
ലണ്ടൻ: ബ്രിട്ടന്‍റെ അധീനതയിലുള്ള കരീബിയൻ ദ്വീപാണ് ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്. ഇവിടെ ഒരു പ്രൈവറ്റ് ദ്വീപിൽ ജോലിക്ക് ആളുകളെ ക്ഷമിച്ചുകൊണ്ടുള്ള പരസ്യം വൈറലായിരിക്കുകയാണ്. ഒന്നരക്കോടി ഇന്ത്യൻ രൂപയ്ക്കു തുല്യമായ ശമ്പളമല്ല പ്രധാന ആകർഷണം. മറിച്ച്, ചെയ്യേണ്ട ജോലിയുടെ സ്വഭാവമാണ്.
ഈ ദ്വീപിൽ പങ്കാളിയുമൊത്ത് ആഡംബര ജീവിതം നയിക്കുക എന്നതാണ് ജോലി. പങ്കാളിയെ സ്വന്തമായി കൊണ്ടുവരണം, ദ്വീപിൽനിന്നു കിട്ടില്ല എന്നു പ്രത്യേകം അറിയിച്ചിട്ടുണ്ട്.
ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സിയായ ഫയര്‍ഫാക്സ് ആന്‍ഡ് കെന്‍സിംഗ്ടണ്‍ ആണ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലെ സ്വകാര്യ ആഡംബര ദ്വീപിലേക്ക് ജോലിക്ക് ആളെ വിളിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ 25 ദിവസമായിരിക്കും അവധി കിട്ടുക. വർഷത്തിലൊരിക്കൽ സ്വന്തം നാട്ടിൽ പോയിവരാം.
നിര്‍മാണം പുരോഗമിക്കുന്ന ഈ ദ്വീപിനെ ആഡംബര പറുദീസയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു റിക്രൂട്ട്‌മെന്‍റ് നടത്തുന്നത്. അതുകൊണ്ടുതന്നെ, സമൂഹമാധ്യമങ്ങളിൽ നല്ല സ്വാധീനമുള്ള ദമ്പതികൾക്കായിരിക്കും പ്രധാന പരിഗണന ലഭിക്കുക. സമൂഹമാധ്യമത്തിലൂടെ ദ്വീപിനെ ഇവർ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കണം. അതും ജോലിയുടെ ഭാഗം തന്നെ.
വർഷത്തിലൊരിക്കൽ നാട്ടിലേക്ക് മടങ്ങാൻ അനുവാദവും 25 ദിവസത്തെ അവധിയും ലഭിക്കും. എന്നാല്‍ ജോലിയുടെ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
അപേക്ഷകള്‍ അയയ്ക്കുന്നവര്‍ ഇതിനൊപ്പം ടിക് ടോക് വീഡിയോയും സമര്‍പ്പിക്കണം. ഇന്ത്യ അടക്കം ടിക് ടോക് നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽനിന്നുള്ളവർ എന്തു വീഡിയോ അയയ്ക്കണം എന്നു പറഞ്ഞിട്ടില്ല.