Wednesday, May 23, 2012   5:07 PM IST
Vaartha BlogRSS
Loading
"പാഞ്ചാലി' ആടി മനം നിറഞ്ഞു
Published : Sunday, December 18, 2011
|
  
Text Size
ശാരിക ശങ്കര്‍

എന്‍ കണവാ കണ്ടാലും നീ....

എങ്കലൊരു കുസുമം....

വിമാനത്തിലിരിക്കുമ്പോഴും ഇതു മാത്രമായിരുന്നു റോഷ്നിയുടെ മനസില്‍. പാഞ്ചാലിയുടെ ജീവിതത്തിലൂടെയായിരുന്നു സഞ്ചാരം. ഈ അരങ്ങു കൊതിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. കാലിഫോര്‍ണിയയില്‍ നിന്നു നാട്ടിലേക്കുള്ള യാത്രയില്‍ പദങ്ങളോരോന്നായി കാതിലിരമ്പി. ഫെയ്സ് ബുക്കില്‍ തെളിയുന്ന കളിവിളക്കിന്‍റെ ദീപത്തിനു സാക്ഷിയാകാനുള്ള വരവ്. ഇന്‍റര്‍നെറ്റിലെ കൂട്ടായ്മകളോടൊപ്പം മുദ്രകള്‍ വിടര്‍ത്തി പുലരുവോളം ആട്ടവിളക്കിനു മുന്നില്‍. എറണാകുളം ചങ്ങമ്പുഴ പാര്‍ക്ക് സൗഗന്ധികത്തിന്‍റെ ഭംഗിയിലാറാടി. പാണ്ഡവപത്നിയുടെ ഭാവങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു റോഷ്നി പിള്ള.

വെളുക്കുവോളം കഥകളിയെന്ന രീതിയിലേക്കൊരു തിരിച്ചു പോക്ക്. കഥകളി പ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയൊരുക്കിയ കേളീരവത്തിന്‍റെ ലക്ഷ്യം അതായിരുന്നു. അതില്‍ ഒരു കളിയുടെ ഭാഗമാകാനാണു റോഷ്നിയെന്ന സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ നാട്ടിലെത്തിയത്. കഥകളിയോടുള്ള പ്രണയം മൂത്ത് കേളീരവത്തിലും പാഞ്ചാലിയാകാന്‍ റോഷ്നിയെത്തുന്ന വിവരം അറിഞ്ഞാണു കളിസ്ഥലത്തെത്തിയത്. കാലിഫോര്‍ണിയയില്‍ ജോലി ചെയ്യുന്ന, കഥകളിക്കാരിയുടെ മുഖത്തു ചായം തേച്ചു തുടങ്ങുന്നതേയുള്ളൂ. കഥകളിയും കംപ്യൂട്ടറും ജീവിതത്തിന്‍റെ രണ്ടു ധ്രുവങ്ങളായി കൊണ്ടുപോകുന്നു ഈ കലാകാരി. കേളീരവത്തിനു കേളികൊട്ടുയരുമ്പോള്‍ റോഷ്നിയുടെ മെയ്യും മനസും പാഞ്ചാലിയില്‍ അര്‍പ്പിച്ചു കഴിഞ്ഞിരുന്നു. ഭീമനായി കലാമണ്ഡലം സോമന്‍. പാഞ്ചാലി തന്‍റെ ആവശ്യം ഭര്‍ത്താവിനോടു പ്രണയത്തോടെ അറിയിക്കുമ്പോള്‍ കളിവിളക്കിനു മുന്നില്‍ റോഷ്നിയില്ല, കാലിഫോര്‍ണിയയിലെ ഇന്‍റല്‍ ഓഫിസിലെ തിരക്കുകളില്ല, ഡെഡ്ലൈനുകളില്ല. കഥകളിയോടുള്ള ആത്മസമര്‍പ്പണം മാത്രം. പാലക്കാട്, ചെറുപ്പുളശ്ശേരിക്കടുത്തു കാട്ടുകുളത്തു ജനിച്ചു വളര്‍ന്ന റോഷ്നിയുടെ കുട്ടിക്കാലം കഥകളിപ്പറമ്പിലായിരുന്നു. ഈ പറഞ്ഞതില്‍ അതിശയമില്ല. കഥകളി പ്രേമിയായ അച്ഛന്‍ ബാലകൃഷ്ണമേനോനും കഥകളി അഭ്യസിച്ചിട്ടുള്ള അമ്മ വത്സല മേനോനും റോഷ്നിയുടേയും ചേച്ചി രജനിയുടേയും മനസില്‍ മുദ്രകള്‍ പതിച്ചു.

