Wednesday, May 23, 2012   11:20 PM IST
Vaartha BlogRSS
Loading
വൈറ്റില സ്കൈവാക്കിന് 12.5 കോടി
Published : Thursday, February 02, 2012
|
  
Text Size
കൊച്ചി

വൈറ്റില ജംക്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്യുന്ന നിര്‍ദിഷ്ട സ്കൈവാക്കിന് 12.5 കോടി രൂപയുടെ പ്രൊജക്റ്റ് സംസ്ഥാന റോഡ് സുരക്ഷാ അഥോറിറ്റി മുന്‍പാകെ സമര്‍പ്പിച്ചതായി ജില്ലാ കലക്റ്റര്‍ ഷെയ്ക്ക് പരീത് പറഞ്ഞു.

പ്രതിദിനം ഒരു ലക്ഷത്തിലധികം വാഹനങ്ങള്‍ കടന്നു പോകുന്ന വൈറ്റിലയില്‍ അടിയന്തിരമായി സ്കൈവാക്ക് നിര്‍മാണം തുടങ്ങാനാണ് ഉദ്ദേശിച്ചതെങ്കിലും മെട്രൊ റെയ്ല്‍ അലൈന്‍മെന്‍റ് സംബന്ധിച്ച അന്തിമ തീരുമാനം വന്ന ശേഷമേ സ്കൈവാക്ക് പദ്ധതി പ്രായോഗിക തലത്തില്‍ നടപ്പാക്കുകയുള്ളൂ. എട്ടു മീറ്റര്‍ ഉയരത്തില്‍ കടന്നു പോകുന്ന മെട്രൊ റെയ്ല്‍ പ്രധാന ജംക്ഷനുകളിലെത്തുമ്പോള്‍ 12 മീറ്ററാകും.

സ്കൈവാക്കിന് ആറു മീറ്റര്‍ ഉയരം മതിയാകും. എന്നാല്‍ ഇടപ്പിള്ളി, പൈപ്പ്ലൈന്‍, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ ഫ്ളൈ ഓവര്‍ നിര്‍മാണം കൂടി പരിഗണിക്കുന്ന സാഹചര്യത്തില്‍ സ്കൈവാക്ക് നിര്‍മാണം അതുമായി ബന്ധപ്പെടുത്തി വേണം ആലോചിക്കേണ്ടത്. ഡിഎംആര്‍സിയോടും ദേശീയപാത അഥോറിറ്റിയോടും ചര്‍ച്ച ചെയ്താണു പദ്ധതി നടപ്പാക്കുന്നത്.

ആധുനിക രീതിയില്‍ നിര്‍മിക്കുന്ന സ്കൈവാക്കില്‍ ഷോപ്പിങ് മാളും ഹോട്ടലുമുണ്ടാകും. ഇതിനൊപ്പം നഗരത്തിന്‍റെ ആകാശഭംഗി ആസ്വദിക്കുകയും ചെയ്യാം. വ്യത്യസ്തമായ ഈ പദ്ധതിക്ക് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരന്‍ അധ്യക്ഷനായ റോഡ് സുരക്ഷാസമിതി തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഷോപ്പിങ് മാള്‍, എടിഎം, സെക്യൂരിറ്റി ബോക്സ്, പബ്ലിക് ടോയ്ലെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ സ്കൈവാക്കിലുണ്ടാകും.

തിരക്കുള്ള സമയങ്ങളില്‍ എസ്കലേറ്ററും പ്രവര്‍ത്തിക്കുന്ന വിധമാണു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വൈറ്റില മൊബിലിറ്റി ഹബ്ബ് പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ സ്കൈവാക്ക് അനിവാര്യ ഘടകമാകുമെന്നു ജില്ലാ കലക്റ്റര്‍ അഭിപ്രായപ്പെട്ടു.

മൂന്നു മീറ്റര്‍ വീതമുള്ള ആകാശ നടപ്പാത ഒരുക്കാന്‍ ഉന്നത നിലവാരമുള്ള സ്റ്റീല്‍ ഫ്രെയിമുകളാണ് ഉപയോഗിക്കുന്നത്.

മൊത്തം 300 മീറ്ററോളം നീളത്തിലാകും നാലു വഴികളേയും ബന്ധപ്പെടുത്തിയുള്ള നിര്‍ദിഷ്ട നടപ്പാത.

അലൂമിനിയം ഫ്ളോറിങ്ങില്‍ നിര്‍മിക്കുന്ന സ്കൈവാക്ക് മൂന്നു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. രാജ്യത്ത് ബോംബെയില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. എന്നാല്‍ നിര്‍ദിഷ്ട വൈറ്റില സ്കൈവാക്ക് സാങ്കേതിക വിദ്യയില്‍ വിദേശ രാജ്യങ്ങളിലെ സമാന പദ്ധതിയേക്കാള്‍ മുന്നിലായിരിക്കുമെന്നു കലക്റ്റര്‍ പറഞ്ഞു.
Rate This News :
Latest News