ഗൗരവ് കുന്ദിയും ഭാര്യ അമൃത്പാൽ കൗറും
file photo
മെൽബൺ: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഓസ്ട്രേലിയൻ പൊലീസ് നടത്തിയ മർദന പ്രയോഗത്തിൽ ഇന്ത്യൻ വംശജന് ഗുരുതര പരിക്ക്. കാൽമുട്ട് കയറ്റി വച്ച് കഴുത്ത് ഞെരിച്ചതിനെ തുടർന്ന് 42 വയസുകാരനായ ഗൗരവ് കുന്ദി തലച്ചോറിന് ഗുരുതരമായ പരിക്കേറ്റ് കോമാവസ്ഥയിലായി. യുഎസിലെ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന ഒരു സംഭവമാണിത്.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഓസ്ട്രേലിയൻ മാധ്യമങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അഡ്ലെയ്ഡിന്‍റെ കിഴക്കൻ പ്രാന്ത പ്രദേശങ്ങളിലെ ഒരു റോഡിൽ വച്ചാണ് സംഭവം നടക്കുന്നത്. ഗൗരവ് കുന്ദിയെ പിടിച്ചു കൊണ്ടു പോകുമ്പോൾ അയാളും പങ്കാളി അമൃത് പാൽ കൗറും തങ്ങളുടെ നിരപരാധിത്വം ഉയർത്തി പ്രതിഷേധിക്കുന്നത് കാണാം.
അമൃത് പാൽ കൗർ അലറി വിളിച്ചിട്ടും പൊലീസ് അതിക്രമം തുടർന്നു. കാൽമുട്ട് കഴുത്തിൽ വച്ച് ഞെരുക്കുകയും പിന്നീട് പൊലീസ് വാഹനത്തിൽ തലയിടിപ്പിച്ചതായും അമൃത് പാൽ കൗർ ആരോപിച്ചു.
പൊലീസ് ആക്രമണത്തിന്‍റെ പരിഭ്രാന്തിയിൽ തനിക്ക് വീഡിയോ പൂർണമായും ചിത്രീകരിക്കാനായില്ലെന്നും അവർ പറഞ്ഞു.
ഗൗരവ് കുന്ദി നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലച്ചോർ പൂർണമായും തകരാറിലായതായി ഡോക്റ്റർമാർ പറഞ്ഞതായി അമൃത്പാൽ കൗർ മാധ്യമങ്ങളോട് വ്യക്തമാക്കി.