#അഡ്വ. പി.എസ്. ശ്രീകുമാര്‍
ചിരകാല വൈരികളായിരുന്ന സൗദി അറേബ്യയും ഇറാനും, ചൈനയുടെ മധ്യസ്ഥതയില്‍, നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കരാറില്‍ ഒപ്പുവച്ച വാര്‍ത്ത തെല്ല് ആശ്ചര്യത്തോടെയാണ് അന്തര്‍ദേശീയ നയതന്ത്ര സമൂഹം ശ്രവിച്ചത്. 7 വര്‍ഷങ്ങള്‍ക്കു മുമ്പ് നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച്, പരസ്പരം പ്രോക്സി യുദ്ധം നടത്തിയ ഗള്‍ഫ് മേഖലയിലെ 2 പ്രമുഖ രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചത് മേഖലയിലെ, ഇസ്രയേല്‍ ഒഴികെ, എല്ലാ രാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.
ചൈനയുടെ വിദേശകാര്യ വിഭാഗത്തിന്റെ തലവൻ വാങ് യിയുടെ നേതൃത്വത്തിലാണ് സൗദിയുടെയും ഇറാന്റെയും സുരക്ഷാ ഉപദേശകര്‍, കഴിഞ്ഞ കുറെ നാളുകളായി നടത്തിവന്ന രഹസ്യ ചര്‍ച്ചകള്‍ക്കൊടുവില്‍, മാര്‍ച്ച് 10ന് ബെയ്ജിങ്ങില്‍ അന്തിമ കരാറില്‍ ഒപ്പുവച്ചത്. സൗദി അറേബ്യയുടെ സുരക്ഷാ ഉപദേഷ്ടാവും മന്ത്രിയുമായ മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാനും ഇറാനിലെ ദേശിയ സുരക്ഷാ സമിതിയുടെ സെക്രട്ടറി അലി ശംഖാനിയുമാണ് ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ചു കരാറില്‍ ഒപ്പുവച്ചത്. ആ ദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്നാണ് ചൈനയുടെ പ്രസിഡന്റ് ഷി ജിങ് പിങ് മൂന്നാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അമെരിക്കയുടെ സാന്നിധ്യമില്ലാത്ത കരാര്‍
ഈ കരാര്‍ അനുസരിച്ചു നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനു പുറമേ ഇരു രാജ്യങ്ങളും പരസ്പരം പരമാധികാരത്തെ മാനിക്കുമെന്നും മറു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയില്ലെന്നും ഉറപ്പുവരുത്തും. ഇതിനു പുറമേ, മുമ്പ് ഒപ്പുവച്ചതും പിന്നീട് ചവറ്റുകുട്ടയില്‍ എറിയുകയും ചെയ്ത 1998ലെ സാമ്പത്തിക- സാങ്കേതിക- ശാസ്ത്ര- സാംസ്കാരിക ബന്ധങ്ങള്‍ക്കായുള്ള കരാറും, 2001ലെ സുരക്ഷാ- സഹകരണ കരാറും പുനരുജ്ജീവിപ്പിക്കാനും തീരുമാനിച്ചു.
ഈ കരാറിന്റെ ഒരു സവിശേഷത അമെരിക്കയുടെ സാന്നിധ്യമില്ലാതെ, ഗള്‍ഫ് മേഖലയില്‍, രണ്ടു രാജ്യങ്ങള്‍ സമാധാന ശ്രമങ്ങളുടെ ഫലമായി കരാറില്‍ ഒപ്പുവച്ചു എന്നതാണ്. ഇറാഖിലെയും അഫ്ഘാനിസ്ഥാനിലെയും സൈനിക പരാജയങ്ങളുടെ പശ്ചാത്തലത്തില്‍, മധ്യേഷ്യയില്‍ അമെരിക്കയുടെ വിശ്വാസ്യത വളരെയധികം ഇടിഞ്ഞു. പുറമേ, ലോക പൊലീസിങ്ങില്‍ നിന്നും മാറിനില്‍ക്കാനുള്ള അമെരിക്കയുടെ തീരുമാനവും അന്തര്‍ദേശീയ കാര്യങ്ങളില്‍ ഒരു വന്‍ശക്തിയുടെ സാന്നിധ്യം ആവശ്യമാക്കിയിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഈ രംഗത്ത് വലിയ വിടവാണ് സൃഷ്ടിച്ചത്. ഈ അവസരമാണ് ചൈന ബുദ്ധിപൂര്‍വം കൈകാര്യം ചെയ്തത്.
അറബ് മേഖലയിലെ ഏറ്റവും വലിയ രാജ്യങ്ങളാണ് സൗദി അറേബ്യയും ഇറാനും. സൗദി രാജഭരണത്തിന്റെ കീഴിലാണെങ്കില്‍, ഇറാന് യാഥാസ്ഥികരായ തീവ്ര ഇസ്ലാമിസ്റ്റുകള്‍ നേതൃത്വം നല്കുന്ന ഇസ്ലാമിക റിപ്പബ്ലിക്കാണ്. 1979 വരെ ഇരു രാജ്യങ്ങള്‍ക്കിടയില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. 1979ല്‍ ഷാ മുഹമ്മദ് റിസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള രാജ ഭരണത്തെ അട്ടിമറിച്ചു ഇസ്ലാമിക തീവ്രവാദികള്‍ അധികാരം പിടിച്ചെടുത്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പുറത്തുവന്നത്. സിറിയയിലും, യമനിലും നടന്ന യുദ്ധങ്ങളില്‍ സൗദിയും ഇറാനും രണ്ടു വശങ്ങളിലായി അണിനിരന്നു പ്രോക്സി യുദ്ധം ചെയ്യുകയായിരുന്നു.
