ഒഴിവാക്കേണ്ട സമര രീതികൾ
സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമാപന ദിവസം യുഡിഎഫിന്റേത് മുൻകൂട്ടി പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയൽ സമരം ആയിരുന്നു. അന്ന് എൽഡിഎഫ് സർക്കാരിന്റെ പ്രകടനവും പൊതുസമ്മേളനവും പുത്തരിക്കണ്ടം മൈതാനത്ത് നടന്നു. സംഘാടകരെ സംബന്ധിച്ചിടത്തോളം രണ്ടും വലിയ വിജയം എന്നായിരിക്കും വിലയിരുത്തൽ.
യുഡിഎഫ് സമരത്തിന്റെ മുഖ്യവേദി സെക്രട്ടേറിയറ്റിന് മുന്നിലെ എം ജി റോഡിനു കുറുകെയാണ് ഒരുക്കിയിരുന്നത്. സദാ തിരക്കേറിയ ഒരു റോഡിലെ ഗതാഗതം പൂർണമായും തടഞ്ഞുകൊണ്ട് ഇങ്ങനെയൊരു വേദി കെട്ടാൻ അനുമതി നൽകിയ സർക്കാരിനും അതിനൊരുമ്പെട്ട പ്രതിപക്ഷത്തെ പ്രധാന മുന്നണിക്കും ഇക്കാര്യത്തിൽ വലിയ വീഴ്ചയാണുണ്ടായതെന്ന് വിനയപൂർവം ചൂണ്ടിക്കാണിക്കട്ടെ. ഒരു പൊതുനിരത്തിൽ സമരത്തിന്റെ പ്രധാനവേദി കെട്ടിയുയർത്തി അതിൽ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ പ്രധാന നേതാക്കളും മുൻമന്ത്രിമാരും എംപിമാരും എംഎൽഎമാരും മണിക്കൂറുകളോളം ഇരുന്നതും ഒഴിവാക്കേണ്ടതായിരുന്നു.
യുഡിഎഫ് സമരത്തിന്റെ പേരിൽ സെക്രട്ടേറിയറ്റിൽ കയറാൻ സ്ത്രീകളുൾപ്പെടെ ബുദ്ധിമുട്ടിയതും അവരെ തടയാൻ നോക്കുന്നതും തത്സമയം ജനങ്ങൾ കണ്ടതാണ്. യുഡിഎഫിന്റെ മറ്റൊരു സമരം ഓർമവരുന്നു. ഇന്ധന വില കുതിച്ച് കയറുന്നതിനെതിരെ കോൺഗ്രസിന്റെ വഴി തടയൽ സമരത്തിനിടയിൽ പെട്ടുപോയ നടൻ ജോജു ജോർജ് നിവൃത്തികേടുകൊണ്ട് അതിനെതിരെ പ്രതികരിച്ചത് വലിയ വിവാദമായതാണ്. അദ്ദേഹത്തിന്റെ വാഹനം തല്ലിത്തകർത്ത പ്രവർത്തകരും നേതാക്കളിൽ ചിലരും നടൻ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. പൊലീസ് ഇടപെട്ട് ജോജുവിനെ മദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിട്ടില്ലെന്നായിരുന്നു പരിശോധനാ ഫലം. ആ സമരം കൊണ്ട് പാർട്ടിക്ക് ഗുണമോ നഷ്ടമോ ഉണ്ടായതെന്ന വിലയിരുത്തൽ ഉണ്ടായതായി തോന്നുന്നില്ല. എങ്കിൽ, സെക്രട്ടേറിയറ്റ് പോലൊരിടത്ത് നടുറോഡിന് കുറുകെ സമരവേദി ഒരുക്കാൻ യുഡിഎഫ് തയാറാവുമായിരുന്നോ?
