ജയ ഹേ...!
Published : Sunday,
April 03,
2011
മുംബൈ
1983ലെ ലോകകപ്പ് വിജയത്തിന്‍റെ ആവേശമെന്തായിരുന്നു എന്നു നേരിട്ടറിയാത്ത തലമുറയ്ക്ക് മഹേന്ദ്ര സിങ് ധോണിയുടെയും കൂട്ടരുടെയും സമ്മാനം, ഇന്ത്യയ്ക്ക് ഇതാ രണ്ടാമതും ലോകക്രിക്കറ്റിന്‍റെ മഹാകിരീടം. നാല്‍പ്പത്തൊമ്പതാം ഓവറിലെ രണ്ടാമത്തെ പന്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗ്യാലറിയിലേക്കു പറത്തുമ്പോള്‍ 121 കോടി ജനഹൃദയങ്ങള്‍ അത് അടങ്ങാത്ത ആരവങ്ങളോടെ ഏറ്റുവാങ്ങി.
ധോണിപ്പടയ്ക്കിനി ആരാധക ഹൃദയങ്ങളില്‍ കപിലിന്‍റെ ചെകുത്താന്‍മാര്‍ക്കൊപ്പം സ്ഥിരപ്രതിഷ്ഠ. സിംഹളവീര്യം ആറുവിക്കറ്റിനു കടല്‍കടത്തിയാണ് ഇന്ത്യ രണ്ടാം ലോകകിരീടത്തില്‍ മുത്തമിട്ടത്. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും (79 പന്തില്‍ പുറത്താകാതെ 91) ഗൗതം ഗംഭീറിന്‍റെയും (122 പന്തില്‍ 97) സമയോചിത ഇന്നിങ്സുകള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. സെഞ്ചുറിയിലൂടെ ലങ്കന്‍ പ്രതീക്ഷകള്‍ ജ്വലിപ്പിച്ച മഹേല ജയവര്‍ധനയും (103) വിടവാങ്ങല്‍ മത്സരത്തില്‍ നിരാശയുമായി മടങ്ങിയ മുത്തയ്യ മുരളീധരനും ഫൈനലിന്‍റെ ദുഃഖചിത്രങ്ങള്‍. ഇതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സമ്മോഹനമായ കരിയറിനു പൂര്‍ണതയേകാനും ഇന്ത്യയ്ക്കായി. സ്കോര്‍: ശ്രീലങ്ക- 274/6, ഇന്ത്യ- 277/4 (48.2)
നേരത്തേ ടോസ് നേടിയ കുമാര്‍ സംഗക്കാരയ്ക്ക് ബാറ്റിങ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതുവരെ മിക്ക മത്സരങ്ങളിലും ടീമിന് മികച്ച തുടക്കമേകിയെ ഉപുല്‍ തരംഗ - തിലകരത്നെ ദില്‍ഷന്‍ ഓപ്പണിങ് സഖ്യത്തിനു പക്ഷേ ക്യാപ്റ്റന്‍റെ തീരുമാനത്തെ സാധൂകരിക്കാനായില്ല. അഥവാ, ഇവരുടെ ഫ്രീ ഫ്ളോയിങ് ക്രിക്കറ്റിന് ഇന്ത്യന്‍ ഫീല്‍ഡര്‍മാരും പേസര്‍മാരും കൂച്ചുവിലങ്ങിട്ടു.
സഹീറും ഫീല്‍ഡര്‍മാരും
മൂന്ന് മെയ്ഡന്‍ ഓവറുകളാണ് സഹീറിന്‍റെ ആദ്യ സ്പെല്ലില്‍ പിറന്നത്. സഹീര്‍ ഖാനെറിഞ്ഞ ആറാം ഓവറില്‍ വീരേന്ദര്‍ സേവാഗിന്‍റെ ത്രസിപ്പിക്കുന്ന ക്യാച്ചില്‍ തരംഗ മടങ്ങുമ്പോള്‍ സ്കോര്‍ 17 മാത്രം. തരംഗയുടെ സംഭാവന രണ്ടു റണ്‍സില്‍ ഒതുങ്ങി. ഒരറ്റത്ത് സഹീര്‍ മിന്നുമ്പോള്‍ ഉദ്ഘാടന മത്സരത്തിനു ശേഷം ആദ്യമായി ഫൈനല്‍ ഇലവനില്‍ സ്ഥാനം ലഭിച്ച മലയാളി താരം എസ്. ശ്രീശാന്തിനെ ആക്രമിച്ചു തുടങ്ങി ദില്‍ഷനും കുമാര്‍ സംഗക്കാരയും. മെല്ലെ സ്കോര്‍ റേറ്റും ഉയര്‍ന്നു. എന്നാല്‍ 10 ഓവറുകള്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് മാത്രമായിരുന്നു ലങ്കന്‍ അക്കൗണ്ടില്‍.
