പൊട്ടിത്തെറിച്ച കാറിലുണ്ടായിരുന്നത് 80 കിലോയോളം രാസവസ്തു; അമോണിയം നൈട്രേറ്റിന്‍റെ സാന്നിധ്യം!!
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. ഡൽഹി, യുപി, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡോ. ഉമറാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞ 5 വർഷമായി ഇയാൾ ഫരീദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
സ്ഫോടനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകൾ നടക്കുകയാണ്. സ്ഫോടനസ്ഥലത്തു നിന്നും 2 വെടിയുണ്ടകളും രണ്ട് സാമ്പിൾ സ്ഫോടക വസ്തുക്കളും സംഘം കണ്ടെത്തിയിട്ടുണ്ട്.
പൊട്ടിത്തെറിച്ച കാറിൽ 80 കിലോയോളം രാസവസ്തുക്കൾ ഉണ്ടായിരുന്നെന്നാണ് കരുതപ്പെടുന്നത്. അമോണിയം നൈട്രേറ്റിന്‍റേതാണ് ഒരു സാമ്പിളെന്നാണ് വിലയിരുത്തൽ. മുഴുവന്‍ സാംപിളുകളും ലാബില്‍ പരിശോധിക്കുകയാണ്.