സർക്കാരിന്റെ രണ്ടാം വാർഷികത്തിന് പ്രതിഷേധിക്കാൻ യുഡിഎഫിന് അവകാശമുള്ളതുപോലെതന്നെ ആഘോഷിക്കാൻ ഭരണമുന്നണിയായ എൽഡിഎഫിനും സ്വാതന്ത്യമുണ്ട്. സർക്കാരിന്റെ രണ്ടുവർഷത്തെ ഭരണം സംബന്ധിച്ച പ്രോഗ്രസ്കാർഡ് പ്രകാശനം ഉൾപ്പെടെ പുത്തരിക്കണ്ടം മൈതാനത്ത് നടത്തി എന്നത് നല്ല കാര്യം. പക്ഷെ, അതിന്റെ പേരിൽ വൻജനക്കൂട്ടത്തെ അണിനിരത്തിയുള്ള റാലി വൈകുന്നേരം മണിക്കൂറുകളോളം എംജി റോഡിൽ ഗതാഗത തടസമുണ്ടാക്കി. അന്ന് മണിക്കൂറുകളോളം ബസ് കാത്ത് വിയർത്തുമുഷിഞ്ഞ് കാത്തുനിൽക്കേണ്ടി വന്നവരിൽ വലിയൊരു പങ്ക് ഇതേ സർക്കാരിനെ അധികാരത്തിലേറ്റാൻ വോട്ടു ചെയ്തവരായിരിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വരാനും പോവാനുമുള്ള പൊലീസിന്റെ വഴിതടയൽ കൂടിയായപ്പോൾ പലരും വീടെത്തിയത് ഏറെ വൈകിയാണ്.
പ്രതിഷേധമായാലും ആഹ്ലാദമായാലും ജനത്തിന്റെ നെഞ്ചത്താണ് എന്ന പതിവ് രീതി രാഷ്ട്രീയ നേതാക്കളും പ്രസ്ഥാനങ്ങളും മാറ്റാൻ തയാറാവുന്നില്ല എന്നിടത്താണ് അസംഘടിത ഭൂരിപക്ഷത്തിന്റെ ദുര്യോഗം. ജനത്തിന്റെ സഞ്ചാരസ്വാതന്ത്യം തടഞ്ഞിടാൻ പൊലീസ് അമിതാവേശമാണ് പ്രകടിപ്പിക്കുന്നത്. അതിന് ഭരണ, പ്രതിപക്ഷ സംവിധാനങ്ങൾ ഒരുപോലെ കുടപിടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായത്. ജനം ഏതു രീതിയിലായാലും കഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരാണ് എന്ന ചിന്താഗതി രാഷ്ട്രീയ നേതൃത്വം മാറ്റിയേ തീരൂ. ""എത്ര കരുത്തരായാലും പ്രജകളുടെ സഹകരണമില്ലാതെ ഭരിക്കാനാവില്ലെ''ന്ന മഹാത്മഗാന്ധിയുടെ വചനത്തിന്റെ പ്രാധാന്യം ഏറിവരുന്ന കാലമാണിതെന്ന് ഓർക്കുന്നത് നന്ന്.
രാപകൽ സമരം,നിൽപ്പു സമരം,നടപ്പ് സമരം, കുടിൽ കെട്ടിസമരം മുതൽ ചുംബനസമരം വരെ വ്യത്യസ്ത സമരമാർഗങ്ങളുടെ നാടാണിത്. വഴിതടയൽപോലെ പ്രാകൃതവും ജനദ്രോഹവുമായ സമരങ്ങളിൽനിന്നുള്ള മോചനം ആഗ്രഹിക്കുന്നവരാണ് നാട്ടിലേറെയും. തിണ്ണമിടുക്കിന്റെ നെഞ്ചൂക്ക് കാട്ടിയവരെ മുഴുവൻ തെരഞ്ഞെടുപ്പുകളിൽ പാഠം പഠിപ്പിച്ച ജനതയാണ് കേരളത്തിലുള്ളതെന്ന് മറക്കരുത്.