ഭാജിയും യുവിയും കാത്തിരുന്ന വിക്കറ്റുകളും
തരംഗയെ നഷ്ടപ്പെട്ടതോടെ ഉറപ്പുള്ള മറ്റൊരു പാര്‍ട്ട്ണര്‍ഷിപ് ആയിരുന്നു ലങ്കയുടെ ലക്ഷ്യം. എന്നാല്‍, 14ാം ഓവറില്‍ ഹര്‍ഭജന്‍ ഈ നീക്കം തകര്‍ത്തു. ആദ്യ ഓവറില്‍ കുറച്ച് സിംഗിളുകള്‍ മാത്രം വഴങ്ങിയ ഭാജി, തന്‍റെ രണ്ടാം ഓവറില്‍ ദില്‍ഷനെ മടക്കി. 49 പന്തില്‍ 33 റണ്‍സുമായി നിന്ന ദില്‍ഷന്‍ സ്വീപ്പിന് ശ്രമിച്ചപ്പോള്‍ പന്ത് ഗ്ലൗസില്‍ തട്ടി സ്റ്റംപില്‍ വീഴുകയായിരുന്നു. പിന്നീട് സംഗ - ജയവര്‍ധനെ സഖ്യത്തിന്‍റെ രക്ഷാദൗത്യം. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ധോണി നിയോഗിച്ചത് യുവരാജ് സിങ്ങിനെ. എന്നാല്‍, യുവിയുടെ പന്തുകളെ ഈസിയായി അടിച്ചകറ്റിക്കൊണ്ടിരുന്നു ഈ സീനിയര്‍ താരങ്ങള്‍. പക്ഷേ, അന്തിമ വിജയം യുവിക്കു തന്നെ. അനാവശ്യമായൊരു കട്ടിനു ശ്രമിച്ച് സംഗ ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹാഫ് സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെയായിരുന്നു മടക്കം. സ്കോര്‍ അപ്പോള്‍ മൂന്നിന് 122.
"ജയ'വര്‍ധനെ
ക്യാനഡയ്ക്കെതിരേ ഗ്രൂപ്പ് മത്സരത്തില്‍ നേടിയ സെഞ്ചുറിക്കു ശേഷം നിറം മങ്ങിയ മഹേല അവസരത്തിനൊത്തുയര്‍ന്നു. മാറ്റം വന്ന മധ്യനിരയ്ക്കൊപ്പം ഇന്നിങ്സ് കെട്ടിയുയര്‍ത്തുകയെന്ന ദൗത്യം ഏറ്റെടുത്തു. ആദ്യം തിലന്‍ സമരവീരയ്ക്കൊപ്പം സ്കോര്‍ 179 വരെയെത്തിച്ചു. സമരവീരയെയും വിക്കറ്റിനു മുന്നില്‍ കുടുക്കി പുറത്താക്കിയത് യുവരാജ്. സൈമണ്‍ ടോഫല്‍ നോട്ടൗട്ട് വിധിച്ചപ്പോള്‍ യുഡിആര്‍എസ് സഹായത്തോടെ സമരവീരയുടെ വിധി കുറിക്കുകയായിരുന്നു ഇന്ത്യ. ടൗഫലിന്‍റെ തീരുമാനം തിരുത്തപ്പെടുന്നതും ഇതാദ്യം.
പവര്‍ പ്ലേ ലങ്ക
38.1 ഓവറില്‍ സമരവീര പുറത്താകുന്നതു വരെ മേല്‍ക്കൈ ഇന്ത്യയ്ക്ക്. ശേഷിച്ച പത്ത് ഓവറില്‍ ലങ്ക മാത്രം ചിത്രത്തില്‍. പര്‍പ്ലേ എങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ചു തന്നു അവര്‍. ഓള്‍റൗണ്ടര്‍ തിസര പെരേരയ്ക്കു മുന്നില്‍ നുവാന്‍ കുലശേഖരയ്ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചത് എന്തിനെന്നും തെളിഞ്ഞു. 34 റണ്‍സ് നേടിയ കുലശേഖര ജയവര്‍ധനെയ്ക്ക് സ്ട്രൈക്ക് കൈമാറിക്കളിച്ചു. 48ാം ഓവറില്‍ കുലശേഖര മടങ്ങിയ ശേഷമെത്തിയ പെരേരയും അടിച്ചു തകര്‍ത്ത് സ്കോര്‍ 270 കടത്തി. സഹീറിനെയും മുനാഫിനെയും ഹര്‍ഭജനെയുമൊന്നും വെറുതേ വിട്ടില്ല ലങ്ക.