സൗദി രാജഭരണത്തിനും സുരക്ഷാ സേനയ്ക്കുമെതിരെ വിദേശ ശക്തികളുടെ കരങ്ങളായി പ്രവര്‍ത്തിച്ച് അട്ടിമറിക്ക് ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഷെയ്ഖ് നിമാര്‍ അല്‍ നിമാര്‍ എന്ന ഷിയ പുരോഹിതനെ സൗദി അറേബ്യ 2016 ജനുവരി 2ന് വധിച്ചത്. ഇതിന്റെ തിരിച്ചടിയെന്നോണം ഇറാന്റെ തലസ്ഥാനത്തെ സൗദി എംബസിയും മാഷാദ് നഗരത്തിലെ സൗദി കോണ്‍സുലേറ്റും ഷിയ ജനക്കൂട്ടം ആക്രമിച്ചു നശിപ്പിച്ചു. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ 7 വർഷങ്ങളായി നയതന്ത്ര ബന്ധം ഇല്ലാതിരിക്കുകയായിരുന്നു.
ചൈനയുടെ താത്പര്യമെന്ത്?
ലോകത്തെ രണ്ടാമത്തെ സൈനിക- സാമ്പത്തിക ശക്തിയായ ചൈനയുമായുള്ള ബന്ധം ഊര്‍ജം, വ്യവസായികം, സാങ്കേതികം, വാണിജ്യം, മുതല്‍മുടക്ക് തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി രംഗങ്ങളില്‍ പ്രയോജനപ്പെടുത്താം എന്ന് രാജ്യങ്ങള്‍ കരുതുന്നു. മാത്രമല്ലാ, ലോകത്തെ ഏറ്റവും വലിയ ഊര്‍ജ ഉപഭോക്താവാണ് ചൈന. കുറഞ്ഞ വിലയ്ക്ക് ഗള്‍ഫ് മേഖലയില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ ലഭിക്കുന്നത് ചൈനയുടെ സാമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കും എന്നതില്‍ സംശയമില്ല.
കൊവിഡിന്റെയും യുക്രൈയ്ന് യുദ്ധത്തിന്റെയും സാഹചര്യത്തില്‍ നിന്നും ലോക രാജ്യങ്ങള്‍ മോചിതരാകുമ്പോള്‍, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതികളിലൂടെ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ കടന്നുകയറാമെന്നും ചൈന കരുതുന്നുണ്ടാവാം. യഥാർഥ ശക്തി മറച്ചുപിടിച്ചിരുന്ന പഴയ ചൈന അല്ല ഇന്നുള്ളത്. തങ്ങളുടെ ശക്തി മുഴുവന്‍ പ്രദര്‍ശിപ്പിക്കാനും പ്രകടിപ്പിക്കാനും മടിയില്ലാത്ത ചൈനയാണ് ഷി ജിങ് പിങ്ങിന്റെ നേതൃത്വത്തിലുള്ള ആധുനിക ചൈന.
യുക്രെയ്ന് യുദ്ധവിരാമം അകലെയോ?
സാമ്പത്തിക രംഗത്തും സൈനിക രംഗത്തും വന്‍ശക്തിയായി ഉയര്‍ന്ന ചൈന, ഇത്രയും നാള് അന്താരാഷ്ട്ര നയതന്ത്ര രംഗത്തു നിന്നു മാറി നില്‍ക്കുകയായിരുന്നു. അതിനൊരു മാറ്റം കുറിച്ചുകൊണ്ടാണ് സൗദി അറേബ്യയുടേയും ഇറാന്റെയും ഇടയില്‍ സമാധാന ദൂതുമായി എത്തിയത്. അവരുടെ ആദ്യ ചുവടുവയ്പ്പ് വന്‍ വിജയമായി മാറി.
ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് റഷ്യ- യുക്രെയ്ന് യുദ്ധത്തിന് വിരാമമിടാനുള്ള പദ്ധതി തയാറാക്കിയത്. ഈ ലക്ഷ്യത്തോടെയാണ് ഷി ജിങ് പിങ് മാര്‍ച്ച് 20ന് മോസ്കോയില്‍ നേരിട്ടെത്തി വ്ലാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ തങ്ങളുടെ മണ്ണില്‍ നിന്നും റഷ്യ പിന്മാറാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന യുക്രൈയ്ന് പ്രസിഡന്റ് വ്ലോദിമിര്‍ സെലിന്‍സ്കിയുടെയും, അമെരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെയും നിലപാട് ചൈനയുടെ സമാധാന ദൂതിന് മുമ്പില്‍ തടസം സൃഷ്ടിച്ചിരിക്കുകയാണ്. എടുത്ത നിലപാടില്‍ നിന്നും പിന്‍വാങ്ങാന്‍ പുടിനും സാധിക്കില്ല. റഷ്യ- യുക്രെയ്ന് യുദ്ധത്തിന് വിരാമമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും, അമെരിക്കയ്ക്കു വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഒരു നയതന്ത്ര ശക്തിയാകാന്‍ ചൈന തയാറായിക്കഴിഞ്ഞു എന്ന സന്ദേശം നല്കാന് അവര്‍ക്കു സാധിച്ചു.