# പുനീത് ഛാത്വാള്
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നെന്ന നിലയ്ക്ക്, ഇന്ത്യയുടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയേകുന്ന വളര്‍ച്ചയാണു വാഗ്ദാനം ചെയ്യുന്നത്. മേഖലയിലെ സുപ്രധാന വഴിത്തിരിവു പിന്നിട്ട്, അതിപ്പോള്‍ വലിയ കാര്യങ്ങള്‍ക്കായി ഒരുങ്ങുകയാണ്. ദൗത്യമെന്ന തരത്തില്‍ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാനുള്ള വിവിധ സംരംഭങ്ങളും പദ്ധതികളും രാജ്യത്തിന്റെ ഈ വര്‍ഷത്തെ ബജറ്റില്‍ ആവിഷ്കരിച്ചിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിനോദസഞ്ചാരത്തിനു വലിയ സാധ്യതകളാണുള്ളത്. സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും മികച്ച സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിനോദസഞ്ചാര മേഖലയുടെ എക്കാലത്തെയും ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനു വ്യവസായ പങ്കാളികളും ഗവണ്മെന്റും സവിശേഷ ശ്രദ്ധ നല്കുന്നു.
കൂട്ടായ്മയുടെ കരുത്ത്
യാത്രാ- വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ ആവശ്യമാണ് എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കലാണു കേന്ദ്ര ഗവണ്മെന്റ് ഈ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനുള്ള അടിസ്ഥാനം. യോജിക്കുന്നതിനുള്ള ഊന്നല്‍ അടിവരയിടുന്ന 6 ആശയങ്ങളില്‍ രണ്ടെണ്ണമായി ഏകീകരണവും പൊതു- സ്വകാര്യ പങ്കാളിത്തവും കേന്ദ്ര ബജറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
വിനോദസഞ്ചാരം വികസിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഗവണ്മെന്റ്, സ്വകാര്യ മേഖല, പ്രാദേശിക സമൂഹങ്ങള്‍ എന്നിവ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഇതിനപ്പുറം ഊന്നിപ്പറയാനാകില്ല. വികസനത്തിനുള്ള ഉപാധി എന്നതിലുപരി, ഇതു സര്‍ഗാത്മകതയെ ഉത്തേജിപ്പിക്കുകയും മത്സരശേഷി വര്‍ധിപ്പിക്കുകയും ദീര്‍ഘവീക്ഷണമുള്ള ഫലങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നു. എല്ലാ കക്ഷികളും ഒറ്റയ്ക്കാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതു ബുദ്ധിമുട്ടായിരിക്കും. ഉദാഹരണത്തിന്, കാശി വിശ്വനാഥ് ധാം ക്ഷേത്രത്തില്‍ പ്രതിവര്‍ഷ സന്ദര്‍ശകരുടെ എണ്ണം ശരാശരി 80 ലക്ഷത്തില്‍ നിന്നു കഴിഞ്ഞ വര്‍ഷം 7 കോടിയായി വര്‍ധിച്ചു. ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്കു ചുറ്റും പുതുതായി വികസിപ്പിച്ച മേഖല പൂര്‍ത്തിയായി ഒരുവര്‍ഷത്തിനുള്ളില്‍ 27 ലക്ഷം സന്ദര്‍ശകരെത്തി.
സുപ്രധാന വഴിത്തിരിവില്‍
6 ആശയങ്ങളുടെ പട്ടികയിലെ ആദ്യ ആശയമായ ലക്ഷ്യസ്ഥാനം കേന്ദ്രീകരിച്ചുള്ള സമീപനം പോലും 50 പുതിയ ലക്ഷ്യസ്ഥാനങ്ങളെ ഭാവിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഭരണകേന്ദ്രങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ചു പറയുന്നതാണ്. ഗവണ്മെന്റിന്റെ വ്യത്യസ്ത മേഖലകളുടെ ഒത്തുചേരലും ഏകീകൃത സമീപനവും, വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയ്ക്കു കാരണമായതെങ്ങനെ എന്നു കാശി, കേദാര്‍നാഥ്, ഏകതാ പ്രതിമ, പാവാഗഢ് എന്നിവിടങ്ങള്‍ വെളിപ്പെടുത്തുന്നു.