ഹൃദയം തകര്‍ത്ത ഇന്ത്യന്‍ തുടക്കം
മുംബൈ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെയും ടെലിവിഷനു മുന്‍പില്‍ പ്രതീ ക്ഷയോടെ കാത്തിരുന്ന വര്‍ക്കും നിരാശ നല്‍കുന്ന തുടക്കമായിരുന്നു ഇന്ത്യയുടേത്. ലസിത് മലിംഗയുടെ തീപാറും പന്തുകള്‍ക്ക് മറുപടിയില്ലാതെ പോയി സേവാഗിനും സച്ചിനും. ഇന്നിങ്സിലെ രണ്ടാം പന്തിലെ സേവാഗ് മടങ്ങി. മലിംഗയുടെ പന്ത് ജഡ്ജ് ചെയ്യുന്നതില്‍ പരാജയപ്പെട്ട സേവാഗ് വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അംപയറുടെ തീരുമാനം ഉടന്‍ തന്നെ റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ലങ്ക ആഗ്രഹിച്ച വിക്കറ്റ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ഒന്നുമെത്തുന്നതിന് മുന്‍പേ അവര്‍ക്കു സ്വന്തം.
സെഞ്ചുറികളുടെ സെഞ്ചു റിയെ ന്ന നേട്ടത്തിലേക്ക് എത്താന്‍ ശ്രമിച്ച സച്ചിന്‍ രണ്ട് ബൗണ്ടറികള്‍ സ്വന്തമാക്കി ആരാധകര്‍ക്ക് തെല്ലു പ്രതീക്ഷ നല്‍കി. എന്നാല്‍ ഏഴാം ഓവറില്‍ വീണ്ടും ഇന്ത്യ ഞെട്ടി. സ്റ്റംപിന് ഏറെ അകലെയായ ിപ്പോയ മലിംഗയുടെ പന്തില്‍ ഷോട്ടിന് ശ്രമിച്ച സച്ചിന്‍ സംഗ ക്കാരയുടെ കൈകളിലൊ തുങ്ങി.
പിന്നെ യുവതാരങ്ങളുടെ കാഹളം. മലിംഗയെയും മുരളീധരനെയും രണ്‍ദിവിനെയും ചങ്കുറപ്പോടെ നേരിട്ട് ടീം സ്കോര്‍ മുന്നോട്ടു നയിച്ചു ഗംഭീര്‍- കോഹ്ലി സഖ്യം. 49 പന്തില്‍ 35 റണ്‍സ് നേടി
സ്കോര്‍
ബോര്‍ഡില്‍ 114 റണ്‍സ് നില്‍ക്കെ കോഹ്ലി പുറത്താകു മ്പോഴേക്കും ജയസാധ്യത മങ്ങിയിട്ടില്ലെന്ന തോന്നല്‍ ഗ്യാലറിയില്‍.സ്വന്തം ബൗളിങ്ങില്‍ മികച്ചൊരു ക്യാച്ചിലൂടെ കോഹ്ലിയെ പുറത്താക്കിയത് ദില്‍ഷന്‍.
ലങ്കയുടെ ആഘോഷം അതില്‍ ഒതുങ്ങി. ഇടംകൈ- വലംകൈ കൂട്ടുകെട്ട് ലങ്കന്‍ ബൗളര്‍മാരെ വലയ്ക്കുന്നു വെന്ന് മനസിലാക്കിയ ധോണി യുവരാജിന് പകരം അഞ്ചാമനാ യിറങ്ങി. ഈ തീരുമാനം ഫലവത്താകുന്നതിന് സാക്ഷി യായി വാംഖഡെ. ആദ്യം ഗംഭീറുമൊത്ത് ഉഗ്രനൊരു സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ധോണി. പിന്നാലെ യുവരാജിനൊപ്പം ടീമിനെ ജയത്തിലേക്കും നയിച്ചു.
Close...
Maximum Character Allowed -
4000