Tuesday, May 22, 2012   11:13 PM IST
Vaartha BlogRSS
Loading
നിലമ്പൂരില്‍ തീപാറും പോരാട്ടം
Published : Monday, April 04, 2011
|
  
Text Size
നിലമ്പൂര്‍

നിലമ്പൂര്‍തേക്കിന്‍റെ കരുത്തോടെ ആര്യാടന്‍ മുഹമ്മദ്, അട്ടിമറി നടത്തുമെന്ന വാശിയില്‍ പ്രൊഫ.എം. തോമസ് മാത്യു, ഇവര്‍ക്കൊപ്പംപിടിക്കാന്‍ ബിജെപി സ്ഥാനാര്‍ഥി കെ.സി. വേലായുധന്‍. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പോരാട്ടത്തിന് ഇത്തവണ ആവേശം കൂടുതലാണ്.

യുഡിഎഫിന്‍റ കരുത്തുറ്റ കോട്ടകളായ ചാലിയാര്‍ പഞ്ചായത്ത് ഏറനാട് മണ്ഡലത്തിലേക്കും ചോക്കാട്, കാളികാവ് പഞ്ചായത്തുകള്‍ വണ്ടൂര്‍ മണ്ഡലത്തിലേക്കും മാറിയതോടെയാണു നിലമ്പൂരിലെ പോരാട്ടത്തിന് ആവേശം കൈവന്നത്.

നിലമ്പൂരില്‍ നിന്നു പത്താം തവണയും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം കരുളായി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണു പ്രചാരണം നടത്തിയത്.

മണ്ഡലത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ആര്യാടനെ അറിയാത്തവരില്ല. ആദ്യകാല തൊഴിലാളി സംഘടനാ പ്രവര്‍ത്തനം തൊട്ട് നിലമ്പൂര്‍ മണ്ഡലത്തിന്‍റെ സ്പന്ദനം ആര്യാടന്‍ മുഹമ്മദിനു മനപ്പാഠം. രാവിലെ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയാണു പര്യടന സ്ഥലത്തേക്കു പോകുന്നത്.

കതോട്ടപൊയിലില്‍ ആരംഭിച്ച പ്രചാരണം വൈകിട്ട് കരുളായി ടൗണിലാണു സമാപിച്ചത്. മുല്ലപ്പള്ളി, വാരിക്കല്‍, മൈലാംപാറ, ചെട്ടി, കരിന്താര്‍, കാട്ടിലപാടം, വലമ്പുറം, പത്തുതറപ്പടി, കുളവട്ടം, പിലാക്കോട്ടുപാടം, പുള്ളി, പുല്ലഞ്ചേരി, കാര്‍ളിക്കോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി.

വൈകിട്ട് ഏഴിനു കരുളായി ടൗണില്‍ നടന്ന സമാപന സമ്മേളനം എം.ഐ. ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഇ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെ. ടി. കുഞ്ഞാന്‍, ഇ.കെ. അസൈനാര്‍ കക്കോടന്‍ നാസര്‍, അഡ്വ. ബാബു മോഹനക്കുറുപ്പ്, കെ. ശിവശങ്കരന്‍, എന്‍.എ. കരീം എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രചാരണ യോഗങ്ങളില്‍ വി.എ. കരീം, സി. വേണു, വി.എസ്. ജോയി എന്നിവര്‍ സംസാരിച്ചു.

മണ്ഡലത്തില്‍ ശിഷ്യഗണങ്ങള്‍ ഒരുപാടുള്ള തോമസ് മാത്യുവിന്‍റെ രംഗപ്രവേശനം യുഡിഎഫ് പ്രവര്‍ത്തകരില്‍ നേരിയ ആശങ്കയുണ്ടാക്കുന്നു. നിലമ്പൂരിന്‍റെ വികസനം വാഗ്ദാനങ്ങളിലൊതുക്കിയ ആര്യാടനെ തറപറ്റിക്കുകയാണ് ഈ പ്രൊഫസറുടെ ലക്ഷ്യം. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി തോമസ് മാത്യുവിനിതു രണ്ടാംമൂഴമാണ്. 1996 ല്‍ ആര്യാടന്‍റെ ഭൂരിപക്ഷം ഏറ്റവും കുറച്ചതു തോമസ് മാത്യുവായിരുന്നു. 33 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ ചുങ്കത്തറ മാര്‍ത്തോമ കോളജിന്‍റെ പ്രിന്‍സിപ്പല്‍ പദവിയിലെത്തി.

ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച തോമസ് മാത്യു തന്‍റെ പര്യടനം ശക്തമായി ആരംഭിച്ചു. ശിഷ്യ ഗണങ്ങളും സമുദായവും തന്നെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണു തോമസ് മാത്യു. പ്രചാരണ യോഗങ്ങളില്‍ പ്രധാനമായും ചര്‍ച്ച മണ്ഡലത്തിന്‍റെ വികസന മുരടിപ്പ് തന്നെ.

എടക്കര പഞ്ചായത്തിലാണു കഴിഞ്ഞ ദിവസം തോമസ് മാത്യു പ്രചരണ പരിപാടികള്‍ നടത്തിയത്. ചെമ്പന്‍കൊല്ലിയില്‍ ജോര്‍ജ് കെ.ആന്‍റണി ഉദ്ഘാടനം ചെയ്തു. എ.പി. സുകുമാരന്‍, മാത്യു കാരാംവേലി, അഡ്വ.എം. സ്വരാജ്, ടി.പി. ജോര്‍ജ്, പി.ടി. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഉതിരക്കുളം, മണക്കാട്, കരുനെച്ചി, പള്ളിപ്പടി, ഉണിചന്തം, അറണാംടാം പാടം, പാലോമാട്, പയ്യമ്പ, ശങ്കരകുളം, പായിമ്പാടം, പാര്‍ളി, പെരുകുളം, കൗക്കാട്, കലാസഗര്‍, കാക്കപ്പരത, മുസ്ലിയാരങ്ങാടി, ഇല്ലിക്കാട് കോളനി, എസ്എന്‍ഡിപി ജംക്ഷന്‍, ബാംഗ്ലാവ്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം എടക്കര ടൗണില്‍ സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജി. ശശിധരന്‍, കെ. റഹീം, പി. മോഹനന്‍, പി. സഹീര്‍, പി.എന്‍. അജയന്‍, മാത്യു കാരാംവേലി, എം. ഉമ്മര്‍, സി.കെ. മൊയ്തീന്‍, സി. അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു. കരുളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും പര്യടനം നടത്തി.

ഇടതു വലതു രാഷ്ട്രീയത്തിലെ അഴിമതിയും നിലമ്പൂരിന്‍റെ വികസന മുരടിപ്പുമാണു ബിജെപി ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പ് വിഷയം. ബിജെപി സ്ഥാനാര്‍ഥി കെ.സി. വേലായുധന്‍ അമരമ്പലം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ചെറായില്‍നിന്നു രാവിലെ ആരംഭിച്ച പര്യടനം പുല്ലുപറമ്പ്, അമരമ്പലം സൗത്ത്, കുറ്റമ്പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പൂക്കോട്ടുപാടം ടൗണില്‍ സമാപിച്ചു.

വഴിക്കടവ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തി. കെ. പ്രേംനാഥ്, ടി. അശോക് കുമാര്‍ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.എസ്ഡിപിഐ സ്ഥാനാര്‍ഥി സി.ജി. ഉണ്ണിയും സ്വതന്ത്ര സ്ഥാനാര്‍ഥി തോമസ് മാത്യുവും മത്സര രംഗത്തു സജീവമായി ഉണ്ട്.
Rate This News :
Latest News