15 വർഷത്തെ വിവാഹമോചനക്കേസ്, ചൈനീസ് കോടീശ്വരൻ മുൻ ഭാര്യയ്ക്ക് നൽകേണ്ടത് 664 കോടി രൂപ
ചൈനീസ് കോടീശ്വരന്‍റെ 15 വർഷം നീണ്ട വിവാഹമോചനക്കേസിന് അവസാനം. പ്രമുഖ ഓഹരി നിക്ഷേപകനായ സാഓ ബിങ്സ്യാന്‍റേയും മുൻ ഭാര്യ ലു ജുവാന്‍റേയും വിവാഹമോചനക്കേസാണ് തീർപ്പായത്. 664.5 കോടി രൂപ സാഓ മുൻഭാര്യയ്ക്ക്നൽകണമെന്ന് കോടതി വിധിച്ചു.
ഓഹരി നിക്ഷേപത്തിലൂടെ ചൈനയിലെ വാറൻ ബഫറ്റ് എന്നാണ് സാഓ അറിയപ്പെട്ടിരുന്നത്. ഇരുവരും ചേർന്ന് സ്ഥാപിച്ച ബീജിങ് സോങ്സെങ് വാൻറോങ് ഇൻവെസ്റ്റ്മെൻറ് ഗ്രൂപ്പ് എന്ന ഇൻവെസ്റ്റമെന്‍റ് കമ്പനിയുടെ ഉടമസ്ഥവകാശം സംബന്ധിച്ച തർക്കമാണ് വിവാഹമോചന കേസ് നീണ്ടുപോകാൻ കാരണമായത്.
രണ്ട് കക്ഷികൾക്കുമായി കമ്പനിയുടെ ഷെയറുകൾ തുല്യമായി വീതിക്കണമെന്നായിരുന്നു കോടതിവിധി. ഇതോടെ കമ്പനിയുടെ പകുതി ഓഹരികളുടെ നിലവിലെ മൂല്യം സാഓ മുൻഭാര്യയ്ക്ക് നൽകണം.
1988ലാണ് ഇരുവരും വിവാഹിതരാവുന്നത്. 90കളിൽ ദമ്പതികൾ ഒരുമിച്ചാണ് ഓഹരി നിക്ഷേപത്തിലേക്ക് കടക്കുന്നത്. സാമ്പത്തികമായി വിജയം നേടിയതോടെയാണ് ഇൻവെസ്റ്റ്മെൻറ് കമ്പനി തുടങ്ങിയത്. ഇവരുടെ കമ്പനിയുടെ സഹായത്തോടെ നിരവധി ചൈനീസ് സ്ഥാപനങ്ങളാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. 2010ലാണ് ലു വിവാഹമോചന ഹർജി സമർപ്പിച്ചത്. ഗാർഹിക പീഡന പരാതി ഉന്നയിച്ചുകൊണ്ടുള്ള ഹർജിയിൽ ആസ്തി ന്യായമായ വീതിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.