Tuesday, May 22, 2012   10:29 PM IST
Vaartha BlogRSS
Loading
തീരുമാനങ്ങള്‍ മുന്‍ കരാറിലുള്ളത്
Published : Thursday, February 03, 2011
|
  
Text Size
തിരുവനന്തപുരം

അരവിന്ദ്

സ്മാര്‍ട്ട്സിറ്റി സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഫ്രെയിംവര്‍ക്ക് എഗ്രിമെന്‍റിലുള്ളവ. പുതുതായി ചേര്‍ത്ത എട്ടാമത്തെയും ഒമ്പതാമത്തെയും വ്യവസ്ഥയാകട്ടെ പ്രത്യേക സാമ്പത്തിക മേഖലാ വ്യവസ്ഥകളില്‍ പരമാര്‍ശിക്കുന്നതും. ഫലത്തില്‍ ഇന്നലെ നടന്ന ചര്‍ച്ച പ്രഹസനം മാത്രം. പദ്ധതി നടപ്പാക്കുന്നതിനു സര്‍ക്കാര്‍ നാലര വര്‍ഷം പാഴാക്കിയെന്നു വ്യക്തം.

ദുബായ് വേള്‍ഡ് ഗ്രൂപ്പിലും സുപ്രീം ഫിസ്കല്‍ കമ്മിറ്റിയിലും അംഗമായ അഹമ്മദ് ഹുമൈദ് അല്‍ തായര്‍ നയിച്ച ദുബായ് പ്രതിനിധി സംഘവും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നയിച്ച സര്‍ക്കാര്‍ പ്രതിനിധി സംഘവും ചര്‍ച്ച നടത്തിയത് ഒരു മണിക്കൂര്‍ മാത്രം. ഉച്ചയ്ക്കു 12.30ന് ആരംഭിച്ച ചര്‍ച്ച 1.30നു മുന്‍പു പൂര്‍ത്തിയായി. നാലരവര്‍ഷം വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടും തീരാത്ത പ്രശ്നങ്ങളാണ് ഒരു മണിക്കൂര്‍ ചര്‍ച്ചയില്‍ അവസാനിച്ചത്.

ടീകോമിനെ കൊണ്ടു പുതുതായി അംഗീകരിപ്പിച്ചുവെന്ന് അവകാശപ്പെടുന്നതു രണ്ടു കാര്യങ്ങളാണ്. എട്ടാമത്തെയും ഒമ്പതാമത്തെയും തീരുമാനങ്ങളായ സെസ് പ്രദേശത്തെ ഭൂമി വില്‍ക്കാന്‍ പാടില്ലെന്നും കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ സെസ് വ്യവസ്ഥകള്‍ പ്രകാരം ഒരു പദ്ധതിക്ക് സെസ് പദവി നേടിയാല്‍ ആ പദ്ധതിക്കല്ലാതെ മറ്റൊരു പദ്ധതിക്കും ഭൂമി ഉപയോഗിക്കാന്‍ പാടില്ല. വില്‍പ്പന നടത്തുകയാണെങ്കില്‍ സര്‍ക്കാരിനു കൂടി ഓഹരിയുള്ള കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡിന്‍റെ അനുമതി വേണം. സര്‍ക്കാര്‍ അംഗീകരിക്കാത്ത വില്‍പ്പന ടീകോമിന് ഏകപക്ഷീയമായി നടത്താന്‍ കഴിയില്ല.

വസ്തുത ഇതായിരിക്കെയാണു വില്‍പ്പനാവകാശം ടീകോം ചോദിച്ചെന്നാരോപിച്ചു പദ്ധതി നീട്ടിക്കൊണ്ടുപോയത്.

അവസാനത്തെ സര്‍ക്കാര്‍ നിര്‍ദേശം പദ്ധതി പ്രദേശത്തെ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നതാണ്. ഫ്രെയിം വര്‍ക്ക് എഗ്രിമെന്‍റിന്‍റെ 5.4 വ്യവസ്ഥയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2007 മേയ് 13ന് പുതുക്കിയ ഫ്രെയിംവര്‍ക്ക് എഗ്രിമെന്‍റിലുള്ള അതേ വ്യവസ്ഥ വീണ്ടും ഉള്‍പ്പെടുത്തിയത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.

മുന്‍പു പലതവണ ചര്‍ച്ച നടത്തിയപ്പോഴും ഫ്രെയിംവര്‍ക്ക് എഗ്രിമെന്‍റിന് അനുസൃതമായി മാത്രമേ മുന്നോട്ടു പോകുകയുള്ളൂവെന്നു ടീകോം വ്യക്തമാക്കിയിരുന്നു. ഡയറക്റ്റര്‍ ബോര്‍ഡ് യോഗങ്ങളിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇപ്പോള്‍ സര്‍ക്കാര്‍ ഈ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയതു ടീകോം ഭൂമി കൈമാരാനിടയുണ്ടായിരുന്നുവെന്നു പ്രചാരണം നടത്തുന്നതിനാണെന്നു വ്യക്തം.

246 ഏക്കര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യണമെന്നതും സെസ് പദവി നേടുന്നതിനു ശ്രമിക്കുമെന്നുള്ളതും ഫ്രെയിംവര്‍ക്ക് എഗ്രിമെന്‍റില്‍ എട്ടാം ആര്‍ട്ടിക്കിളില്‍ സര്‍ക്കാരിന്‍റെ ചുമതലയായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇതുവരെ പാലിക്കപ്പെടാത്തത്. 246 ഏക്കര്‍ ഭൂമിയില്‍ 146 ഏക്കര്‍ ഭൂമിക്കു മാത്രമേ സെസ് പദവി അനുവദിച്ചിട്ടുള്ളൂ. ഇതു വിജ്ഞാപനമായി ഇറക്കിയിട്ടില്ല. ഇനി സെസ് നിശ്ചയിക്കുന്ന കേന്ദ്ര സമിതിയെ സര്‍ക്കാര്‍ വീണ്ടും സമീപിക്കേണ്ടി വരും. ഒരുമാസത്തിലധികം സമയം വിജ്ഞാപനത്തിന് ആവശ്യമുണ്ട്.

ഇതിനു ശേഷം ശേഷിക്കുന്ന ഭൂമിക്കു സെസ് പദവിക്ക് അപേക്ഷ നല്‍കണം. ഈ വര്‍ഷം അവസാനം മാത്രമേ സെസ് പദവി നല്‍കുന്നതിനുള്ള സമിതിയുടെ യോഗം ചേരുകയുള്ളൂ.

ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആറുമാസത്തിലധികം ആവശ്യമാണ്. ഇതൊക്കെ പദ്ധതി ഇനിയും വൈകിക്കും.
Rate This News :
Latest News