Published:08 May 2019
പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലി പാട്ടുകുറിക്കൽ വെള്ളിയാഴ്ച്ച. ഭഗവതി പാട്ടിനു വേണ്ടി താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ പാട്ട്പുരയ്ക്കലാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങുകളുടെ മുഖ്യ കർമ്മികളായ തെക്കേ മുല്ലയിലെയും വടക്കേ മുല്ലയിലെയും അവകാശികളും ഒരിക്കൽ മൂത്താരുമാണ് ദേശക്കാരുടെ സാന്നിധ്യത്തിൽ പാട്ട് കുറിക്കുന്നത്.
ദേശം ഇവർക്ക് വെറ്റിലയും അടയ്ക്കയും നൽകി ഈ വർഷത്തെ ഭഗവതിപ്പാട്ട് തീരുമാനിച്ച വിവരം അഞ്ചു മുല്ലക്കാരെയും ദേശക്കാരെയും അറിയിക്കുന്നു. ഭഗവതിയുടെ ശ്രീ മൂലസ്ഥാനമായ വേലംപ്ലാക്കിൽ നിന്നും ഭഗവതിയെ ഭക്തിപൂർവ്വം ആവാഹിച്ച് താലകാലിക പാട്ടുപുരയിലേക്ക് കുടിയിരുത്തുന്ന ചടങ്ങായ കൊട്ടിയകം കൊള്ളൽ മെയ് 14ന് നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ കളംപാട്ടും,17 ന് പ്രൗഢഗംഭീരമായി താലപ്പൊലിയും ആഘോഷിക്കും. എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടമ്പേന്തും.പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പൻ തിമലയിലും, കുനിശ്ശേരി ചന്ദ്രൻ മദ്ദളത്തിലും പ്രമാണം വഹിക്കും.18 ന് തെണ്ടിൽ മേൽകർമ്മം നടത്തി ഈ വർഷത്തെ താലപ്പൊലി സമാപിക്കും. മെയ് 12 മുതൽ 16 വരെ താലപ്പൊലിയോടനുബന്ധിച്ച് കലാ- സാംസ്കാരിക പരിപാടികൾ അരങ്ങേറും.