"ആത്മനിര്‍ഭര്‍ ഭാരതും' "ദേഖോ അപ്നാ ദേശും' ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിഥിസത്കാര കമ്പനികള്‍ക്കു വ്യവസായം, ആഡംബര താമസയിടങ്ങള്‍, ഹോം സ്റ്റേകള്‍, വില്ലകള്‍, ബജറ്റ് ഹോട്ടലുകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും വിതരണം നടത്താനും ഇവ പ്രേരണയേകുന്നു. വരുംവര്‍ഷങ്ങളിലെ ഈ 50 പുതിയ സ്ഥലങ്ങളുടെ വികസനം രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ പരിണാമത്തിനു മാത്രമല്ല, വലിയൊരു വിപ്ലവത്തിനും സാക്ഷ്യംവഹിക്കും.
വിനോദസഞ്ചാരം സാമൂഹ്യ- സാമ്പത്തിക പ്രവര്‍ത്തനവും, സാമൂഹ്യവും സാമ്പത്തികവുമായ ലക്ഷ്യങ്ങളെയും പരിസ്ഥിതിക്ക് അനുയോജ്യമായ നിയന്ത്രണങ്ങളെയും സന്തുലിതമാക്കുന്ന വികസനത്തിനായുള്ള ദീര്‍ഘകാല സമീപനവുമാണ്. പ്രാദേശിക സംസ്കാരം, പൈതൃക സംരക്ഷണം, ആരോഗ്യ-ആത്മീയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കല്‍, എല്ലാ തീരുമാനങ്ങളുടേയും കാതലായ സുസ്ഥിരതയോടെ അടിസ്ഥാന തലത്തില്‍ ജീവിതം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ബജറ്റിലെ മുഖ്യ വിഷയങ്ങള്‍.
സാങ്കേതികവിദ്യയുടെ സ്വാധീനം
ആശയങ്ങളുടെ പട്ടികയില്‍, ഈ മേഖലയില്‍ നടക്കുന്ന ഡിജിറ്റല്‍വല്‍ക്കരണവും നവീകരണവും പ്രാധാന്യമര്‍ഹിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, എആര്‍/വിആര്‍, നിര്‍മിതബുദ്ധി എന്നിവ വിനോദസഞ്ചാര വ്യവസായത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. യാത്രാനുഭവങ്ങള്‍ കൂടുതല്‍ വ്യക്തിപരവും ആഴത്തിലുള്ളതും സംവേദനാത്മകവുമായി മാറുന്നു.
പ്രശസ്തമായ ഇടങ്ങളുടെയും ചരിത്ര ഭൂമികകളുടെയും സാംസ്കാരിക അനുഭവങ്ങളുടെയും അനുകരണങ്ങളും വിര്‍ച്വല്‍ യാത്രകളും നല്കി, എത്തിച്ചേരുന്നതിനുമുമ്പു ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ എആര്‍/വിആര്‍ എന്നിവയ്ക്കു സഞ്ചാരികളെ സഹായിക്കാനാകും. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുകള്‍ക്കും ഡിജിറ്റല്‍ സഹായികള്‍ക്കും, സഞ്ചാരികള്‍ക്കു യാത്രകള്‍ ആസൂത്രണം ചെയ്യാനും ഇച്ഛാനുസൃത പ്രവര്‍ത്തനങ്ങള്‍ ശുപാര്‍ശ ചെയ്യാനും യാത്ര ചെയ്യുമ്പോള്‍ തത്സമയ സഹായം നല്‍കാനും സഹായിക്കാനാകും. ഈ മേഖലയിലുണ്ടാകുന്ന കാര്‍ബണ്‍ പാദമുദ്രകള്‍, സുസ്ഥിരത, വിനോദസഞ്ചാരികളുടെ എണ്ണം അധികമാകുന്നതിന്റെ അപകടങ്ങള്‍ എന്നിവയുടെ അളവുകള്‍ കണ്ടെത്താന്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യ സഹായകമാകും.
സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിലൂടെ ഏകോപിത സമീപനം വര്‍ധിപ്പിക്കുന്നത്, കുറഞ്ഞ ചെലവില്‍ യാത്ര നടത്തുന്ന വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും രാജ്യത്തെ സഹായിക്കും. വിദേശ വിനോദസഞ്ചാരികള്‍ യുഎസ്എയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ ശരാശരി 33% കുറവാണ് ഇന്ത്യയില്‍ ചെലവഴിക്കുന്നതെന്നും ഓസ്ട്രേലിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 60 ശതമാനത്തിലധികം കുറവാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
കാലഘട്ടത്തിന്റെ ആവശ്യം
യാത്ര, വിനോദസഞ്ചാരം, അതിഥിസല്ക്കാരം എന്നിവയിലും വ്യവസായ നടത്തിപ്പു സുഗമമാക്കേണ്ടതിനുള്ള സമീപനം കൊണ്ടുവരേണ്ടതുണ്ട്. ഇന്ത്യയുടെ അപാരമായ വിനോദസഞ്ചാര സാധ്യതകള്‍ തുറക്കുന്നതിന് ആസൂത്രണം, സ്ഥലം, ജനങ്ങള്‍, നയം, പ്രക്രിയ, പ്രോത്സാഹനം എന്നീ 6 പ്രധാന സ്തംഭങ്ങളെ അഭിസംബോധന ചെയ്യുന്ന സമഗ്ര തന്ത്രം ആവശ്യമാണ്. ലക്ഷ്യസ്ഥാന ആസൂത്രണവും നിര്‍വഹണവും, അടിസ്ഥാനസൗകര്യ വികസനം, സുസ്ഥിരതയും സുരക്ഷയും, മാനവ മൂലധനത്തിന്റെ വികസനം, കേന്ദ്രത്തെയും സംസ്ഥാനത്തെയും യോജിപ്പിക്കുന്നതിനുള്ള നയവും പ്രവര്‍ത്തന ഇടപെടലുകളും, ഇന്ത്യന്‍ വിനോദസഞ്ചാരത്തിന്റെ ആഖ്യാനം പ്രോത്സാഹിപ്പിക്കല്‍ എന്നിങ്ങനെ 6 പ്രധാന സ്തംഭങ്ങളെയും ബജറ്റിനു ശേഷമുള്ള സെഷന് ഫലപ്രദമായി അഭിസംബോധന ചെയ്തു എന്നതു ശ്രദ്ധേയമാണ്.
ഭരണഘടനാപരമായും വിനോദസഞ്ചാരം സംസ്ഥാന വിഷയമായി തുടരുന്നു. കേന്ദ്ര-സംസ്ഥാന തലത്തില്‍ നയരൂപീകരണം അനുവദിക്കുന്നതിനായി അതിനെ കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റുന്നതിനായി കേന്ദ്ര വിനോദസഞ്ചാര വകുപ്പു ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, ചില സംസ്ഥാനങ്ങള്‍ ഇതിനകം വിനോദസഞ്ചാരത്തിനു വ്യവസായ പദവി നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഈ മേഖലയുടെ പ്രധാന ആവശ്യമാണ് ഇത്.
വിനോദസഞ്ചാരത്തിന് അടിസ്ഥാനസൗകര്യ പദവി നല്‍കുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്ക്കു കൂടുതല്‍ ഉത്തേജനമേകും. ദേശീയ വിനോദസഞ്ചാര ബോര്‍ഡ് എന്ന ആശയം ഗവണ്മെന്റിന്റെ പരിഗണനയിലുണ്ട്. ശരിയായ നയങ്ങളും സംരംഭങ്ങളും സമന്വയിപ്പിക്കുന്നതിലൂടെ, ആഗോളതലത്തിലെ മികച്ച 3 വിനോദസഞ്ചാര സമ്പദ് വ്യവസ്ഥകളില്‍ ഇടം നേടുന്നതിനുള്ള അനുയോജ്യമായ സമയമാണ് ഇന്ത്യക്കിപ്പോള്‍.
(കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ
ഇൻഡസ്ട്രിയുടെ വിനോദ സഞ്ചാര-
അതിഥിസല്‍ക്കാര ദേശീയ സമിതി
ചെയര്‍മാനാണ് ലേഖകന്‍.)