ജനവിരുദ്ധമായ ബന്ദുകൾ നിരോധിച്ചപ്പോൾ ഹർത്താലുകൾ വ്യാപകമായി. പ്രതിഷേധങ്ങളിലും നൈതികതയും ജനാധിപത്യമൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. കല്ലെറിയാതെ, വാഹനം തടയാതെ, കടകൾ നിർബന്ധപൂർവം അടപ്പിക്കാതെയുള്ള സമരമാർഗങ്ങൾ ഓരോ രാഷ്ട്രീയപാർട്ടിയും പരീക്ഷിക്കണം. അതിന് സർവാത്മാനാ സ്വാഗതമരുളുന്ന പുരോഗമന സമൂഹമാണിത്. പ്രഖ്യാപകരുടെ ഭാഗത്തു നീതിയുണ്ടെങ്കിൽ കൂടെ നിൽക്കുന്ന ജനമാണെന്നതാണ് ഈ നാടിന്റെ സവിശേഷത. മെഴുകുതിരി കത്തിച്ചും വായമൂടിക്കെട്ടിയും തെരുവിൽ പാടിയും പ്ലക്കാർഡുകൾ ഉയർത്തിയും റോസാപ്പൂക്കൾ നൽകിയും പ്രതിഷേധിക്കാനും ആഹ്ലാദിക്കാനും കഴിയുമെന്ന് തെളിയിച്ച എത്രയോ അവസരങ്ങളുണ്ട്. അത്തരം സമാധാനപൂർണമായ പ്രതിഷേധങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുമ്പോഴാണ് ഇപ്പോഴും ഇവിടെ ജനദ്രോഹ ഇടപെടലുകൾ തുടരുന്നത്.
ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന സമരങ്ങളാണ് വേണ്ടതെന്ന മിഥ്യാ ധാരണയിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ മോചിതരാവേണ്ടിയിരിക്കുന്നു. കാലാകാലങ്ങളായി തുടർന്നുപോരുന്ന കാലഹരണപ്പെട്ട നയങ്ങളും സമരമാർഗങ്ങളും മാറ്റുകതന്നെ വേണം. ജനവിരുദ്ധ നയങ്ങള്ക്കെതിരെ പ്രതിഷേധിക്കേണ്ടതും ജനകീയമായതിനു പിന്തുണ നൽകേണ്ടതും ജനാധിപത്യ വ്യവസ്ഥിതിയില് പൗരന്റെ അവകാശവും ബാധ്യതയുമാണ്. ബന്ദുകൾക്കും അക്രമസമരങ്ങൾക്കുമെതിരെ ഭരണപക്ഷത്തുള്ളപ്പോൾ ഉണ്ണാവ്രത സമരം നടത്തുകയും പ്രതിപക്ഷത്താവുമ്പോൾ അതിന് ആഹ്വാനം നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പുകളുടെ കാലം കഴിഞ്ഞെന്ന് നേതാക്കൾ മനസിലാക്കേണ്ടതുണ്ട്.
പ്രതിഷേധിക്കാത്ത സമൂഹം മാതൃകാപരമാണെന്നല്ല ഇതിന്റെ അർഥം. വരിയുടക്കപ്പെട്ടവരുടെ അച്ചടക്കമല്ല വേണ്ടത്. ശബ്ദിക്കാത്തവരെ മാന്യരായും പ്രതികരിക്കുന്നവരെ ലഹളക്കാരായും വിലയിരുത്തുന്ന രീതി ഉണ്ടെന്നത് യാഥാർഥ്യമാണ്. അതുകൊണ്ടാണല്ലോ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വെറും ശിപായി ലഹളയായി ഇപ്പോഴും പഠിക്കേണ്ടിവരുന്നത്. പ്രതികരിക്കേണ്ടിടത്ത് നിശിതമായിത്തന്നെ ഇടപെടണം. അത്തരം പ്രതികരണം നടത്തുമ്പോൾ അതിനു വിധേയരാവുന്നവരുടെ സ്വാതന്ത്യത്തെയും അവകാശങ്ങളെയും അംഗീകരിക്കാൻ മറക്കരുത്. പ്രാകൃതവും ജനദ്രോഹവുമായ സമരങ്ങൾക്കുപകരം നവീനവും മറ്റുള്ളവരെ ദോഷകരമായി ബാധിക്കാത്തതുമായ സമരമാർഗങ്ങൾ ആവിഷ്കരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളിലെ ഭാവനാശാലികൾ മുന്നോട്ടുവരണം.