ഏഴാം വയസില്‍ ദക്ഷിണവച്ചു. കളരിയില്‍ പരിശീലനം തുടങ്ങി. ചേച്ചിയുമുണ്ടായിരുന്നു കൂട്ടിന്. കലാമണ്ഡലം ഗോപാലകൃഷ്ണനായിരുന്നു ആശാന്‍. മുദ്രകളിലോ ചുവടുകളിലോ അണുവിട തെറ്റാതെ അഭ്യസനം. അച്ചടക്കം ആശാനു നിര്‍ബന്ധം.കലോത്സവവേദികളില്‍ തിലകപ്പട്ടത്തിനായി നൃത്തരൂപങ്ങള്‍ ഒന്നിച്ച് ക്യാപ്സ്യൂള്‍ പരുവത്തില്‍ പഠിക്കുന്ന കാലമായിരുന്നു അത്. മത്സരവേദികളില്‍ പദംചേര്‍ത്ത ചുവടുകളും പാരമ്പര്യ മുദ്രകളും മാത്രം ആടി. രണ്ടു വര്‍ഷം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ സമ്മാനം. ഗ്രൂപ്പ് ഇനത്തില്‍ ചേച്ചിയുമൊത്തുള്ള ആട്ടത്തിനു വേറെ പ്രൈസ്. ആദ്യം കുട്ടിവേഷങ്ങള്‍. ശ്രീകൃഷ്ണന്‍, ദക്ഷയാഗത്തിലെ ശിവന്‍ തുടങ്ങിയ വലിയ വേഷങ്ങള്‍ ആടിത്തുടങ്ങിയപ്പോഴേയ്ക്കും പത്താംക്ലാസിലെത്തി. എന്‍ജിനിയറിങ്ങിനു ചേര്‍ന്നപ്പോള്‍ ആട്ടക്കളരിയില്‍ നിന്നു വിട്ടു നില്‍ക്കേണ്ടിവന്നു. എന്നാലും കഥകളി വേണ്ടെന്നു വയ്ക്കാന്‍ ഒരുക്കമായിരുന്നില്ല. കിട്ടുന്ന വേദികളൊന്നും മുടക്കിയില്ല, പരിശീലനത്തിനു സമയം കണ്ടെത്താനും മറന്നില്ല.

പുരുഷവേഷങ്ങളോടാണു റോഷ്നിക്ക് പ്രിയം. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നത് അധികവും സ്ത്രീവേഷങ്ങള്‍. കേശവന്‍ നമ്പൂതിരിയാശാന്‍റെ ശിഷ്യയായി ഇതിനിടെ കുറച്ചുകാലം ചുവടുവച്ചു. രണ്ടു ഗുരുക്കന്മാരുടേയും അനുഗ്രഹമാകാം, വര്‍ഷത്തില്‍ രണ്ടു വേദികളിലെങ്കിലും ഇപ്പോഴും വേഷം കെട്ടാറുണ്ട്.... റോഷ്നി പറയുന്നു. തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തോടൊപ്പമുള്ള അരങ്ങുകളും ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു. മറക്കാനാവാത്ത വേദി കലാമണ്ഡലം ഗോപിയാശാനോടൊപ്പമായിരുന്നു. കഥകളിയിലെ ഇതിഹാസത്തിനൊപ്പം ഒരേ വേദിയില്‍ എത്തുക എന്നു പറയുമ്പോള്‍ത്തന്നെ ആവേശമായിരുന്നു. ആശാനോട് അനുവാദം വാങ്ങിയ ശേഷമാണു തീരുമാനമെടുത്തത്. വേദിയിലെത്തുന്നവര്‍ക്ക് ഗോപിയാശാന്‍ ഗുരു മാത്രമല്ല. കൂടെയാടുന്നവര്‍ ആശാന് ശിഷ്യരല്ല, മക്കളാണ്. കര്‍ണശപഥത്തിലെ ഭാനുമതിയായിരുന്നു റോഷ്നി. കര്‍ണനായി ഗോപിയാശാന്‍.

