ആതുരസേവനമാവട്ടെ ചികിത്സാരംഗം
കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ ഒരു നിയമമാണ് കേരള നിയമസഭ പാസാക്കിയതെന്ന് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ്. ഇത്രയും സമഗ്രമായ ഒരു നിയമം ഒരുവിധ ചർച്ചയും കൂടാതെ പാസാക്കേണ്ടിവന്നു എന്നത് അത്യന്തം ഖേദകരമാണ്. ഈ ബില്ല് ഇപ്പോൾ പാസാക്കേണ്ട എന്ത് ധൃതിയാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.
തർക്കങ്ങളും എതിർവാദങ്ങളും ഉണ്ടാവേണ്ടിയിരുന്നത് മാധ്യമപ്രവർത്തകർക്ക് മുന്നിലല്ല. കേരള നിയമസഭയിലേക്ക് 140 അംഗങ്ങളെയും തെരഞ്ഞെടുത്തയച്ചിരിക്കുന്നത് നിയമ നിർമാണം കുറ്റമറ്റവും ജനോപകാരപ്രദവും ആവുന്നതിനു വേണ്ടിയാണ്. അതിനു പകരം നിയമ നിർമാണം ഒഴികെയുള്ള കലാപ പരിപാടികൾക്ക് നിയമസഭ വേദിയാവുന്നത് ഒട്ടും ഭൂഷണമല്ല. നിയമസഭയിൽ നടത്തേണ്ട തർക്ക വിതർക്കങ്ങൾ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ നടത്തിയിട്ട് എന്തു കാര്യം? അത് ബസ് പോയശേഷം അതിന് കൈ കാണിക്കുന്നതു പോലെ അപഹാസ്യമാണെന്ന് അത്തരം വൃഥാവ്യായാമങ്ങളിൽ ഏർപ്പെടുന്നവർ മനസിലാക്കണം.
ഏറെ വര്‍ഷങ്ങളായി കേരളത്തിന്റെ ആരോഗ്യ മേഖല ആഗ്രഹിച്ച ബില്ലാണിതെന്ന് ആരോഗ്യമന്ത്രി അവകാശപ്പെടുന്നത് സ്വാഭാവികം. 2023ലെ കേരള പൊതുജനാരോഗ്യ നിയമം എന്നായിരിക്കും ഈ ബില്‍ അറിയപ്പെടുക. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ആരോഗ്യ മേഖലയിലെ വിവിധ സംഘടനകള്‍ മുതലായവരില്‍ നിന്നും അഭിപ്രായങ്ങളും സ്വരൂപിച്ചാണ് നിയമസഭാ സെലക്റ്റ് കമ്മിറ്റി ഈ ബില്‍ അന്തിമരൂപത്തിലാക്കിയത്. മന്ത്രിയുള്‍പ്പെടെ 15 അംഗങ്ങളാണ് സെലക്റ്റ് കമ്മിറ്റിയിലുണ്ടായിരുന്നത്. പൊതുജനങ്ങളില്‍ നിന്നുള്ള 4 സിറ്റിങ്ങുകള്‍ ഉള്‍പ്പെടെ 10 യോഗങ്ങള്‍ നടത്തി. 12 അധ്യായങ്ങളും 82 ഖണ്ഡങ്ങളുമുള്ള ബൃഹത്തായ ബില്ലാണിത്. അങ്ങനെ അത്യാവശ്യം ജനകീയമായി നടത്തിയ ഒരു ബില്ലാണ് അവസാനഘട്ടത്തിൽ പപ്പടം ചുടുന്ന വേഗതയിൽ ചുട്ടെടുത്തത്.
സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് 2 നിയമങ്ങളാണ് നിലവിലുണ്ടായിരുന്നത് - 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന് ആക്റ്റും മദ്രാസ് മേഖലയിലെ 1939ലെ മദ്രാസ് ഹോസ്പിറ്റല്‍ ആക്റ്റും. ഇങ്ങനെയൊരു ഏകീകൃത നിയമം വേണമെന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ആരോഗ്യ പ്രവർത്തകർക്കിടയിൽ ആവശ്യമുയർന്നിരുന്നു. നിലവിലുള്ള നിയമങ്ങളെ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി ഒരു ഓര്‍ഡിനന്‍സ് 2021 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ചു. 2021 ഒക്ടോബര്‍ 4ന് ഒരു അസാധാരണ ഗസറ്റായി കേരള പൊതുജനാരോഗ്യ ബില്‍ പ്രസിദ്ധീകരിക്കുകയും ആ ബില്‍ 2021 ഒക്ടോബര്‍ 27ന് സഭയില്‍ അവതരിപ്പിക്കുകയും അന്നു തന്നെ സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കുകയും ചെയ്തു. പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികള്‍ കണക്കിലെടുത്തും ബില്ലിലെ ചില വ്യവസ്ഥകളില്‍ കാലികമായ മാറ്റം വേണമെന്ന് കണ്ടതിനാലുമാണ് സഭാ സെലക്റ്റ് കമ്മിറ്റിക്ക് വിട്ടത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി സിറ്റിങ് നടത്തി ജനങ്ങളില്‍ നിന്നും ആരോഗ്യമേഖലയില്‍ നിന്നുള്ളവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയും തുടര്‍ന്ന് വിദഗ്ധര്‍ പങ്കെടുത്തുകൊണ്ടുള്ള ശില്പശാല നടത്തിയുമാണ് അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചത്. ഇത്രയും വിപുലമായ രീതിയിൽ ജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും ഇടപെടൽ നടത്തിയ ഒരു ബില്ലാണ് ഒരു ചർച്ചയും കൂടാതെ പാസാക്കേണ്ടി വന്നത്.
