ്വിവേദിയുടെ മറുപടി ഇങ്ങനെ; ഇതു പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമാണ്.
നാലല്ല, നാല്‍പ്പതു തവ ണയും വേണ്ടിവന്നാല്‍ ഞങ്ങള്‍ തെരഞ്ഞെടുക്കും.
Close...
Maximum Character Allowed -
4000