#സുധീര് നാഥ്
ഇനി പാർലമെന്റ് സമ്മേളനം നടക്കുക പുതിയ കെട്ടിടത്തിലാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ കെട്ടിടം ഇന്നു രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട്, നിർമാണ സമയത്ത് പലവട്ടം നേരിട്ട് നിരീക്ഷണം നടത്തിയ ഈ ബൃഹദ് മന്ദിരം അദ്ദേഹം തന്നെയാണ് ഉദ്ഘാടനം ചെയ്യുന്നത്.
രാഷ്ട്രപതിയെ മാറ്റി നിർത്തി പ്രധാനമന്ത്രി തന്നെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനെതിരെ വിവാദമുണ്ടായി. പക്ഷെ, അതൊന്നും ചടങ്ങിന്റെ മാറ്റ് കുറയ്ക്കില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. രാജ്യത്തെ 19 പ്രതിപക്ഷ കക്ഷികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിനെ അനുകൂലിക്കുന്നവരടക്കം 25ഓളം കക്ഷികൾ പരിപാടിയിൽ സംബന്ധിക്കും.
മുൻപുണ്ടായിരുന്ന പാർലമെന്റ് മന്ദിരം അതേപടി സ്മാരകമായി നിലനിർത്തിക്കൊണ്ടു തന്നെയാണ് പുതിയ മന്ദിരം പ്രവർത്തിക്കുക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി മാറാൻ പോകുകയാണ് പുതിയ പാർലമെന്റ് മന്ദിരം. പഴയ പാർലമെന്റ് മന്ദിരത്തെക്കാൾ അത്യാധുനിക ഹൈ ടെക് സൗകര്യങ്ങളോടു കൂടിയ മന്ദിരമാണ് നിർമിക്കപ്പെട്ടിട്ടുള്ളത്.
ഇതിന് ഒട്ടേറെ വിശേഷണങ്ങളുണ്ട്. പുതിയ മന്ദിരം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഉരുപ്പടികൾ ചേർത്താണ് നിർമിച്ചിട്ടുള്ളത്. ഉത്തർപ്രദേശിലെ മിർസാപുരിൽ നിന്നാണ് ഈ മന്ദിരത്തിലെ കാർപെറ്റുകൾ നിർമിച്ച് എത്തിച്ചിട്ടുള്ളത്. ത്രിപുരയിലെ മുളകൾ പാർലമെന്റ് മന്ദിരത്തിലെ പലയിടങ്ങളിലും കാണാം. നിർമാണത്തിനു മുഖ്യമായും ഉപയോഗിച്ചിട്ടുള്ളത് രാജസ്ഥാനിൽ നിർമിച്ച കൊത്തുപണികൾ ചെയ്ത കല്ലുകളാണ്. ഇത് പുതിയ പാർലമെന്റ് മന്ദിരത്തിൽ അലങ്കാരമായി മാറിയിട്ടുണ്ട്. രാജസ്ഥാനിലെ തന്നെ സര്മാതുര എന്ന സ്ഥലത്ത് നിന്നുള്ള വെള്ളയും ചുവപ്പും കല്ലുകളാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡൽഹിയിലെ പ്രശസ്തമായ ചെങ്കോട്ടയും ഹുമയൂൺ ടോമ്പും സർമാതുരയിൽ നിന്നുള്ള കല്ലുകൾ കൊണ്ടുതന്നെയാണ് നിർമിച്ചത് എന്നതു ശ്രദ്ധേയം. ഉദയ്പുരിൽ നിന്നുള്ള പച്ച നിറത്തിലുള്ള കെഷോറിയ കല്ലുകൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ കാണാം. ഹരിയാനയിൽ നിന്ന് കൊണ്ടുവന്ന എം സാൻഡ് ആണ് നിർമാണത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്ന മണ്ണ്. ഇങ്ങനെ ഈ സാംസ്കാരിക സമുച്ചയത്തിനായി സാംസ്കാരിക കൂട്ടായ്മ തന്നെയാണ് നിർമാണ രംഗത്ത് അവലംബിച്ചിരിക്കുന്നത്. മനോഹരമായ ഒട്ടേറെ പെയിന്റിങ്ങുകൾ, ശില്പങ്ങൾ എല്ലാം പുതിയ മന്ദിരത്തിന്റെ പ്രത്യേകതകളാണ്.
