എഐ ക്യാമറ: ദുരൂഹതകൾ നീക്കണം
സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് 232 കോടി രൂപ മുതൽമുടക്കിൽ സംസ്ഥാന വ്യാപകമായി പ്രധാന റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിച്ചത് വലിയ തോതിൽ പൊതുജനശ്രദ്ധ നേടിയ വിഷയമാണ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള പരക്കം പാച്ചിൽ വരുത്തിവയ്ക്കുന്ന നിരവധി ദുരന്തങ്ങൾ നമുക്കു മുന്നിലുണ്ട്. അതുകൊണ്ടുതന്നെ റോഡുകളിൽ നിയമലംഘനങ്ങൾ ഒഴിവാക്കി യാത്രകൾ സുരക്ഷിതമാക്കാനുള്ള പരിശ്രമങ്ങൾ സ്വാഗതാർഹമാണ്. റോഡുകളിൽ അച്ചടക്കം പാലിച്ചാൽ രക്ഷിക്കാവുന്ന ജീവനുകളുടെ വിലയോർത്താൽ ഇത്രയേറെ കോടികൾ മുടക്കുന്നത് എന്തിനെന്ന് ആരും ചോദിക്കില്ല.
നിയമലംഘനങ്ങൾക്കു കനത്ത പിഴയാണ് ഈടാക്കുന്നത് എന്നതു വസ്തുതയാണ്. ഇങ്ങനെ യാത്രക്കാരെ "പിഴിഞ്ഞ് ' പൊതുഖജനാവിലേക്കു പണം കൂട്ടുകയാണു സർക്കാരിന്റെ ലക്ഷ്യം എന്നു ചിലരെങ്കിലും ആരോപിക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് ഖജനാവ് എന്നൊരു പശ്ചാത്തലവുമുണ്ട്. മോട്ടോർ വാഹന വകുപ്പിനും പൊലീസിനും ടാർജറ്റ് നിശ്ചയിച്ച് തെരുവിലേക്ക് ഇറക്കിവിടുന്നത് സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളിൽപ്പെടുമെന്ന് നേരത്തേ തന്നെ ആരോപണമുണ്ടല്ലോ. അത്തരം ആരോപണങ്ങൾ മുഖവിലയ്ക്ക് എടുക്കാതെ തന്നെ ക്യാമറകളിലൂടെ പൊതുനിരത്തുകൾ നിരീക്ഷിക്കപ്പെടുന്നതിനെ സ്വാഗതം ചെയ്യാവുന്നതാണ്. നിയമങ്ങൾ പാലിച്ചാൽ പിന്നെ പിഴയടക്കേണ്ടിവരുന്നില്ല. നിയമം പാലിക്കൂ എന്നു പറയുന്നത് പൊതുതാത്പര്യത്തിനു വേണ്ടിയാണ്.
അപ്പോഴും പ്രായോഗികമല്ലാത്ത ചില വ്യവസ്ഥകൾ ഇതിൽ ഉൾപ്പെട്ടിട്ടുള്ളത് പരക്കെ വിമർശന വിധേയമായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിൽ 3 പേർ യാത്ര ചെയ്താൽ പിഴ വരുമെന്നതാണ് അതിലൊന്ന്. മൂന്നാമത്തെയാൾ കുട്ടിയാണെങ്കിൽ പോലും പിഴയടക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ ധാരാളമായി കാണുന്നുണ്ട്. മാതാപിതാക്കൾക്കൊപ്പം കുട്ടികളെയും ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ കഴിയാത്തവിധം നിയമം പരിഷ്കരിച്ചത് കേന്ദ്ര സർക്കാരാണെന്നും അതിൽ സംസ്ഥാന സർക്കാരിന് ഇളവു നൽകാൻ കഴിയില്ലെന്നുമാണ് മന്ത്രി ആന്റണി രാജു ഇതിനു മറുപടി പറഞ്ഞത്. കേന്ദ്ര നിയമത്തിൽ ഇളവ് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. ക്യാമറകൾ നിയമലംഘനം കണ്ടുപിടിച്ചാലും പിഴ ചുമത്തുന്നത് കേരളത്തിലെ ഉദ്യോഗസ്ഥരായതിനാൽ പ്രായോഗികമല്ലാത്ത കാര്യങ്ങളിൽ പിഴ ഒഴിവാക്കാനാവും. ഇത്തരം പരാതികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിനു കഴിയുമെന്നർഥം.
