Wednesday, May 23, 2012   5:36 PM IST
Vaartha BlogRSS
Loading
സിന്‍ഡിക്കെറ്റ് നാളെ ചേരും
Published : Sunday, January 08, 2012
|
  
Text Size
തിരുവനന്തപുരം

കേരള സര്‍വകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനം റദ്ദാക്കിയ ലോകായുക്താ തീരുമാനത്തിന്മേലുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കെറ്റ് നാളെ ചേരും. കഴിഞ്ഞ വെള്ളിയാഴ്ച ചേരാനിരുന്ന യോഗം സിന്‍ഡിക്കെറ്റിലെ ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാളത്തേക്കു മാറ്റുകയായിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലം യോഗം സംഘര്‍ഷത്തിലേക്കു നീങ്ങുമെന്ന ആശങ്കയുണ്ട്.

ലോകായുക്ത നിര്‍ദേശമനുസരിച്ച് അസിസ്റ്റന്‍റ് ഗ്രേഡ് നിയമനം റദ്ദാക്കണമെന്നാണ് യുഡിഎഫ് അംഗങ്ങളുടെ നിലപാട്. എന്നാല്‍, കഴിഞ്ഞതവണ ലോകായുക്തയുടെ വിധി വന്നപ്പോള്‍ ചെയ്തതു പോലെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകണമെന്ന് ഇടത് അംഗങ്ങള്‍. നിയമനം റദ്ദാക്കാനുള്ള നടപടികളെ പിന്തുണയ്ക്കില്ലെന്നും ഇവര്‍ പറയുന്നു. സിന്‍ഡിക്കെറ്റില്‍ യുഡിഎഫിനാണു ഭൂരിപക്ഷം. ഇതു മറികടക്കാന്‍ യുഡിഎഫ് അംഗങ്ങളെ സ്വാധീനിക്കാന്‍ എല്‍ഡിഎഫിന്‍റെ ഭാഗത്തു നിന്നു ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് 12ഉം അംഗങ്ങളാണ് സിന്‍ഡിക്കെറ്റില്‍.

ഇപ്പോള്‍ സര്‍വീസിലുള്ള 149 പേരെ പിരിച്ചുവിടാന്‍ നാളത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഈ ഉദ്യോഗാര്‍ഥികളും ഇന്നു സര്‍വകലാശാലയിലേക്കു മാര്‍ച്ച് നടത്താന്‍ സാധ്യതയുണ്ട്. എല്‍ഡിഎഫിന്‍റെ വിവിധ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്ന് അധികൃതര്‍ക്കു വിവരം ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ സന്നാഹങ്ങള്‍ സര്‍വകലാശാലാ ആസ്ഥാനത്ത് ഏര്‍പ്പെടുത്തും.

വൈസ് ചാന്‍സലര്‍ ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍, പിവിസിയായിരുന്ന ഡോ. വി. ജയപ്രകാശ്, സിന്‍ഡിക്കെറ്റ് അംഗങ്ങളായിരുന്ന എ.എ. റഷീദ്, എം.പി. റസല്‍, കെ.എ. ആന്‍ഡ്രൂ, ബി.എസ്. രാജീവ് എന്നിവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് നാളത്തെ യോഗം ചര്‍ച്ച ചെയ്യും.

ലോകായുക്താ നിര്‍ദേശത്തിനെതിരേ അപ്പീല്‍ പോകണമെന്നു സിന്‍ഡിക്കെറ്റിലെ എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മുന്നണി നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ലോകായുക്താ നിര്‍ദേശമനുസരിച്ച് ഉദ്യോഗാര്‍ഥികളെ പിരിച്ചുവിടാനുള്ള അധികാരം സര്‍വകലാശാലാ സിന്‍ഡിക്കെറ്റിനാണ്. വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നു മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

അപ്പീല്‍ പോകണമെന്നു നാളത്തെ യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെടുമെങ്കിലും ഭൂരിപക്ഷമനുസരിച്ചാകും തീരുമാനം. ഇതിനിടെ, ലോകായുക്താ വിധിക്കെതിരേ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ നിയമന കാര്യത്തില്‍ തത്സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Rate This News :
Latest News