വാഷിങ്ടൻ: ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടുകളുടെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ച് ട്വിറ്റർ. ബ്ലൂടിക്ക് നഷ്ടമായ പ്രമുഖരടക്കമുള്ള നിരവധിപ്പേർ പരാതിയുമായി രംഗത്തെത്തിയിരുന്നു. സബ്സ്ക്രിപ്ഷൻ ചാർജ് നൽകാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പ്രമുഖരുടെ അടക്കം ബ്ലൂടിക്കുകൾ ട്വിറ്റർ പിൻവലിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സിനിമാതാരങ്ങളായ മോഹൻ ലാൽ , മമ്മൂട്ടി, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, വ്യവസായി രത്തൻ ടാറ്റ എന്നിവർക്കുൾപ്പെടെ ബ്ലൂ ടിക്ക് തിരികെ ലഭിച്ചതായാണ് വിവരം.
ഇവർ സബ്സ്ക്രിപ്ഷൻ ചെയ്തതായാണ് കാണിക്കുന്നതെങ്കിലും പണം അടച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പണമടയ്ക്കാത്ത ചിലരുടെ പണം താൻ അടച്ച് സബ്‌സ്ക്രിപ്ഷൻ കൊടുക്കുമെന്ന് മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
8 ഡോളർ വരെയാണ് പ്രതിമാസം സബ്‌സ്ക്രിപ്ഷനായി മസ്ക് ഇടാക്കുന്നത്. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാനാണ് ബ്ലൂ ടിക്കുകൾ ഉപയോഗിച്ചിരുന്നത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതു വരെ ബ്ലൂ ടിക്കിന് പണം നൽകേണ്ടിയിരുന്നില്ല.