വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്റെ പ്രധാന കേന്ദ്രമാണ് മൂന്നാർ. ഇടുക്കി ജില്ലയിലെ ഈ പട്ടണവും പരിസര പ്രദേശങ്ങളും ആയിരക്കണക്കിനാളുകളാണ് നിത്യേന സന്ദർശിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനാണിത്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ സുഖവാസ കേന്ദ്രം. സമുദ്ര നിരപ്പിൽ നിന്ന് 1,600 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൂന്നാറിലായിരുന്നു ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ബ്രിട്ടിഷ് സർക്കാരിന്റെ വേനൽക്കാല റിസോർട്ട്. മൂന്നാർ മലനിരകളിലെ തേയിലത്തോട്ടങ്ങളും പ്രകൃതിരമണീയമായ താഴ്വരകളും പുൽമേടുകളും ടൂറിസം സൗകര്യങ്ങളും സർവോപരി നീലക്കുറിഞ്ഞിയും ആരെയാണ് ആകർഷിക്കാത്തത്.
ടൂറിസം മാപ്പിൽ മൂന്നാറിന്റെ പ്രാധാന്യം വർധിച്ചതിന് അനുസരിച്ച് വികസന പ്രവർത്തനങ്ങളും അവിടെയുണ്ടായി. അതു പലപ്പോഴും പരിസ്ഥിതിക്ക് ഇണങ്ങുന്നതാവുന്നില്ല എന്നു പരാതി ഉയർന്നിട്ടുണ്ട്. പാരിസ്ഥിതിക അസന്തുലിതാവസ്ഥ ഉടലെടുത്തുവെന്നും അനധികൃത നിർമാണ പ്രവർത്തനങ്ങൾ വിനാശകരമായ അവസ്ഥയിലേക്കു നയിക്കുന്നുവെന്നുമൊക്കെ പരാതികളുണ്ട്. മൂന്നാറിലെ അനധികൃത നിർമാണങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ ഏറെ കണ്ടുകഴിഞ്ഞതാണു കേരളം. മൂന്നാറിനെ അതിന്റെ മുഴുവൻ ചൈതന്യത്തോടെയും നിലനിർത്തിക്കൊണ്ടുള്ള വികസനമാണ് നമുക്ക് ആവശ്യം. ഈയൊരു പശ്ചാത്തലത്തിൽ വേണം കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മൂന്നാർ ഹിൽ ഏരിയ അഥോറിറ്റി രൂപവത്കരണത്തെ കാണാൻ.
മൂന്നാർ മേഖലയുടെ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനാണ് ഈ അഥോറിറ്റിയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കൈയേറ്റങ്ങളിലും നിർമാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കാനും പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കാനും അഥോറിറ്റി ഉപകരിക്കും. മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട, മാങ്കുളം, ചിന്നക്കനാൽ പഞ്ചായത്തിലെ എട്ടും പതിമൂന്നും വാർഡുകൾ ഒഴിച്ചുള്ള മേഖലകൾ, പള്ളിവാസൽ പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകൾ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി, കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്റ്റ് 2016 വകുപ്പ് 51ൽ നിഷ്കർഷിച്ച പ്രകാരമാണ് അഥോറിറ്റി രൂപീകരിക്കുന്നത്.
അതിന്റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജോയിന്റ് ആസൂത്രണ പ്രദേശത്തിന് മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന് ജോയിന്റ് ആസൂത്രണ കമ്മിറ്റിയും രൂപീകരിക്കുകയാണ്. ഇതിലേക്കുള്ള നിയമനങ്ങൾ കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്റ്റ് ചട്ടം പ്രകാരമാണു നടത്തുന്നത്. പാരിസ്ഥിതികമായി ഏറെ സൂക്ഷ്മബോധം ആവശ്യമായതാണ് മൂന്നാറിലെ മണ്ണും പ്രകൃതിയുമായി ബന്ധപ്പെട്ട ഓരോ പ്രവർത്തനങ്ങളും. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു അഥോറിറ്റി അതിന്റെ ലക്ഷ്യത്തിന് അനുസരിച്ചുള്ള പ്രവർത്തനം കാഴ്ചവയ്ക്കുന്നത് ഏതു നിലയ്ക്കും പ്രകീർത്തിക്കപ്പെടും.
മൂന്നാറിൽ അനധികൃതമായ കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും കർശനമായി തടയേണ്ടതുണ്ട്. നിലവിലുള്ള അനധികൃത കൈയേറ്റങ്ങൾ കണ്ടെത്തി ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്. ഇതുവരെയുള്ള അനുഭവങ്ങളും പാഠങ്ങളും വിലയിരുത്തിയും തെറ്റുകൾ തിരുത്തിയും ഈ മേഖലയുടെ അതിവിശാലമായ സാധ്യതകൾ കണ്ടറിഞ്ഞും വേണം വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ അഥോറിറ്റി തയാറാക്കേണ്ടത്. അതിനു കഴിവും ശേഷിയുമുള്ളവർ തന്നെയാവണം അഥോറിറ്റിയെ നയിക്കേണ്ടതും.
പശ്ചിമ ഘട്ടത്തിലെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ മൂന്നാറും ഉൾപ്പെടുന്നുണ്ട്. അതൊരു വനം- വന്യജീവി മേഖലയുമാണ്. ഇരവികുളം, ആനമുടി ഷോല, പാമ്പാടും ഷോല, മതികെട്ടാൻ ഷോല ദേശീയോദ്യാനങ്ങൾ, കുറിഞ്ഞിമല- ചിന്നാർ വന്യജീവി സങ്കേതങ്ങൾ എന്നിവ മൂന്നാർ വന്യജീവി ഡിവിഷനിൽ ഉൾപ്പെടുന്നവയാണ്. ഇതടക്കം വിശാലമായ വനമേഖലകളിൽ പാരിസ്ഥിതികമായി ഇനിയും വലിയ പരുക്കുകൾ ഏൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. വലിയൊരു ഭൂമേഖല വന ഭൂമിയാണോ റവന്യൂ ഭൂമിയാണോ എന്ന തർക്കത്തിലായ പ്രദേശം കൂടിയാണു മൂന്നാർ. വനഭൂമിയെന്ന പേരിൽ ജനവാസ മേഖലയിൽ വനം വകുപ്പ് ആരംഭിച്ച സർവെ നടപടികൾ നാട്ടുകാർ തടഞ്ഞതുപോലുള്ള സംഭവവികാസങ്ങൾ മുൻപ് ഇവിടെയുണ്ടായിട്ടുണ്ട്. വിവിധ വകുപ്പുകളും ജനങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ അഥോറിറ്റിക്കു കഴിഞ്ഞാൽ വലിയ മാറ്റമാവും മൂന്നാർ മേഖലയിൽ ഉണ്ടാവുക.