എന്നാൽ, ഈ ക്യാമറകൾ സ്ഥാപിച്ചതിനു പിന്നിലുള്ള കോടികളുടെ സാമ്പത്തിക തട്ടിപ്പ്, കമ്മിഷൻ, ക്രമക്കേട് ആരോപണങ്ങൾ ഇതിലും വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്കു പൊതുവേ വ്യക്തമായ ബോധ്യങ്ങളൊന്നുമില്ലാത്ത ആധുനിക സാങ്കേതിക വിദ്യയിൽ പുതിയ ഉപകരണങ്ങൾ കൊണ്ടുവരുമ്പോൾ അതിനു ലക്ഷങ്ങളും കോടികളും വിലവരുമെന്നു പറഞ്ഞാൽ പെട്ടെന്ന് ആരും അവിശ്വസിച്ചു എന്നു വരില്ല. പക്ഷേ, വിദഗ്ധർ അടക്കം പലരും പല ഭാഗത്തുനിന്നും ക്യാമറകളുടെ അമിത വിലയും ഇടപാടിലെ ക്രമക്കേടുകളും എല്ലാം ചൂണ്ടിക്കാണിക്കുമ്പോൾ മൊത്തത്തിൽ ദുരൂഹതയുണ്ടാവുന്നുണ്ട്. പ്രതിപക്ഷം അതു വിശദമായി ജനമധ്യത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അതിനു മറുപടി പറയുന്നവരൊന്നും ജനങ്ങളുടെ സംശയങ്ങൾ തീർത്തിട്ടില്ല. ഞാനല്ല, അറിയില്ല, ഓർമയില്ല എന്നൊന്നും പറഞ്ഞ് ഉത്തരവാദപ്പെട്ടവർക്ക് ഒഴിഞ്ഞുമാറാനാവുന്നതല്ല ആരോപണങ്ങൾ. എന്തിലും ഏതിലും അഴിമതിയും കമ്മിഷനും ഒക്കെയാണ് അന്തിമ ലക്ഷ്യം എന്നു കരുതുന്ന ആരെങ്കിലുമൊക്കെ ഏത് ഇടപാടിനു പിന്നിലും ഉണ്ടായിക്കൂടെന്നില്ല. അങ്ങനെയുള്ളവരുടെ പങ്ക് ഈ ഇടപാടിലും ഉണ്ടെങ്കിൽ അതു വെളിച്ചത്തു വരിക തന്നെ വേണം. എല്ലാം സത്യസന്ധമായി അന്വേഷിക്കപ്പെടുകയും യഥാർഥ വസ്തുത ജനങ്ങൾക്കു ബോധ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്. ആളുകളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതാവരുത് അന്വേഷണം.
സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഇടപാടുകളിലെ സുതാര്യതയില്ലായ്മയ്ക്ക് വീണ്ടും പ്രതിക്കൂട്ടിലാവുന്നതാണു കാണുന്നത്. സർക്കാർ കരാറുകൾ നേടിയെടുക്കുന്ന കെൽട്രോൺ സ്വകാര്യ കമ്പനികൾക്ക് ഉപകരാറുകൾ നൽകി തടിതപ്പുന്നുവെന്നും ഉപകരാറിനു കമ്പനികളെ തെരഞ്ഞെടുക്കുന്നതിൽ സുതാര്യത പുലർത്തുന്നില്ലെന്നും പരാതി ഉയരുകയാണ്. എഐ ക്യാമറകൾ കെൽട്രോണിന്റേതാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് സ്വകാര്യ കമ്പനികൾക്ക് ഉപകരാറുകൾ നൽകിയാണു പദ്ധതി യാഥാർഥ്യമാക്കിയത് എന്ന ആരോപണം ഉയരുന്നത്. കെൽട്രോണിനു പ്രധാനമായും ഇടനിലക്കാരന്റെ സ്ഥാനമാണ് പദ്ധതിയിലുള്ളതെങ്കിൽ അവരുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നു. അഴിമതിക്കു കളമൊരുക്കുക എന്നതല്ല ഏതൊരു പൊതുമേഖലാ സ്ഥാപനത്തിന്റെയും ലക്ഷ്യമാവേണ്ടത്. കെൽട്രോണുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് ഒരടിസ്ഥാനവുമില്ലെങ്കിൽ അതു കൃത്യമായി ജനങ്ങൾക്കു ബോധ്യപ്പെടേണ്ടതുണ്ട്.