Published:24 January 2023
കോട്ടയം: ഈരാറ്റുപേട്ടയിൽ വാഹനത്തിൽ എത്തി കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കരിംമൻസിൽ വീട്ടിൽ മുഹമ്മദ് നജാഫ് (33), ആലപ്പുഴ പൂച്ചാക്കൽ പുന്നക്കാത്തറ വീട്ടിൽ അഖിൽ ആന്റണി (29), ഇടക്കൊച്ചി തടിയൻ കടവിൽ വീട്ടിൽ റ്റി.എസ് ശരത് ലാൽ(30), ഈരാറ്റുപേട്ട എം.ഇ.എസ് ജങ്ഷൻ ഭാഗത്ത് നൂറനാനിയിൽ വീട്ടിൽ ജംഷീർ കബീർ (34), ആലപ്പുഴ പെരുമ്പലം ജങ്ഷൻ ഭാഗത്ത് ഷിബിൻ മൻസിൽ വീട്ടിൽ ഷിബിൻ(40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ 19ന് വെളുപ്പിനെ അഞ്ചരയോടെ നടന്നു പോവുകയായിരുന്ന യാത്രക്കാരനെ തടഞ്ഞുനിർത്തി അയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കവർന്നുകൊണ്ട് കടന്നുകളയുകയായിരുന്നു. വിദേശ കറൻസി എക്സ്ചേഞ്ച് ചെയ്യുന്ന കമ്പനിയുടെ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ഇയാളുടെ പക്കല്‍ നിന്നും വിദേശ കറൻസി അടക്കം കവര്‍ച്ച ചെയ്യാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇതിനെ തുടർന്നാണ് ഇവർ വെളുപ്പിനെ യുവാവിൽ നിന്നും ബാഗ് മോഷ്ടിച്ചു കൊണ്ടുപോയത്. എന്നാൽ ആ സമയം ബാഗിൽ വിദേശ കറൻസി ഒന്നും സൂക്ഷിച്ചിരുന്നില്ല.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ശാസ്ത്രീയമായ പരിശോധനയിലൂടെ വിവിധ ഇടങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അഖിൽ ആന്റണിക്ക് പൂച്ചാക്കൽ, പനങ്ങാട് എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസുകളും മറ്റൊരു പ്രതിയായ ശരത് ലാലിന് പള്ളുരുത്തി സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളും നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി വിഷ്ണു, സി.പി.ഓ മാരായ കെ.ആർ ജിനു, കെ.സി അനീഷ്, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ജി.നാഥ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.