രാജ്യത്ത് പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട ആദ്യ ബില്ലാണെന്ന സവിശേഷതയും കേരള പൊതുജനാരോഗ്യ നിയമത്തിനുണ്ട്. രാജ്യത്ത് നടപ്പില്‍ വരുത്തിയിട്ടുള്ള എല്ലാ നിയമങ്ങളും പുല്ലിംഗത്തിലാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ ബില്ലില്‍ അത് പ്രയോഗിച്ചിട്ടുള്ളത് സ്ത്രീലിംഗത്തിലാണ്. ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത എന്നിങ്ങനെയാണ് ഈ നിയമത്തിൽ പ്രയോഗിച്ചിരിക്കുന്നത് .
കാലാവസ്ഥാ വ്യതിയാനത്തിന്റെയും, മനുഷ്യ-മൃഗ സമ്പര്‍ക്കത്തിന്റെയും ഭാഗമായി പുതിയ വൈറസുകളും രോഗാണുക്കളെയും പകര്‍ച്ച വ്യാധികളെയും മഹാമാരികളെയും പ്രതിരോധിക്കേണ്ടത് ആവശ്യമായി വരുന്നതും ജീവിതശൈലീ രോഗങ്ങളെ തടയേണ്ടതും ഉള്‍പ്പെടെയുള്ള കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയിരിക്കുന്നത്. മനുഷ്യരുടെയും പ്രകൃതിയുടേയും മൃഗങ്ങളുടേയും നിലനില്‍പ്പ് അടിസ്ഥാനമാക്കി ഏകാരോഗ്യത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് വിശദീകരണം. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവരെക്കൂടി മുന്നില്‍ കണ്ടാണ് ബില്‍ തയാറാക്കിയത്.
ഏതു വ്യക്തിക്കും ഏത് അംഗീകൃത രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്റ്റീഷണറില് നിന്നും അംഗീകൃത ചികിത്സ തേടുന്നതിലും തടസമില്ലെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചത് ഉചിതമായി. ആയുഷ് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ പ്രവർത്തനം നടത്തുന്നവർക്ക് ഇക്കാര്യത്തിൽ വലിയ ആശങ്കകളുണ്ടായിരുന്നു. ആ ആശങ്കകൾ പരിഹരിച്ചു എന്ന സൂചനയാണ് ആരോഗ്യമന്ത്രി നൽകിയിട്ടുള്ളത്. അത് ശരിയാണെങ്കിൽ തീർച്ചയായും കേരളത്തിന്റെ ആരോഗ്യ ചികിത്സാ മേഖലയിൽ ഈ ബിൽ പുതിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
ഒരു വ്യക്തിക്ക് ഏത് ചികിത്സാ രീതിയും തെരഞ്ഞെടുക്കുന്നതിന് ഈ ബില്‍ തടസം നില്‍ക്കുന്നില്ലെന്നാണ് ആരോഗ്യമന്ത്രി ഉറപ്പുനൽകുന്നത്. വിജ്ഞാപനപ്പെടുത്തേണ്ട പകര്‍ച്ചവ്യാധികളില്‍ നിന്നും ഒരാള്‍ മുക്തയായതായി ആ വ്യക്തിയെ ചികിത്സിച്ച മെഡിക്കല്‍ പ്രാക്റ്റീഷണര്ക്കു തന്നെ ലാബ് പരിശോധനകള്‍ അടക്കം എല്ലാ പരിശോധനകളും നടത്തി രോഗമുക്തി സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍ നല്കാവുന്നതാണെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ജലം, മാലിന്യം, പകര്‍ച്ചവ്യാധികള്‍, കൊതുക് നിവാരണം, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്നിവയും ബില്ലിലുണ്ട്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിന് ആയുഷ് മേഖലയിലെ യോഗ മുതലായവയ്ക്കും പ്രാധാന്യം നല്കുന്നു.
രോഗി എന്നാൽ അത്യന്തം ദുർബലമായ അവസ്ഥയിലുള്ള ആളാണ് മുന്നിലിരിക്കുന്നത് അല്ലെങ്കിൽ കിടക്കുന്നത് എന്ന് ചികിത്സക തിരിച്ചറിയണം. ഇത് ലാഭമുണ്ടാക്കാനുള്ള "ഇര' എന്ന നിലയിൽ ചികിത്സിക്കുന്നവർ കാണാൻ പാടില്ല. ചികിത്സകരെ ദൈവത്തെപ്പോലെ കരുതിയ സാമൂഹികാവസ്ഥ കേരളത്തിലുണ്ടായിരുന്നു. ഒരു വിഭാഗം ഡോക്റ്റർമാരുടെ അമിത ലാഭക്കൊതിയാണ് ഈ സവിശേഷമായ അന്തരീക്ഷത്തെ ഇല്ലാതാക്കിയതെന്നത് വാസ്തവമാണ്. രോഗം എന്നതുതന്നെ ഒരു മനുഷ്യന്റെ ദുർബലമായ അല്ലെങ്കിൽ ഗതികെട്ട അവസ്ഥയാണ്. രോഗിയുടെ മാനസികാവസ്ഥ ചികിത്സകർ ഉൾക്കൊള്ളണം. ചികിത്സ നൽകുമ്പോൾ സംഭവിക്കാനിടയുള്ളവ രോഗിയോടോ ബന്ധുക്കളോടോ തുറന്നുപറയാൻ ഡോക്ടർമാരും തയാറാവണം. ചികിത്സാരംഗം ആതുരസേവന രംഗമായി തിരിച്ചുപിടിക്കണം. അതിന് പുതിയ ബില്ല് സഹായകമാവട്ടെ.