മുൻ പാർലമെന്റിലെ സ്പീക്കറുടെ ഇരിപ്പിടത്തേക്കാൾ വളരെ ഉയരത്തിലാണ് പുതിയ മന്ദിരത്തിലെ സ്പീക്കറുടെ കസേര സ്ഥാപിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി വരികയും നടുക്കളത്തിൽ ഇറങ്ങി സ്പീക്കറുടെ കാഴ്ച മറക്കുകയും ചെയ്യുന്ന മുൻ നടപടികൾ തടയിടാനാണ് സ്പീക്കറുടെ ഇരിപ്പിടം ഉയരത്തിൽ ആക്കിയിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും സമാനതകളില്ലാത്ത സംവിധാനങ്ങൾ. മന്ദിരത്തിന്റെ എല്ലാ മൂലകളിലും സിസിടിവി ക്യാമറകൾ.
പഴയ പാർലമെന്റ് മന്ദിരം നിർമിച്ചിട്ട് 100 വർഷത്തിലേറെയായി. ഈ ന്യൂനത മുൻപേ പല ചർച്ചകളിലും വന്നിട്ടുള്ളതാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടച്ച് സ്ക്രീനോടു കൂടിയ മോണിറ്ററുകൾ സ്ഥാപിച്ച പുതിയ മന്ദിരം ഇത്ര വേഗം യാഥാർഥ്യമാകുമെന്ന് പലരും കരുതിയിരുന്നില്ല എന്നതൊരു യാഥാർഥ്യമാണ്. ആയിരത്തിലേറെ വാഹനങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നടയിയിലെ പാർക്കിങ് ഏരിയയിൽ ഇടാം എന്നതും എടുത്തു പറയണം.
പുതിയ പാർലമെന്റ് മന്ദിരത്തെ കുറിച്ച് 2012ൽ യുപിഎ ഭരണകാലത്തുതന്നെ ചർച്ച തുടങ്ങിയതാണ്. അന്നത്തെ ലോക്സഭാ സ്പീക്കർ മീരാ കുമാറാണ് ഇതിന് നേതൃത്വം കൊടുത്തത്. പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിക്കുന്നതിനായി ഒരു കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. 2014ൽ അധികാരത്തിലെത്തിയ മോദി സർക്കാരാണ് പുതിയ പാർലമെന്റ് മന്ദിരം എന്ന തീരുമാനം നടപ്പിലാക്കിയത്. 2019ൽ സെൻട്രൽ വിസ്ത പദ്ധതി എന്ന തലസ്ഥാന നഗര വികസന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പുതിയ പാർലമെന്റ് മന്ദിരം ഈ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ്. ടാറ്റ പ്രൊജക്റ്റിന് നിർമാണ ചുമതല നൽകിയപ്പോൾ 971 കോടി രൂപയായിരുന്നു നിർമാണ തുക. 2022 നവംബറിൽ പണി പൂർത്തീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ കൊവിഡ് മഹാമാരിയും ലോക് ഡൗൺ നിയന്ത്രണങ്ങളും മൂലം സമയം നീണ്ടു. എങ്കിലും റെക്കോഡ് വേഗത്തിൽ പണി പൂർത്തീകരിച്ചത് അത്ഭുതം തന്നെയാണ്. രൂപരേഖയിൽ പിന്നീട് വന്ന ചില മാറ്റങ്ങൾ മൂലമുണ്ടായ അധിക നിർമാണം കാരണം ചെലവായ തുക ഏതാണ്ട് 1,200 കോടി രൂപയാണ് എന്നാണ് അറിയുന്നത്.
