Wednesday, May 23, 2012   5:33 PM IST
Vaartha BlogRSS
Loading
നടപടിക്രമങ്ങള്‍ ലഘൂകരിക്കും
Published : Friday, January 06, 2012
|
  
Text Size
ന്യൂഡല്‍ഹി

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം അനുവദിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം പ്രോത്സാഹജനകമല്ലെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പ്രവാസികള്‍ക്ക് ഇപ്പോള്‍ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇവ ലഘൂകരിച്ച് കൂടുതല്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മിഷനുമായി ചര്‍ച്ച നടത്തും.

പ്രവാസി വോട്ടവകാശം കൂടുതല്‍ സുഗമമാക്കാന്‍ പ്രവാസികാര്യ മന്ത്രാലയത്തിന്‍റെ ഭാഗത്തു നിന്നു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യും. നിലവില്‍ എംബസിയില്‍ നേരിട്ടെത്തി വേണം വോട്ടവകാശം രജിസ്റ്റര്‍ ചെയ്യാന്‍. വളരെ ദൂരം യാത്ര ചെയ്ത് എംബസിയില്‍ എത്താന്‍ പലര്‍ക്കും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ പലരുടെയും ഭാഗത്തു നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുന്നില്ല. ഇക്കാര്യം കമ്മിഷനുമായി ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും രവി പറഞ്ഞു.

2010ലാണ് മുഴുവന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും വോട്ടവകാശം എന്ന ലക്ഷ്യത്തോടെ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നിരവധി പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആഗോള സാമ്പത്തിക പ്രതിസന്ധിയും അറബ് രാജ്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും കാരണം 2011 ല്‍ 1.2 ലക്ഷം പേര്‍ അധികമായി പ്രവാസി ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്കു മടങ്ങിയതായാണ് ഔദ്യോഗിക കണക്ക്. സാധാരണ ഒരു വര്‍ഷം ശരാശരി രണ്ട് ലക്ഷം പേരാണ് തിരിച്ചെത്താറുള്ളതെന്നും വയലാര്‍ രവി.
Rate This News :
Latest News