ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള ബാങ്കിങ് രംഗത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ വർധന നടപടികള്‍ മരവിപ്പിച്ചേക്കും. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെയുള്ള വില മാനം മുട്ടെ ഉയര്‍ന്നതിനെ തുടര്‍ന്ന് നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് കഴിഞ്ഞ പത്തു മാസം തുടര്‍ച്ചയായി പലിശ നിരക്ക് വർധിപ്പിക്കുകയായിരുന്നു. വിപണിയിലെ പണ ലഭ്യത കുറച്ച് ഉപഭോഗത്തിന് നിയന്ത്രണം വരുത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞവര്‍ഷം മേയ് മാസത്തിനു ശേഷം ആറു തവണയായി മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. ഇതോടെ രാജ്യത്തെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശ നിരക്ക് ബാങ്കുകള്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ വർധിപ്പിച്ചിരുന്നു. ഇത്രയേറെ പലിശ വർധനയുണ്ടായിട്ടും വിലക്കയറ്റ ഭീഷണി കാര്യമായി കുറയാത്തതിനാല്‍ അടുത്തമാസം നടക്കുന്ന വായ്പാ പണഅവലോകന യോഗത്തില്‍ റിപ്പോ നിരക്ക് കാല് ശതമാനം കൂടി റിസര്‍വ് ബാങ്ക് വർധിപ്പിച്ചേക്കുമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പ്രവചിച്ചിരുന്നത്.
എന്നാല്‍ അമെരിക്കയിലെ പ്രമുഖ ബാങ്കുകളായ സിലിക്കണ്‍ വാലി ബാങ്കും സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നതിനു പിന്നാലെ സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂയിസിനെ യുബിഎസ് ബാങ്കില്‍ നിര്‍ബന്ധിത ലയനം കൂടി നടത്തിയതോടെ കലുഷിതമായ രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് വീണ്ടുമൊരു പലിശ വർധന കൂടി താങ്ങാനാവില്ലെന്ന വിലയിരുത്തലാണ് നിലവില്‍ റിസര്‍വ് ബാങ്കിനുള്ളത്. അതിനാല്‍ പലിശ വർധന നടപടികള്‍ താത്കാലികമായി നിർത്തിവയ്ക്കണമെന്ന അഭിപ്രായങ്ങള്‍ക്കാണ് റിസര്‍വ് ബാങ്കിന്റെ നയ രൂപീകരണ സമിതിയില്‍ കൂടുതല്‍ പ്രാമുഖ്യം നേടുന്നത്.
കഴിഞ്ഞ പത്ത് മാസത്തിനിടെ വായ്പകളുടെ പലിശ നിരക്ക് കുത്തനെ കൂടിയതിനാല്‍ രാജ്യത്തെ ബാങ്കിങ് മേഖല കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. സാമ്പത്തിക മേഖല മാന്ദ്യ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയതിനൊപ്പം വായ്പാ ആവശ്യങ്ങള്‍ കുറഞ്ഞതും നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുന്നതും ബാങ്കുകളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു. നിലവില്‍ പല ബാങ്കുകളും ദീര്ഘകാലയളവുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏഴ് മുതല്‍ 8.1 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വര്‍ഷം ജൂണിന് ശേഷം റിപ്പോ നിക്ഷേപങ്ങളുടെ കാലാവധി വലിയ തോതില്‍ കഴിയുന്നതിനാലും നികുതിയിനത്തില്‍ വലിയ തുക സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് ഒഴുകാന്‍ ഇടയുള്ളതും കാരണം വിപണിയിലെ പണ ലഭ്യത കുത്തനെ കുറയാന്‍ ഇടയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വീണ്ടും റിപ്പോ നിരക്ക് ഉയര്‍ത്തിയാല്‍ രാജ്യത്തെ വ്യാവസായിക, സേവന മേഖലകള്‍ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.
ലോകം അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് മുങ്ങിത്താഴുന്ന സാഹചര്യത്തില്‍ നാണയപ്പെരുപ്പം നേരിടുന്നതിലും കൂടുതല്‍ ശ്രദ്ധ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതിനാണ് നല്‍കേണ്ടതെന്ന് കൊച്ചിയിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ധനുമായ റിജാസ് കൊച്ചുണ്ണി പറയുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്നതും ഡോളറിനെതിരെ രൂപയുടെ ചാഞ്ചാട്ടം കുറയുന്നതും ഉദാരമായ ധന നയം സ്വീകരിക്കുന്നതിന് അനുകൂല ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.