Wednesday, May 23, 2012   8:18 AM IST
Vaartha BlogRSS
Loading
തട്ടിയെടുത്തത്1000 കോടി
Published : Monday, June 20, 2011
|
  
Text Size
ആലുവ

മണി ചെയിന്‍ മാതൃകയില്‍ ആയിരം കോടി രൂപയോളം കേരളത്തില്‍ നിന്നു തട്ടിയെടുത്തതായി പ്രാഥമിക വിവരമുണ്ടെന്നു ഡിജിപി ജേക്കബ് പുന്നൂസ്. മണി ചെയിന്‍ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍നിന്നു പിരിച്ചുവിടുമെന്നും അദ്ദേഹം.

മണി ചെയിന്‍, ഫ്ളാറ്റ് തട്ടിപ്പുകളെക്കുറിച്ച് അവലോകനം ചെയ്യാന്‍ ആലുവ പൊലീസ് ക്ലബില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഡിജിപി. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ മണി ചെയിന്‍ തട്ടിപ്പില്‍ പങ്കാളികളാണ്. ഇവരുടെ പേരു വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. ഇതിനു മുന്നോടിയായാണ് എസ്ഐ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍ രേഖാമൂലം വെളിപ്പെടുത്തണമെന്നു നിര്‍ദേശിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ണികളാക്കുന്നതു ജനങ്ങളെ കമ്പനിയിലേക്ക് ആകര്‍ഷിക്കാനും വിശ്വാസ്യത കൂട്ടാനുമാണ്- അദ്ദേഹം പറഞ്ഞു.

എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണു മണി ചെയിന്‍ തട്ടിപ്പുകള്‍ ഏറെ നടന്നത്. ഇവിടങ്ങളില്‍ നിന്നു ലഭിച്ച കണക്കുകള്‍ പ്രകാരം ഏകദേശം ആയിരം കോടി രൂപ ഇത്തരം കമ്പനികള്‍ തട്ടിയെടുത്തിട്ടുണ്ട്. കേരളത്തിന്‍റെ മൊത്തം കണക്കുനോക്കുമ്പോള്‍ ഇതു പതിന്മടങ്ങ് ആയേക്കാമെന്നും അദ്ദേഹം.

ഇതേക്കുറിച്ചെല്ലാം ആറു മാസത്തിനകം അന്വേഷിച്ച് നടപടി സ്വീകരിക്കും. ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. കഴിവുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഓരോ ജില്ലയിലും പ്രത്യേക ടീമിന്‍റെ കീഴിലാകും അന്വേഷണം പുരോഗമിക്കുക.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളും പൊളിഞ്ഞു പൂട്ടിയതാണെങ്കിലും പുതിയ പേരിലും മറ്റും പുതിയ ഉത്പന്നങ്ങളുമായി വീണ്ടും രംഗപ്രവേശം ചെയ്യുന്നുണ്ട്. കേരളം, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിലാസത്തിലാണു കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. അന്തര്‍ദേശീയ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. യഥാര്‍ഥ മേല്‍വിലാസം പോലും ഇല്ലാത്ത ഇത്തരം സ്ഥാപനത്തിനു പതിനാലോളം ദേശസാത്കൃത ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം ബാങ്കുകള്‍ മേല്‍വിലാസമോ മറ്റു രേഖകളോ പരിശോധിക്കാതെയാണ് അക്കൗണ്ട് നല്‍കുന്നത്. ഇതേക്കുറിച്ച് റിസര്‍വ് ബാങ്കിനു റിപ്പോര്‍ട്ട് നല്‍കും.

മണി ചെയിന്‍ മാതൃകയിലുള്ള ബിസിനസുകളില്‍ നിന്നു ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടികളില്‍ കുടുങ്ങുമെന്നും ഡിജിപി പറഞ്ഞു.

എഡിജിപിമാരായ വിന്‍സന്‍റ് എം. പോള്‍, രാജേഷ് ദിവാന്‍, ഐജിമാരായ ആര്‍. ശ്രീലേഖ, ബി. സ

ന്ധ്യ, പൊലീസ് കമ്മിഷണര്‍മാരായ എം.ആര്‍. അജിത്കുമാര്‍, പി. വിജയന്‍, അനൂപ് കുരുവിള, പൊലീസ് സൂപ്രണ്ടുമാരായ ടി.വിക്രം, ജെ. ജയനാഥ്, നീരജ് കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Rate This News :
Latest News