Published:21 January 2023
തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം മേഖലയില്‍ നിന്ന് നേട്ടവുമായി സഹകരണ വകുപ്പും. കൊവിഡ് കാലത്തിനു ശേഷം സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തിയതോടെ കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷനും (ടൂര്‍ഫെഡ്) കുതിപ്പിന് വഴിയൊരുങ്ങി. കേരളത്തിന്റെ ഉള്‍നാടന്‍ മേഖലകളിലേക്ക് കൂടുതല്‍ ടൂര്‍ പാക്കെജുകള്‍ ഒരുക്കുന്ന ടൂര്‍ ഫെഡ് ഈ വര്‍ഷം 2.97 കോടി രൂപയുടെ ബിസിനസാണ് നടത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ എല്ലാവര്ക്കും നാട് കാണാനുള്ള അവസരമാണ് തങ്ങളുടെ ആഭ്യന്തര പാക്കെജുകളിലൂടെ ടൂര്‍ ഫെഡ് ഒരുക്കിയിരിക്കുന്നത്. ഇത് മാതൃകപരമായ ബിസിനസ് നേട്ടമാണെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
ടൂറിസം മേഖലയില്‍ ഉത്തരവാദിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്ന ടൂര്‍ ഫെഡ് കേരളത്തിന്റെ പുതിയ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി പുതിയ പദ്ധതികള്‍ നടപ്പിലാക്കും. നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളം ഇടം കണ്ടെത്തുമ്പോള്‍ മനോഹരമായ കായലുകളും രുചികരമായ ഭക്ഷണങ്ങളും സാംസ്കാരിക തനിമയും ഉള്‍പ്പെടുത്തിയുള്ള പാക്കെജുകളിലൂടെയാണ് ആഭ്യന്തര സഞ്ചാരികള്‍ക്കായി ടൂര്‍ ഫെഡ് പാക്കെജുകള്‍. താഴെത്തട്ട് മുതലുള്ള ടൂറിസം സൊസൈറ്റികള്‍ ഇതില്‍ പങ്കാളികളാവുന്നുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനം പുതിയ മേഖലകളില്‍ വിജയകരമായി നീങ്ങുന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര പാക്കെജുകളും വിദേശ പാക്കെജുകളുമുള്പ്പെടെ ഏകദേശം 60 ടൂര്‍ പാക്കെജുകളാണ് ടൂര്‍ ഫെഡിന് ഇപ്പോഴുള്ളത്. ഉത്തരവാദിത്ത ടൂറിസം, വില്ലെജ് ടൂറിസം, ഫാം ടൂറിസം, കനാല്‍ ടൂറിസം, കായല്‍ ടൂറിസം, മണ്‍സൂണ്‍ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം എന്നിവയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള യാത്ര പാക്കെജുകളാണ് ഇതില്‍. ടൂര്‍ ഫെഡിന്റെ ഉത്തരവാദിത്ത യാത്ര പാക്കെജുകളായ ഒരു ദിന വിസ്മയ യാത്ര കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത വിനോദ സഞ്ചാര പാക്കെജാണ്. അറേബ്യന്‍ സീ പാക്കെജിലൂടെ ഇതുവരെ ഒരു ലക്ഷം പേര് ആസ്വദിച്ചു. ഇതില്‍ വിദ്യാർഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നുണ്ട്. വിനോദയാത്രകള്‍ക്ക് അവസരം ലഭിക്കാത്ത കുട്ടികള്‍ക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്.
കുട്ടികളുടെ വിനോദയാത്രയ്ക്ക് പുറമെ അശരണരായ ആളുകള്‍ക്ക് വേണ്ടിയുള്ള സൗജന്യ യാത്ര പദ്ധതിയും ടൂര്‍ ഫെഡ് തയാറാക്കിയിട്ടുണ്ട്. ഇത് അടുത്തുതന്നെ ആരംഭിക്കും. കടല്‍ യാത്ര കൂടാതെ മണ്‍റോതുരുത്ത്-ജഡായുപ്പാറ, വര്‍ക്കല പൊന്നിന് തുരുത്ത്-കാവേരി പാര്‍ക്ക്, അഗ്രികള്‍ച്ചര്‍ തീം പാര്‍ക്ക്, ഗവി, വാഗമണ്‍, കൃഷ്ണപുരം-കുമാരകോടി, അതിരപ്പള്ളി കൊടുങ്ങല്ലൂര്‍ ചാവക്കാട്, അഷ്ടമുടി-സാംബാണികോടി ഹൗസ്ബോട്ട്, കുമരകം-പാതിരാമണല്‍ ഹൗസ്ബോട്ട്, ആലപ്പുഴ കുട്ടനാട് ചമ്പക്കുളം കായല്‍ ടൂറിസം പാക്കെജ്, പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന മൂന്നാര്‍, ഇടുക്കി, വയനാട്, കണ്ണൂര്‍, ബേക്കല്‍, ഗവി വാഗമണ്‍ സ്പെഷ്യല്‍ പാക്കെജ് എന്നിവയും ഇതിലുള്‍പ്പെടുന്നു.
കേരളത്തിലെ വിവിധ പാക്കെജുകള്‍ കൂടാതെ ടൂര്‍ഫെഡ് ഭാരത് ദര്ശന് പാക്കെജുകളായ ഡല്‍ഹി ആഗ്ര-ജയ്പൂര്‍, ഷിംല- കുളു മണാലി, ശ്രീനഗര്‍, അമൃത്സര്‍, ഗോവ, ഹൈദരാബാദ്, ഒഡിഷ, ഗുജറാത്ത്, മുംബൈ-അജന്ത എല്ലോറ, കൊല്‍ക്കത്ത ഡാര്‍ജിലിങ് ഗാങ്ടോക്ക്, ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവയും ടൂര്‍ഫെഡ് ഒരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ച നേട്ടമാണ് ഇത്തവണ ടൂര്‍ ഫെഡ് കരസ്ഥമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര പാക്കെജുകളിലേക്ക് ഇത്തവണ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ക്കുള്ള എല്‍ടിസി പാക്കെജ് സേവനങ്ങളും ടൂര്‍ ഫെഡ് നല്‍കുന്നുണ്ടെന്ന് ടൂര്‍ ഫെഡ് മാനെജിങ് ഡയറക്റ്റര്‍ പി.കെ. ഗോപകുമാര്‍ പറഞ്ഞു.