Tuesday, May 22, 2012   10:39 PM IST
Vaartha BlogRSS
Loading
സന്തോഷമുണ്ടെ ന്നു മുരളീധരന്‍
Published : Tuesday, February 15, 2011
|
  
Text Size
തിരുവനന്തപുരം

20 മാസത്തെ കാത്തിരിപ്പിനു വിരാമമിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെ ന്നു കെ. മുരളീധരന്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഏറ്റവുമധികം സന്തോഷിക്കേണ്ട ആള്‍ ഇന്നു ജീവിച്ചിരിപ്പില്ലെന്നുള്ള വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എളിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശിഷ്ടകാലം പാര്‍ട്ടിക്കുവേണ്ടി സജീവമായി രംഗത്തുണ്ടാകും. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരു സാധാരണ പ്രവര്‍ത്തകന് എന്തു ചെയ്യാന്‍ കഴിയുമോ, അതു ചെയ്യും. ഏതെങ്കിലും പദവികള്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ കേന്ദ്രത്തിലെയും കേരളത്തിലെയും പാര്‍ട്ടി നേതൃത്വങ്ങള്‍ തീരുമാനിക്കും. നേതൃത്വത്തിന്‍റെ തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. ഒപ്പം ഉറച്ചുനിന്ന പ്രവര്‍ത്തകരെ രണ്ടാം തരക്കാരായി കാണരുതെന്ന അഭ്യര്‍ഥന മാത്രമാണു നേതൃത്വത്തോടുള്ളത്.

ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്‍റെ ആവശ്യമില്ല. പാര്‍ട്ടിയെ ശക്തമായി നയിക്കാന്‍ കഴിയുന്ന നേതൃത്വം ഇന്നുണ്ട്. എല്ലാവരെയും യോജിപ്പിച്ചു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റെങ്കിലും നേടാന്‍ കഴിയും.

20 മാസത്തെ കാലതാമസം എല്ലാ വിഭാഗത്തിന്‍റെയും പിന്തുണ ലഭിക്കുന്നതിനു സഹായകമായി. 2009 ജൂലൈ 31നാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വന്‍ വിജയത്തിന്‍റെ പങ്കുപറ്റാന്‍ ചെല്ലുന്നോ എന്നായിരുന്നു അന്നു ചിലരുടെ സംശയം. വീണ്ടും ചെന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ചിലര്‍ സംശയിച്ചു. എന്നാല്‍, തുടര്‍ന്നങ്ങോട്ട് സജീവമായി പ്രവര്‍ത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപാധികളില്ലാതെ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേതാക്കളുടെ സംശയങ്ങള്‍ ദൂരീകരിച്ചെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
Rate This News :
Latest News