ബിസിനസ് ലേഖകൻ
കൊച്ചി: സാമ്പത്തിക മേഖലയില്‍ മാന്ദ്യത്തിന്റെ സൂചനകള്‍ ശക്തമായതോടെ രാജ്യത്തെ മുന്‍നിര റീട്ടെയ്ല്‍ ശൃംഖലകള്‍ പിടിച്ചു നില്‍ക്കാനായി ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍, ഓഫ്ലൈന് പര്‍ച്ചേസുകള്‍ ഗണ്യമായി കുറച്ചതും ചെലവ് ചുരുക്കല്‍ മോഡിലേക്ക് നീങ്ങിയതുമാണ് പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്താന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ മാര്‍ട്ട്, അമെരിക്കന്‍ റീട്ടെയ്ല്‍ ശൃംഖലയായ ആമസോണ്‍, ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ സംരംഭങ്ങള്‍, വാള്‍മാര്‍ട്ട്, മോര് റീട്ടെയ്ല്‍ സ്റ്റോര്‍സ് തുടങ്ങിയവയെല്ലാം ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം 30 മുതല്‍ 50 ശതമാനം വരെ കുറയ്ക്കാനുള്ള ആലോചനയിലാണ്.
കൊവിഡ് രോഗവ്യാപനത്തിനു ശേഷം രാജ്യത്തെ സംഘടിത റീട്ടെയ്ല്‍ മേഖല ആസൂയാര്‍ഹമായ വില്‍പ്പന മുന്നേറ്റം കാഴ്ചവെച്ചുവെങ്കിലും കഴിഞ്ഞ ആറു മാസമായി ഈ വിപണി കനത്ത തളര്‍ച്ച നേരിടുകയാണ്.
ഓണ്‍ലൈന്‍ വ്യാപാര രംഗത്തുണ്ടായ മരവിപ്പും ഉത്പന്നങ്ങളുടെ അഭൂതപൂര്‍വ്വമായ വില വർധനയും കാരണം വന്‍കിട റീട്ടെയ്ല്‍ സ്ഥാപനങ്ങളുടെ വില്‍പ്പനയില്‍ കനത്ത തളര്‍ച്ചയാണ് ദൃശ്യമാകുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. വില്‍പ്പന ശൃംഖല വ്യാപിക്കാനായി പണം വാരിയെറിഞ്ഞിട്ടും പല വമ്പന്‍ ഗ്രൂപ്പുകള്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ജീവനക്കാരെ കുറച്ചും ലാഭകരമല്ലാത്ത ഷോറൂമുകള്‍ ഒഴിവാക്കിയും പ്രവര്‍ത്തനക്ഷമത കൈവരിക്കാനൊരുങ്ങുന്നത്.
രാജ്യത്തെ പ്രമുഖ റീട്ടെയ്ലറായ റിലയന്‍സ് ജിയോ കഴിഞ്ഞ ദിവസങ്ങളില്‍ 1000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഈയിടെ കമ്പനി ഏറ്റെടുത്ത മെട്രൊ ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസുമായി ഏകീകരിപ്പിക്കാനാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. അടുത്തമാസങ്ങളില്‍ പ്രകടനം വിലയിരുത്തി 10,000ത്തിനടുത്ത് ജീവനക്കാരെ പിരിച്ചുവിടാനും കമ്പനിക്ക് പദ്ധതിയുണ്ട്.
മൊത്ത വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നിലൊന്ന് ജീവനക്കാരെ മാത്രമേ തുടരാന്‍ അനുവദിക്കാനാണ് സാധ്യത. ഇതോടൊപ്പം ലാഭകരമല്ലാത്ത യൂണിറ്റുകള്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനം നിർത്താനും റിലയന്‍സ് ഗ്രൂപ്പ് ആലോചിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആമസോണ്‍ ഇന്ത്യയും 500ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.