ആലുവ കിഴക്കേതില്‍ വീട്ടില്‍ സുരേഷ് പിള്ളയുടെ ഭാര്യയായതോടെ അമേരിക്കയിലേക്കു കുടിയേറി. ഇന്‍റല്‍ കമ്പനിയില്‍ ജോലി കിട്ടി. ഭാര്യയുടെ കഥകളി ഭ്രമത്തി ന് എന്നും കൂട്ടു നിന്നു സുരേഷ്. അരങ്ങ് എവിടെയാണെങ്കിലും റോഷ്നിയെ വേദിയിലെത്തിക്കുന്നു സുരേഷ്. പത്തുവയസുകാരി ജാനവിയും രണ്ടര വയസുള്ള തപസ്യയും അമ്മയ്ക്കൊപ്പം ചുവടുവച്ചു തുടങ്ങിയെന്നു പറയുന്നു റോഷ്നി. മൂത്ത മകള്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയിട്ടുണ്ട്. കഥകളിയോട് താത്പര്യമുണ്ടെങ്കിലും അമേരിക്കയില്‍ ഒരു ഗുരുവിനെ കിട്ടാത്തത് വിഷമിപ്പിക്കുന്നു. അമേരിക്കയിലാകുമ്പോഴും നാട്ടിലെ കഥകളിപ്രേമികളുമായി സൗഹൃദം സൂക്ഷിച്ചു റോഷ്നി. ഫെയ്സ്ബുക്കിലെ പല കൂട്ടായ്മകളിലും സജീവ പങ്കാളിയായി. സേതുനാഥിന്‍റെ ആശയത്തില്‍ കേളീരവത്തിനു തുടക്കമിട്ടപ്പോള്‍ അതിലും അംഗമായി. മറവിയുടെ അകത്തളങ്ങളിലേക്കു മാറ്റപ്പെട്ട മഹാന്മാര്‍ അവരൊക്കെ ഇവിടെ ചര്‍ച്ചയായി. അവര്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു തീരുമാനങ്ങളെടുത്തു വരുന്നു.

കഥകളി ആസ്വാദകരുടെ എണ്ണം കുറയുന്നു എന്ന വാദത്തോട് റോഷ്നിക്കു യോജിപ്പില്ല. കുറച്ചു നാള്‍ മുമ്പ് അങ്ങനെയൊരു അവസ്ഥയുണ്ടായിരുന്നു. ഇന്നതു മാറിവരുന്നു. എങ്കിലും കഥകളി ആസ്വദിക്കാന്‍ കാഴ്ചക്കാരന്‍റെ ഭാഗത്തു നിന്നും കുറച്ചു പരിശ്രമം ആവശ്യമാണ്. അങ്ങനെ ശ്രദ്ധയോടെ ഇരിക്കാന്‍ തയാറായാല്‍ ഇത്രത്തോളം ആസ്വാദ്യമായ ഒരു കല വേറെയില്ല. കാലിഫോര്‍ണിയയില്‍ കഥകളി അവതരിപ്പിക്കുമ്പോള്‍ സുഹൃത്തുക്കളെല്ലാം കാണാനെത്തും. നന്നായി എന്നു പറയുന്ന നാവില്‍ നിന്ന് അടുത്ത വാചകം പക്ഷേ, ഒന്നും മനസിലായില്ല എന്നാണ്. വേദിയില്‍ അവര്‍ കാണുന്ന രൂപത്തിനുള്ളില്‍ റോഷ്നിയാണ് എന്നു കരുതുകയാണ് അവര്‍. കഥകളി അറിയാന്‍ ശ്രമിക്കാത്തതും ഇതിനു കാരണമാകാം.

ആരേയും സന്തോഷിപ്പിച്ചു നിര്‍ത്താന്‍ അറിയാതെ പോയ കലാകാരന്മാരാണ് കൂടുതലും. അവര്‍ക്ക് കഥകളിയോടു മാത്രമായിരുന്നു സമര്‍പ്പണം. സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കാതെ പോയവര്‍ അരങ്ങൊഴിയുമ്പോള്‍ ബാക്കിയാവുന്നത് അത്രയും നാള്‍ കളിച്ചു നേടിയ പേരു മാത്രം. അതു മാത്രം പോരല്ലോ... റോഷ്നി ഇതു പറയുന്നത് സ്വന്തം ഗുരുവിന്‍റെ അവസ്ഥ നേരിട്ടു മനസിലാക്കിയാണ്. കേളീരവം പോലെയൊരു കൂട്ടായ്മയുടെ ഭാഗമായി കേരളത്തിലെത്താന്‍ കാരണവും അതൊക്കെത്തന്നെ. പുലരുവോളം കഥകളി കണ്ട്, നിറഞ്ഞ സദസിനു മുമ്പിലാടിയാണ് റോഷ്നി അമേരിക്കയിലേക്കു തിരിക്കുന്നത്. ഇനിയുമേറെ വേഷങ്ങളിടാന്‍ വരണം. ഇതുപോലെ നിറഞ്ഞ സദസില്‍, ഗുരുക്കന്മാരുടെ മുന്നില്‍.... റോഷ്നി പറയുന്നു.
Rate This News :
Latest News