പഴയ പാർലമെന്റ് മന്ദിരത്തെ പോലെ തന്നെ 4 നിലകളാണ് പുതിയ മന്ദിരത്തിനുമുള്ളത്. വൃത്താകൃതിയിലുള്ള പഴയ പാർലമെന്റ് മന്ദിരത്തിന് 12 കവാടങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരത്തിന് 6 കവാടങ്ങൾ മാത്രം. പഴയ പാർലമെന്റ് മന്ദിരത്തിന് 24, 281 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് ഉണ്ടായിരുന്നെങ്കിൽ പുതിയ മന്ദിരത്തിന്റെ വിസ്തൃതി 64,500 ചതുരശ്ര മീറ്റർ. വലിപ്പം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും പുതിയ പാർലമെന്റ് മന്ദിരം ദീർഘ വീക്ഷണത്തോടെ നിർമിച്ചതാണെന്നതിൽ ഒരു സംശയവുമില്ല. പഴയ പാർലമെന്റ് മന്ദിരത്തിന്റെ ഉയരം പോലെ തന്നെ പുതിയ പാർലമെന്റ് മന്ദിരത്തിനും ഉയരം 21 മീറ്റർ മാത്രം. പഴയ പാർലമെന്റ് 5 വർഷവും 11 മാസവും 5 ദിവസവും, അതായത് 2,166 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. എന്നാൽ അതിനേക്കാൾ വലിപ്പം കൂടിയ പുതിയ പാർലമെന്റ് മന്ദിരം 2 വർഷവും 5 മാസവും 18 ദിവസവും കൊണ്ട്, അതായത് കേവലം 899 ദിവസങ്ങൾ കൊണ്ടാണ് പൂർത്തീകരിച്ചിരിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോക്സഭയിലെ സീറ്റുകൾ 888. പഴയത് 550 ആയിരുന്നു. പുതിയ മന്ദിരത്തിൽ സംയുക്ത പാർലമെന്റ് സമ്മേളനം നടത്താള്ള സൗകര്യം ലോക്സഭാ ഹാളിൽത്തന്നെയുണ്ട്. 1,272 സീറ്റുകൾ വരെ പുതിയ മന്ദിരത്തിൽ ഒരുക്കാം. പഴയ മന്ദിരത്തിൽ സംയുക്ത സമ്മേളനം നടത്തുന്നതിന് സെൻട്രൽ ഹാളാണ് ഉപയോഗിച്ചിരുന്നത്. പുതിയതിൽ സെൻട്രൽ ഹാൾ ഇല്ല. പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിൽ തിങ്ങിനിറഞ്ഞായിരുന്നു സംയുക്ത സമ്മേളനത്തിൽ അംഗങ്ങൾ ഇരുന്നിരുന്നത്. ഇരു സഭകളുടെയും സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭാ ഹാളിൽ നടക്കുന്നത് വിശാലമായ സൗകര്യങ്ങളോടെയാണ്. പഴയ പാർലമെന്റ് മന്ദിരത്തിൽ രാജ്യസഭയിലെ ആകെ സീറ്റ് 250 ആയിരുന്നു. പുതിയ രാജ്യസഭയിലെ സീറ്റുകളുടെ എണ്ണം 384.
ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച 94 വർഷം പഴക്കമുള്ള തലയെടുപ്പോടെ നിൽക്കുന്ന പഴയ പാർലമെന്റായ പൈതൃക മന്ദിരം ഇനി ചരിത്രത്തിന്റെ ശേഷിപ്പായി മാറും. എഡ്വിൻ ല്യൂട്ടൻ, ഹെർബർട്ട് ബേക്കർ എന്നിവർ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള പാർലമെന്റ് മന്ദിരം വൈകാതെ പാർലമെന്റ് മ്യൂസിയമായി മാറും എന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. മ്യൂസിയത്തിന്റെ നിർമാണ നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതിന്റെ നടപടികൾ അതിവേഗം പൂർത്തീകരിച്ച് ഇക്കൊല്ലം തന്നെ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.